Friday, August 7, 2009

നടൻ മുരളി അന്തരിച്ചു

നടൻ മുരളി അന്തരിച്ചു
തിരു: പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ഭരത്മുരളി അന്തരിച്ചു.55വയസായിരുന്നു.തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.

Sunday, August 2, 2009

ആസിയന്‍ കരാറും കേരളവും

ആസിയന്‍ കരാറും കേരളവും

ടി എം തോമസ് ഐസക്

ഒട്ടും സുതാര്യതയില്ലാത്ത വിദേശകരാര്‍ ഇടപാടുകള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഈ പരമ്പരയില്‍ അവസാനത്തേതായിരുന്നു ഹിലാരി ക്ളിന്റനുമായി ഒപ്പുവച്ച എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് അഥവാ അമേരിക്കയില്‍നിന്നു വാങ്ങുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരാര്‍. എന്തെല്ലാമാണ് ഈ കരാറിലെ വ്യവസ്ഥകളെന്ന് ഇന്നും നമുക്ക് അറിയില്ല. ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നുള്ള ഒഴിവു പറയാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് ഒപ്പുവയ്ക്കാന്‍ അനുവാദംകൊടുത്ത ഇന്തോ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് എന്തു ന്യായമാണ് ഡോ. മന്‍മോഹന്‍സിങ്ങിനു പറയാനുള്ളത്? തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങളായി അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഒരു സ്വതന്ത്രവ്യാപാരമേഖലയാണ് ആസിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഒരു പതിറ്റാണ്ടായി നടന്നുവരികയായിരുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷികമേഖലയ്ക്കാകട്ടെ ഇതു തിരിച്ചടിയുമാണ്, പ്രത്യേകിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക്. കാരണം കാര്‍ഷിക കാലാവസ്ഥ നോക്കുമ്പോള്‍ കേരളത്തിനു സമാനമായ കാലാവസ്ഥയാണ് ഈ രാജ്യത്തെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷികവിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ആസിയന്‍ രാജ്യങ്ങളെ എല്ലാം എടുക്കുമ്പോള്‍ ഏതെങ്കിലുമൊരു രാജ്യത്തിന് ഇന്ത്യയേക്കാള്‍ ഏതെങ്കിലും ഒരു വിളയില്‍ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായിരിക്കും. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ശ്രീലങ്കവഴി ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് അനുഭവം. 2003 ഒക്ടോബറിലാണ് ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയ്യാറായത്. 2008 ആഗസ്തില്‍ കരടുകരാര്‍ സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. അന്ന് വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചുകൊണ്ട് പറഞ്ഞത് പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ലെന്നായിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്രമന്ത്രിസഭ അനുവാദം കൊടുക്കുമ്പോഴുള്ള സ്ഥിതിയും ഇതുതന്നെയാണ്. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ഒന്നും അറിയില്ല. കഴിഞ്ഞ ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ പോകുന്നത്. ഇത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ അയ്യായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ് എന്നാണ് പറയുക. ഉമ്മന്‍ചാണ്ടി പറയുന്നത് മത്തിമുതല്‍ കപ്പവരെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റെന്ന നിലയില്‍ കരാറില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ്. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ തുടങ്ങിയവയെ ഹൈലി സെന്‍സിറ്റീവ്’എന്നുപറയുന്ന ലിസ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളുടെ ചുങ്കം പത്തുവര്‍ഷംകൊണ്ട് പടിപടിയായി കുറച്ചാല്‍ മതിയാകും. അപ്പോഴും തീരുവ പൂര്‍ണമായും നീക്കേണ്ടതില്ല. ഉദാഹരണത്തിന് പാമോയിലിന്റെ കാര്യത്തില്‍ 37 ശതമാനംവരെ ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യക്കുണ്ടാകും. അതുകൊണ്ട് കേരകൃഷിക്കാര്‍ക്ക് ആശങ്കവേണ്ടൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, കരാറില്‍ ഉള്‍പ്പെടുന്നത് ബൌണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍, ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍, ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ച ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍, ബൌണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്. ആസിയന്‍കരാര്‍ ചരക്കുകളുടെ വ്യാപാരം സംബന്ധിച്ചു മാത്രമല്ല, സേവനവും നിക്ഷേപവും സംബന്ധിച്ചും കൂടിയുള്ള കരാറാണ്. സേവനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഈ ഇനത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ മത്സരശേഷിയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യാം. ബൌണ്ട് നിരക്കിനേക്കാള്‍ യഥാര്‍ഥ തീരുവ ഇന്ന് വളരെ താഴ്ന്നിരിക്കുന്നതിന്റെ ഒരു കാരണം ഇത്തരം ഒത്തുതീര്‍പ്പുകളാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ നടക്കുന്ന ആസിയന്‍ വ്യാപാര ചര്‍ച്ചകള്‍ക്കെതിരെ ശക്തമായ ജനകീയവികാരം ഉയര്‍ന്നുവരണം. ഈ കരാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ സംസ്ഥാന വിഷയങ്ങളില്‍ അന്തര്‍ദേശീയ കരാറുകള്‍ ഉണ്ടാക്കാന്‍ പാടുള്ളതല്ല. വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും കരട് കരാറിനെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. പാര്‍ലമെന്റില്‍ പോലും വ്യക്തമായ പ്രസ്താവന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വാണിജ്യമന്ത്രിയുമായുള്ള ആസിയന്‍ കരാറിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നില്ല. കേരളത്തിലെ വാണിജ്യവിളകളുടെ ഭാവിയുടെമേല്‍ ആസിയന്‍ കരാര്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണ്.

കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍

കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍

വി എസ് അച്യുതാനന്ദന്‍

കൃഷി, കൃഷി അനുബന്ധ മേഖലകളായ മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട വിഷയങ്ങളാണ്. അക്കാര്യം പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സാര്‍വദേശീയ ഉടമ്പടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കുന്നത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള വ്യഗ്രതയില്‍ ജനാധിപത്യ തത്വങ്ങളും ഫെഡറല്‍ തത്വങ്ങളും പൂര്‍ണമായും വിസ്മരിക്കുകയാണ് കേന്ദ്ര ഗവമെന്റ്. അക്കാര്യത്തില്‍ എന്‍ഡിഎ എന്നോ യുപിഎ എന്നോ വ്യത്യാസമില്ല. കഴിഞ്ഞ വര്‍ഷത്തെ ദേശീയ വികസന സമിതി യോഗത്തില്‍ കേരളത്തിനുവേണ്ടി ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവയ്ക്കുംമുമ്പ് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണം. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു വേണം കരാര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍. കേരളം പ്രകടിപ്പിച്ച അഭിപ്രായത്തോട് യുപിഎയില്‍പെട്ട ചില മുഖ്യമന്ത്രിമാരും ആഭിമുഖ്യം കാട്ടുകയുണ്ടായി. സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടേ വ്യാപാര കരാറുകളുണ്ടാക്കൂ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചതുമാണ്. ആഭ്യന്തരമായി കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കെ സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കുന്നതില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയെ വിയോജിപ്പ് അറിയിച്ചതായും മുന്‍ ഗവമെന്റിന്റെ കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. ഒന്നാം യുപിഎ ഗവമെന്റ് നിലനിന്നത് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നതിനാലും ഇടതുപക്ഷമാകട്ടെ, തെറ്റായ സ്വതന്ത്ര വ്യാപാരക്കരാറുകളെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്നുവെന്നതിനാലും കോഗ്രസ് ഐക്ക് അകത്തുതന്നെ ചെറിയൊരു വിഭാഗം മേല്‍നയത്തിന് എതിരാണ് എന്നതിനാലുമാണ് സോണിയ ഗാന്ധി അന്ന് 'വിയോജിക്കാന്‍' നിര്‍ബദ്ധയായത്. 2007ല്‍ നിലവില്‍വരാന്‍ പാകത്തില്‍ 2003ലാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആസിയന്‍ സ്വതന്ത്ര വ്യാപാര കരട് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കരാര്‍ നടപടികളുമായി സത്വരമായി മുന്നോട്ടുപോകാന്‍ പിന്നീടു വന്ന യുപിഎ ഗവമെന്റിനു കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ, ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ യുപിഎയ്ക്ക് ഭരണം കൈവന്നിരിക്കുന്നു. ജനദ്രോഹകരവും വന്‍കിട കുത്തക പ്രോത്സാഹനപരവുമായ കരാറുകളുടെ കാര്യത്തില്‍ അറച്ചുനില്‍പ്പിന്റെ കാര്യമില്ലെന്ന് യുപിഎ അഥവാ കോഗ്രസ് ഗവമെന്റ് തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ആസിയന്‍ കരാറില്‍ ഒപ്പിടാന്‍ അന്തിമമായി തീരുമാനിച്ചിരിക്കുന്നു. 2003ല്‍ കരട് കരാറില്‍ ഒപ്പിടുന്ന കാലംമുതല്‍ ഇതേവരെ കൃഷിക്കാരും കര്‍ഷക സംഘടനകളും കേരളംപോലുള്ള സംസ്ഥാനങ്ങളും ഉയര്‍ത്തിയ എതിര്‍പ്പുകളെ തൃണവല്‍ഗണിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ കേന്ദ്ര ക്യാബിനറ്റില്‍ എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ 'നിലപാടുകള്‍'ക്കും അതേ പരിഗണനതന്നെയാണുണ്ടായത്. എന്നാല്‍, കേരളത്തിലെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞത് ആസിയന്‍ കരാര്‍ കേരളത്തിന് ദോഷകരമല്ല, ഇന്ത്യക്കാകെ വലിയ നേട്ടമുണ്ടാക്കുന്നതാണുതാനും എന്നാണ്. എ കെ ആന്റണിയും താനും കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ച് കൊല്ലം കേരളത്തിലെ കൃഷിക്കാര്‍ക്ക് എങ്ങനെ 'നേട്ട'മുണ്ടായോ അതേ 'നേട്ടം', അതിലും വലിയ 'നേട്ടം' ആസിയന്‍ കരാറിനെത്തുടര്‍ന്ന് ഉണ്ടാകുമെന്നാണോ പ്രതിപക്ഷനേതാവ് ഉദ്ദേശിച്ചത്? ആസിയന്‍ കരാര്‍ മൂവായിരത്തറുനൂറോളം ഉല്‍പ്പന്നങ്ങള്‍ക്കായി രാജ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നതാണ്. അതില്‍ മുന്നൂറില്‍പരവും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിഗപ്പൂര്‍, തായ്ലന്‍ഡ്, ബ്രൂണെ, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍. കുരുമുളകും തേയിലയും കാപ്പിയും പൈനാപ്പിളും പാമോയിലും മാത്രമല്ല മാങ്ങയും ചക്കയും വരെ ഇങ്ങോട്ടുവരും. ഇറക്കുമതി തീരുവ പടിപടിയായി കുറച്ച് തീരെ ഇല്ലാതാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കാലാവസ്ഥാ സവിശേഷതകളാലും മറ്റും ആ രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍വിപണിയില്‍ നിറയ്ക്കുകയാണ് ലക്ഷ്യം. ശ്രീലങ്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍വഴി ഇപ്പോള്‍ത്തന്നെ തീരുവരഹിതമായി ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ടു പ്രവഹിക്കുന്നുണ്ട്. ശ്രീലങ്കയെ ഒരു ഇടത്താവളമാക്കി മറ്റ് ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇങ്ങോട്ടുവരുന്നുണ്ട്. ഇനി ഇടത്താവളത്തിന്റെയും ആവശ്യമില്ല എന്നതാണ് വരാന്‍ പോകുന്നത്. നാളികേരം, റബര്‍, കുരുമുളക് വിപണിയില്‍ പിന്തള്ളപ്പെട്ടാല്‍ കേരളം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് മൂക്കുകുത്തി വീഴും. മപ്പത്തഞ്ച് ലക്ഷത്തില്‍പരം വരുന്ന നാളികേര കൃഷിക്കാരാണ് കേരള കാര്‍ഷിക മേഖലയുടെ നട്ടെല്ല്. സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം തൊണ്ണൂറ് ശതമാനംവരെ ആയിരുന്നത് പല ഘട്ടങ്ങളിലായി കുറച്ച് ഏഴര ശതമാനത്തിലെത്തിക്കുകയും ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി അനുവദിക്കുകയുമാണ് മുന്‍ യുപിഎ ഗവമെന്റ് ചെയ്തത്. ഉല്‍പ്പാദനച്ചെലവ് പോലും കിട്ടാതെ നാളികേര കൃഷിക്കാര്‍ നട്ടംതിരിയുന്നത് അതിന്റെ ഫലമാണ്. പാമോയിലിന് അനുവദിച്ചതുപോലെ വെളിച്ചെണ്ണയ്ക്കും സബ്സിഡി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഇപ്പോള്‍ കേരളത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ആസിയന്‍ കരാറില്‍ നെഗറ്റീവ് ലിസ്റുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കരാറൊപ്പിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിന്റെ പിറ്റേന്ന് യോഗംചേര്‍ന്ന കേരള മന്ത്രിസഭ പുനഃപരിശോധന വേണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുകയുണ്ടായി. അതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഞാന്‍ കത്തെഴുതുകയുംചെയ്തു. നെഗറ്റീവ് ലിസ്റുള്ളതായോ അതില്‍ കേരളത്തിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയതായോ ഇതുവരെ സംസ്ഥാന ഗവമെന്റിനെ കേന്ദ്രം അറിയിച്ചിട്ടില്ല. അതുകൊണ്ട് കരാര്‍ ഒപ്പിടുംമുമ്പ് സംസ്ഥാന സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാകണം. രാജ്യത്തെയാകെ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുന്നതുമായ വിഷയമെന്ന നിലയില്‍ പാര്‍ലമെന്റിലും വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഇന്ത്യന്‍വിപണിയില്‍ തീരുവരഹിതമായോ കുറഞ്ഞ തീരുവയിലോ വിദേശ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിറഞ്ഞപ്പോള്‍ പ്രതിവര്‍ഷം കേരളത്തിലെ കൃഷിക്കാര്‍ക്കുമാത്രം ഏഴായിരം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ച കടക്കെണിയിലേക്ക് നയിക്കുകയും ഉല്‍പ്പാദനം മുരടിക്കുകയും ആയിരത്തഞ്ഞൂറില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത് ഇതു കാരണമാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് നടത്തിയ ശ്രമങ്ങള്‍ കാരണം കര്‍ഷക ആത്മഹത്യാ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞു. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അര ലക്ഷം രൂപവീതം ധനസഹായം നല്‍കുകയും കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുകയുംചെയ്തു. മത്സ്യത്തൊഴിലാളി മേഖലയിലും കടാശ്വാസനിയമം കൊണ്ടുവരികയും കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയുംചെയ്തു. നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് 11 രൂപയാക്കി ഉയര്‍ത്തുകയും പലിശരഹിത വായ്പ നടപ്പാക്കുകയുമടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ഫലമായി കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടായിരിക്കുന്നു. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ധിക്കുന്നു. തരിശുനിലങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്നു. അങ്ങനെയിരിക്കെയാണ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ കടുത്ത ദ്രോഹം ചെയ്യുന്നത്. കേരളത്തിലെ കാര്‍ഷികമേഖലയെ എ കെ ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്തെ അവസ്ഥയിലേക്ക് വീണ്ടും തള്ളിയിടുക - അതായിരിക്കും ആസിയന്‍ കരാര്‍ നടപ്പായാലുള്ള അവസ്ഥ. രാജ്യത്താകെ കടക്കെണി കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിക്ക് അറുതിവരുത്താന്‍ കേരളത്തിലേതുപോലുള്ള കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ കൊണ്ടുവരണമെന്ന് ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയിരുന്നു. അത് അതേപടി അംഗീകരിച്ചില്ലെങ്കിലും ഒറ്റത്തവണ നടപടിയെന്ന നിലയില്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായി. വിദര്‍ഭ പാക്കേജ് നടപ്പാക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ ആസിയന്‍ കരാറില്‍ ഒപ്പിടുന്നതോടെ കൃഷിക്കാരെ വീണ്ടും കടക്കെണിയിലേക്ക് തള്ളുകയാണ് കേന്ദ്രം. വീണ്ടുമൊരു ദുരന്തത്തിലേക്ക് കാര്‍ഷിക മേഖലയെ നയിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാകെ അണിനിരക്കണം.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു

മനില: ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു. 76 വയസായിരുന്നു. ഒരു വര്‍ഷത്തിലേറയായി അര്‍ബുദബത്തുെടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രാദേശിക സമയം മൂന്നു മണിയോടെ മെക്കാര്‍ത്തി മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ടാര്‍ലക്കിലെ പനിക്വിലായിരുന്നു അക്വിനോയുടെ ജനനം. 1986 ഫെബ്രുവരി 25 നാണ് അക്വിനോ ഫിലിപ്പീന്‍സിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി അധികാരമേറ്റത്. 1986 മുതല്‍ 1992 ജൂ 30 വരെ അക്വിനോ ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്നു. എപതുകളില്‍ ഫിലിപ്പീന്‍സിന്റെ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അക്വിനോ. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിരവധി പോരാട്ടങ്ങള്‍ നടത്തിയ അക്വിനോയ്ക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1986ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനും അക്വിനോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഏഷ്യാ വന്‍കരയിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് അക്വിനോ. ഫിലിപ്പീന്‍സ് പ്രതിപക്ഷ നേതാവായിരുന്നു ഭര്‍ത്താവ് ബെനിഞ്ഞോ അക്വിനോ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്ന കൊറസോ അക്വിനോ രാഷ്ട്രീയത്തിലെത്തുന്നു.