Friday, March 19, 2010

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

ദേശാഭിമാനി ലേഖനം, മാർച്ച് 18

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

2006 മേയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച കന്നി ബജറ്റിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഇപ്പോഴത്തെ ബജറ്റ്. എല്ലാവര്‍ക്കും വീതിച്ചശേഷം അവശേഷിക്കുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്നതാണ് സാമ്പ്രദായിക മുന്‍ഗണനാക്രമം. അത് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കി മറ്റുള്ളവര്‍ക്ക് എന്ന ജനപക്ഷസമീപനമാണ് ബജറ്റിന്റെ മുഖമുദ്ര. മാറിയ മുന്‍ഗണനാക്രമത്തിന്റെ പ്രതിഫലനമാണ് സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് നല്‍കുന്ന ഊന്നല്‍. പക്ഷേ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍കൊണ്ടുമാത്രം കൃഷി- വ്യവസായ- ഐടി മേഖലകളിലും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലും സ്ഥായിയായ വികാസം ഉണ്ടാവുകയില്ല. അതിന് ആ മേഖലകളില്‍ ഗണ്യമായ മൂലധനനിക്ഷേപം നടത്തണം. മൂലധനനിക്ഷേപത്തിലെ വര്‍ധന ഈ ബജറ്റിന്റെ പ്രത്യേകതയാണ്. 2005-06ല്‍ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റില്‍ അത് 4145.38 കോടി രൂപയായി ഉയര്‍ത്തി. 2005-06ലെ മൂലധനനിക്ഷേപത്തെ അപേക്ഷിച്ച് 407.42 ശതമാനം കൂടുതലും നടപ്പുസാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 113.54 ശതമാനം കൂടുതലുമാണ് മേല്‍ തുക. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ പ്രത്യേകത വാണിജ്യവിളകള്‍ക്ക് കൈവന്ന മേല്‍ക്കൈയും നെല്ലുല്‍പ്പാദനത്തിലുണ്ടായ ഇടിവുമാണ്. ആ സ്ഥിതിയില്‍ മാറ്റം ദൃശ്യമാണ്. 2007-08ല്‍ 528 ലക്ഷം മെട്രിക് ട അരി ഉല്‍പ്പാദിപ്പിച്ചു. 2008-09ല്‍ ഉല്‍പ്പാദനം കൂടി. 5.90 ലക്ഷം മെട്രിക് ട ഉല്‍പ്പാദിപ്പിച്ചു. നെല്‍ക്കൃഷി ഭൂമിയിലും ഉല്‍പ്പാദനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് അരിയുല്‍പ്പാദനത്തിലെ വര്‍ധന. ഈ നേട്ടം വിപുലപ്പെടുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 622 കോടി രൂപയാണ് കാര്‍ഷികവികസനത്തിന് നീക്കിവച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവര്‍ഷത്തെ നിക്ഷേപമായ 419 കോടിയേക്കാള്‍ 50 ശതമാനം കൂടുതലാണ് ബജറ്റിലെ വകയിരുത്തല്‍. 500 കോടി രൂപയും നീക്കിവച്ചിട്ടുള്ളത് നെല്‍ക്കൃഷിക്കും നെല്ലുസംഭരണത്തിനും മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 376 കോടി രൂപ വകയിരുത്തുന്നുണ്ട്. മത്സ്യബന്ധനം 11.33 ലക്ഷം തൊഴിലാളികളുടെ ഉപജീവനമേഖലയാണ്. തൊഴിലാളിക്ഷേമത്തിനും പുനരധിവാസത്തിനും തുറമുഖവികസനത്തിനും മറ്റുമായി 2505 കോടി രൂപ ചെലവിടുകയോ അനുവാദം നല്‍കുകയോ ചെയ്തിട്ടുണ്ട്. മത്സ്യബന്ധനമേഖലയ്ക്കായി 79 കോടി രൂപ ബജറ്റ് വകയിരുത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷം അത് 50 കോടി രൂപയാണ്. ഐടി മേഖലയ്ക്ക് നടപ്പുവര്‍ഷത്തേതിനേക്കാള്‍ 77 ശതമാനം കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. 153 കോടി രൂപയാണ് ബജറ്റിലെ വകയിരുത്തല്‍. വന്‍കിടവ്യവസായങ്ങള്‍, പൊതുമരാമത്ത്, തുറമുഖ വികസനം, ടൂറിസം എന്നിവയ്ക്കും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാലവികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകും. വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യഗുണമേന്മയുടെ ചിഹ്നങ്ങളും ഭാവിവികസനത്തിന്റെ അടിത്തറയുമാണ്. ഈ രംഗങ്ങളില്‍ കേരളം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ ശക്തിപ്പെടുത്തി വികസിപ്പിക്കുകയാണ് ആവശ്യം. കൂടുതല്‍ മുടക്ക് ഈ രംഗങ്ങളില്‍ ആവശ്യമാണ്. വിദ്യാഭ്യാസമേഖലയ്ക്ക് റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളത്. 316 കോടി രൂപ. നടപ്പുവര്‍ഷത്തെ സംഖ്യയായ 208 കോടിയേക്കാള്‍ 50 ശതമാനം വര്‍ധനയാണിത്. അതില്‍ സ്കൂള്‍വിദ്യാഭ്യാസത്തിനുമാത്രമായി 121 കോടി നീക്കിവയ്ക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന 121 കോടി രൂപ, നടപ്പുസാമ്പത്തികവര്‍ഷത്തെ 57 കോടി രൂപയേക്കാള്‍ 112 ശതമാനം കൂടുതലാണ്. സര്‍വകലാശാലകളിലെ ലൈബ്രറി വികസനത്തിനായി 30 കോടി രൂപ നീക്കിവയ്ക്കുന്നു. പൊതുജനാരോഗ്യത്തിന് 166 കോടി രൂപ വകയിരുത്തുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപവര്‍ധന അടിസ്ഥാനമേഖലകളില്‍ നിര്‍ദേശിക്കുന്ന ബജറ്റാണ് ഇപ്പോഴത്തെ സംസ്ഥാന ബജറ്റെന്ന് മനസ്സിലാക്കാം. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സമീപനം പ്രഥമ ബജറ്റില്‍ (2006-07) ഇങ്ങനെ വിശദമാക്കി: "പൊതുമേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് വ്യവസായവികസനനയത്തിന്റെ കാതലായ വശം. ശാസ്ത്രീയമായൊരു സമയബന്ധിത പുനരുദ്ധാരണപരിപാടി തയ്യാറാക്കി അത് നടപ്പാക്കുന്നതിന് പ്രതിബദ്ധതയുണ്ടെങ്കില്‍ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളെയും താരതമ്യേന ചെറിയൊരു ബജറ്ററി സഹായത്തോടെ രക്ഷപ്പെടുത്താനാകും''. ആ നയത്തിന്റെ വിപുലീകരണവും ശാക്തീകരണവുമായി തുടര്‍ന്നുവന്ന ബജറ്റുകള്‍. യുഡിഎഫിന്റെ അവസാനബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചത് അഞ്ചുകോടി രൂപയായിരുന്നു. എല്‍ഡിഎഫിന്റെ പ്രഥമ ബജറ്റ് അത് 40 കോടി രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് ഒഴിയുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 70 കോടിയായിരുന്നു. 2009-10ല്‍ അവ നഷ്ടം നികത്തി 200 കോടി രൂപ ലാഭമുണ്ടാക്കി. അഞ്ച് സ്ഥാപനമാണ് നഷ്ടത്തിലോടുന്നത്. അവകൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാക്കാം. ലാഭത്തില്‍നിന്ന് സര്‍ക്കാരിന് ചെല്ലേണ്ട ലാഭവിഹിതവും പലിശയും കുറച്ച് ശേഷിക്കുന്ന തുകയുടെ 20 ശതമാനം സ്ഥാപനത്തിന്റെ നവീകരണത്തിനും വികസനത്തിനും ചെലവാക്കാം. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഓഹരി നിക്ഷേപമായോ വായ്പയായോ ലാഭത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാം. കൂടാതെ 125 കോടി രൂപ ചെലവില്‍ എട്ട് പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മൂന്നു രംഗങ്ങളിലെ ഇടപെടലുകളും നൂതനനിര്‍ദേശങ്ങളുമാണ് ഡോ. തോമസ് ഐസക്കിനെ വ്യത്യസ്തനായ ധനമന്ത്രിയാക്കുന്നത്. ചെലവുകളുടെ വിഭജനം എളുപ്പമാണ്. എന്നാല്‍, മുന്‍ഗണനാക്രമം നിശ്ചയിക്കലും നൂതനാശയങ്ങള്‍ പ്രയോഗിക്കലും മികവ് ആവശ്യമാക്കുന്ന കാര്യങ്ങളാണ്. ബജറ്റിന്റെ ഏറ്റവും തിളക്കമാര്‍ന്ന വശമാണ് ബിപിഎല്‍-എപിഎല്‍ വ്യത്യാസം കൂടാതെ 35 ലക്ഷം കുടുംബത്തിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള നിര്‍ദേശം. 35 ലക്ഷം കുടുംബങ്ങളെന്നാല്‍ ഒരു കുടുംബത്തില്‍ അഞ്ച് അംഗംവീതം കണക്കാക്കിയാല്‍ ഒരുകോടി 75 ലക്ഷം ആളുകളാണ്. ആര് നല്‍കുന്ന അരി എന്ന ചോദ്യം അനാവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ ചെറിയൊരംശം മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂവെന്ന് അറിയാത്തവരില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു രൂപ 85 പൈസയ്ക്ക് നല്‍കുന്ന അരി, മൂന്നു രൂപ 85 പൈസ സബ്സിഡി നല്‍കിയും അന്ത്യോദയപദ്ധതിപ്രകാരം മൂന്നു രൂപയ്ക്ക് അനുവദിക്കുന്ന അരി ഒരു രൂപവീതം സബ്സിഡി നല്‍കിയുമാണ് സംസ്ഥാനം ഇത്ര വിപുലമായ ജനകീയപദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ അരി വിതരണം ചെയ്യുന്നതോടെ, പൊതുകമ്പോളത്തില്‍ വില താഴും. മറ്റു ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഹോട്ടലുകളില്‍ ഉള്‍പ്പെടെ അരി ഉല്‍പ്പന്നങ്ങളുടെ വില കുറയും. സാധാരണക്കാരന്റെ മൊത്തം വരുമാനത്തിന്റെ മുഖ്യഭാഗം ഉപയോഗിക്കുന്നത് അരി വാങ്ങുന്നതിനാണ്. അരിവില താഴുമ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ഓരോ കുടുംബത്തിനും മറ്റ് ചെലവുകള്‍ക്ക് ബാക്കിയുണ്ടാകും. സാധാരണക്കാരന്റെ മറ്റൊരു പ്രധാന ചെലവാണ് മരുന്നും ആശുപത്രിച്ചെലവുകളും. ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോകാത്തവരുണ്ടാകില്ല. കൂടെക്കൂടെ പോകുന്നവരും കാണും. പ്രതിവര്‍ഷം കുടുംബമൊന്നിന് 30,000 രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാപദ്ധതി ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രമായി ചുരുക്കപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. രണ്ടു രൂപ നിരക്കില്‍ അരിക്ക് അര്‍ഹതയുള്ള 35 ലക്ഷം കുടുംബത്തിനും പദ്ധതിയുടെ പ്രയോജനമുണ്ട്. ഹൃദ്രോഗം, കിഡ്നി രോഗം തുടങ്ങിയവമൂലം കഷ്ടപ്പെടുന്നവര്‍ക്ക് 70,000 രൂപയുടെ ചികിത്സാസഹായത്തിനും വ്യവസ്ഥയുണ്ട്. എല്ലാത്തരം സാമൂഹ്യസുരക്ഷാപെന്‍ഷനുകളുടെയും പരിധി 300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആളൊന്നിന് 50 രൂപയുടെ വര്‍ധനയാണ് നല്‍കുന്നത്. എത്ര തൊഴിലെടുത്താലും കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന മേഖലകളാണ് കയര്‍, കൈത്തറി, പനമ്പ്, കരകൌശലം എന്നിവ. 50 കോടി രൂപയുടെ വരുമാനവര്‍ധന പദ്ധതി പുതുതായി നിര്‍ദേശിക്കുന്നു. ഭൂമിക്ക് തണലും സംരക്ഷണവും നല്‍കുന്ന വൃക്ഷങ്ങളും ചെടികളും കാലാവസ്ഥാസന്തുലനത്തില്‍ നിര്‍ണായക പ്രാധാന്യം വഹിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി അഞ്ചുകൊല്ലത്തിനകം 1000 കോടി രൂപയുടെ ഹരിതഫണ്ട് ഉണ്ടാക്കാനും രണ്ടുവര്‍ഷത്തിനകം പത്തുകോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുമുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഹരിതഫണ്ടിലേക്ക് ആദ്യവിഹിതമായി 100 കോടി രൂപ വകയിരുത്തുന്നു. അതിനുപുറമെ റിസര്‍വോയറുകളിലെ മണലും ചെളിയും നീക്കംചെയ്തുകിട്ടുന്ന തുകയില്‍ നാലിലൊന്ന് ഹരിതഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. കാര്‍ബ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഊര്‍ജ ഉപയോഗം നിയന്ത്രിക്കുന്നതിനും സമഗ്രമായ നിര്‍ദേശങ്ങള്‍ ബജറ്റിന്റെ സവിശേഷതയാണ്. സ്ത്രീ-പുരുഷ സമത്വത്തെ അവഗണിക്കുകയാണ് ബജറ്റുകളുടെ പൊതുരീതി. അതിനൊരു മാറ്റംവരികയാണ്. ബജറ്റില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സംസ്ഥാനബജറ്റ് കൈക്കൊള്ളുന്നത്. വനിതാവികസനത്തിന് 620 കോടി രൂപ പദ്ധതിത്തുകയില്‍നിന്ന് നീക്കിവയ്ക്കുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികനികുതി നിര്‍ദേശങ്ങളൊന്നുമില്ല. നികുതിസമാഹരണം ശക്തിപ്പെടുത്തിയും നികുതിയിതര വരുമാനങ്ങള്‍ സ്വരൂപിച്ചും അധിക വിഭവസമാഹരണം നടത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നിര്‍ബന്ധപൂര്‍വം വകയിരുത്തേണ്ട ചെലവുകളെല്ലാം ഒഴിവാക്കിയശേഷം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ലഭ്യമായ പദ്ധതിത്തുക 726 കോടിയാണ്. 2010 ബജറ്റ് വര്‍ഷത്തില്‍ ലാഭ്യമാകുന്ന പദ്ധതിത്തുക 2874 കോടി രൂപയാണ്. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Friday, March 12, 2010

ഭാഗവതിന് പാദപൂജയോ

ദേശാഭിമാനിയിൽ നിന്ന്

ഭാഗവതിന് പാദപൂജയോ

ആര്‍ എസ് ബാബു

പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്. കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുകള്‍. രാമഭക്തനായ മഹാത്മാഗാന്ധിയെ അരുംകൊലചെയ്ത സംഘടനയാണിത്. മുസ്ളിം ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ നിലത്തെറിഞ്ഞത് താനാണെന്ന് അഭിമാനത്തോടെ പറയുന്ന ഗുജറാത്തിലെ ബാബു ബജ്രംഗി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകനാണ് ഭാഗവത്. അത് അരണബുദ്ധിയുള്ള മാധ്യമങ്ങള്‍ മറന്നു. സ്തുതിഗീതത്തിനായി ആര്‍എസ്എസ് പദങ്ങള്‍ മനോരമ, മാതൃഭൂമിയാദികള്‍ കടംകൊണ്ടു. കൊല്ലത്ത് പ്രാന്ത സാംഘിക് നടന്നുവെന്നാണ് 'മ' പത്രം പറഞ്ഞത്. മേഖലാ ഒത്തുചേരല്‍ അഥവാ കേരള സംസ്ഥാന സമ്മേളനം എന്നതാണ് സംഭവിച്ചത്. സര്‍സംഘചാലകിന്റെ ആഗമനം, പ്രണാമം, ധ്വജാരോഹണം തുടങ്ങിയവ നടന്നതായി ഈ പത്രങ്ങള്‍ വിവരിച്ചു. സാധാരണ വായനക്കാരന്‍ ഇരുട്ടിലായാലും സംഘപരിവാറിനെ അവരുടെ ഭാഷയില്‍ സുഖിപ്പിക്കുകയെന്ന കര്‍മമാണ് ഈ മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് ധ്വജാരോഹണം എന്നു പറയുക. ഒരുലക്ഷം ഗണവേഷധാരികള്‍ അച്ചടക്കത്തോടെ ഡ്രില്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ചുപറഞ്ഞു. 4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്. മതനിരപേക്ഷതയുടെ കാഴ്ചപ്പാട് എത്രവേഗമാണ് നമ്മുടെ ഒരുവിഭാഗം മാധ്യമങ്ങള്‍ നഷ്ടമാക്കുന്നത്. കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''- ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്? ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്യ്രദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല. തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി: "ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍''. രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി. ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം. ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത് മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം. "മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''- എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്. ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്യ്രത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്. പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.

Wednesday, March 3, 2010

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

സൌദി അറേബ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവരവെ, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ വിശേഷവിവരം എല്ലാവരുടെയും ശ്രദ്ധയില്‍പെടേണ്ടതാണ്. ഏതു തരത്തിലുള്ള വിലവര്‍ധനയും കുറച്ചുപേരെ വേദനിപ്പിക്കും എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. വിലക്കയറ്റത്തെ ഇത്രയധികം ലഘൂകരിച്ചുകാണാന്‍ കോഗ്രസ് നേതാവുകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കുമെന്നും ഇവയൊന്നും നമ്മെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ജനപ്രിയ സാമ്പത്തികനയത്തിനുപകരം കുത്തക പ്രിയ സാമ്പത്തികനയമാണ് പ്രധാനമന്ത്രിക്ക് പഥ്യമായിട്ടുള്ളത് എന്നര്‍ഥം. തെരഞ്ഞെടുപ്പുകാലത്ത് ജനപ്രിയനയം ജനങ്ങള്‍ക്ക് വേണ്ടുവോളം വാരിവിളമ്പി നല്‍കുന്നതില്‍ കോഗ്രസ് നേതാക്കള്‍ തുടക്കംമുതല്‍ ഒരു പിശുക്കും കാണിക്കാറില്ല. ആവടി സോഷ്യലിസം ഇപ്പോള്‍ പലരും മറന്നുകാണും. സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ എഴുതിവച്ചെന്ന് വേണമെങ്കില്‍ സമാധാനിക്കാം. ഗരീബി ഹഠാവോ (ദാരിദ്യ്രം അകറ്റുക), ബേക്കാരീ ഹഠാവോ (തൊഴിലില്ലായ്മ അകറ്റുക) എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ ഇന്ദിര ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയുമാണ് ജനസമക്ഷം സമര്‍പ്പിച്ചിരുന്നത്. ഫലമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. കോഗ്രസ് അധികാരത്തിലെത്തിയാല്‍ നിത്യോപയോഗവസ്തുക്കളുടെ വില പഴയതോതിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് (റോള്‍ ബാക്ക്) മറ്റൊരു തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്ക് വാക്കുനല്‍കിയിരുന്നു. കോഗ്രസിന് വോട്ടുനല്‍കി അധികാരത്തിലെത്തിയാല്‍ സ്വര്‍ണത്തിന്റെയും പഞ്ചസാരയുടെയും വില കുറയ്ക്കുമെന്നു പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കുന്ന ജനോപകാരപ്രദമായ പരിപാടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വെറും വഞ്ചനയായിരുന്നു എന്ന് ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതോ ദീര്‍ഘവീക്ഷണത്തോടുകൂടിയതോ ആയിരുന്നില്ലെന്നാണ് മോഹന്‍സിങ് ഇപ്പോള്‍ പറയുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇത്രയും പറഞ്ഞത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല എന്നുതന്നെയാണ് വീറോടും വാശിയോടുംകൂടി പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. യുപിഎ അധികാരത്തില്‍ വന്നശേഷം പതിനൊന്നാംതവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതുമാസത്തിനകം രണ്ടാം തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. കിറിത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ പെട്രോളിയം ഉല്‍പ്പന്നവിലനിയന്ത്രണം നീക്കംചെയ്ത് കമ്പോളത്തില്‍ വില നിശ്ചയിക്കുന്ന നിലവരും. സ്വകാര്യ കുത്തക കമ്പനിക്ക് ഭീമലാഭം കൊയ്തെടുക്കാനുള്ള വഴി ഓരോന്നായി തുറന്നിടുകയാണ് 'ദീര്‍ഘവീക്ഷണ'ത്തോടെയുള്ള നയം. കുത്തകപ്രിയ നയം നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് 1957ല്‍ 316 കോടി ആസ്തിയുണ്ടായിരുന്ന 22 കുത്തക കമ്പനികള്‍ 1997ല്‍ 1,58,004 കോടി രൂപയുടെ ആസ്തിയുള്ളവരായി വളര്‍ന്നത്. 2007ല്‍ സമ്പന്നന്മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള 10 പേരുടെ ആസ്തി ഒന്നിച്ച് 6,12,055 കോടിയിലേറെ ഉയര്‍ന്നു. 2006ല്‍ 40 സമ്പന്നരായ ഇന്ത്യക്കാരുടെ സ്വത്ത് 6,80,000 കോടി രൂപയായിരുന്നത് 2007ല്‍ 14,04,000 കോടിയിലേക്കെത്തി. മാത്രമല്ല ഇന്ത്യയിലെ വന്‍കിടക്കാര്‍ 2007-2008ല്‍ 1,28,000 കോടി രൂപ വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന നിലയുമുണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് യുപിഎ സര്‍ക്കാരിന്റെ കുത്തകപ്രീണന നയത്തിലേക്കാണ്. ഇക്കൂട്ടര്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന നികുതിയിളവിന്റെ തുക സാധാരണക്കാരില്‍ ഞെട്ടലുളവാക്കുന്നതാണ്. 2008-2009ല്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയ നികുതിയിളവ് 4,18,095 കോടി രൂപയാണെന്ന് ബജറ്റ് രേഖ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കാര്‍ഷികമേഖലയ്ക്ക് നല്‍കിയ സൌജന്യത്തിന്റെ യഥാര്‍ഥ വസ്തുതയിലേക്ക് വെളിച്ചംവീശുന്ന ഒരു ലേഖനം പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനായ പി സായ്നാഥ് എഴുതിയത് വായിക്കുമ്പോള്‍ ധനമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകുന്നതാണ്. ഈ വര്‍ഷം മാത്രം വന്‍കിടക്കാര്‍ക്കായി ബജറ്റില്‍ നല്‍കിയ സമ്മാനം അഞ്ചുലക്ഷം കോടി രൂപയാണ്. അതായത് ഓരോ മണിക്കൂറിലും 57 കോടി രൂപ. കഴിഞ്ഞവര്‍ഷം ഈ സമ്മാനം മണിക്കൂറില്‍ 30 കോടി രൂപയായിരുന്നു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കോടിക്കണക്കായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതായി ഒന്നുമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടുമുണ്ട്. അവര്‍ക്കാണ് കൃഷിചെയ്യാനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കാനുമുള്ള വന്‍തോതിലുള്ള സഹായം അനുവദിക്കുന്നത്. കോഗ്രസ് തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നയം വ്യവസായമേഖലയിലായാലും കാര്‍ഷികമേഖലയിലായാലും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കെതിരാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് കോഗ്രസിന്റെ നയം ജനപ്രിയമല്ലെന്ന് പ്രധാനമന്ത്രി പരസ്യമായി സമ്മതിച്ചത്. അത് കുത്തകപ്രിയവും ജനവിരുദ്ധവുമാണ്. എണ്ണവില കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയം ബഹുഭൂരിപക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് ചുട്ട മറുപടി നല്‍കേണ്ടത് ബഹുജനങ്ങള്‍തന്നെയാണ്. അതിനുള്ള അവസരമാണ് വരാനിരിക്കുന്ന നാളുകളില്‍ ലഭിക്കാന്‍ പോകുന്നത്.

ദേശാഭിമാനി മുഖപ്രസംഗം