Friday, March 19, 2010

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

ദേശാഭിമാനി ലേഖനം, മാർച്ച് 18

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

2006 മേയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച കന്നി ബജറ്റിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഇപ്പോഴത്തെ ബജറ്റ്. എല്ലാവര്‍ക്കും വീതിച്ചശേഷം അവശേഷിക്കുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്നതാണ് സാമ്പ്രദായിക മുന്‍ഗണനാക്രമം. അത് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കി മറ്റുള്ളവര്‍ക്ക് എന്ന ജനപക്ഷസമീപനമാണ് ബജറ്റിന്റെ മുഖമുദ്ര. മാറിയ മുന്‍ഗണനാക്രമത്തിന്റെ പ്രതിഫലനമാണ് സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് നല്‍കുന്ന ഊന്നല്‍. പക്ഷേ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍കൊണ്ടുമാത്രം കൃഷി- വ്യവസായ- ഐടി മേഖലകളിലും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലും സ്ഥായിയായ വികാസം ഉണ്ടാവുകയില്ല. അതിന് ആ മേഖലകളില്‍ ഗണ്യമായ മൂലധനനിക്ഷേപം നടത്തണം. മൂലധനനിക്ഷേപത്തിലെ വര്‍ധന ഈ ബജറ്റിന്റെ പ്രത്യേകതയാണ്. 2005-06ല്‍ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റില്‍ അത് 4145.38 കോടി രൂപയായി ഉയര്‍ത്തി. 2005-06ലെ മൂലധനനിക്ഷേപത്തെ അപേക്ഷിച്ച് 407.42 ശതമാനം കൂടുതലും നടപ്പുസാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 113.54 ശതമാനം കൂടുതലുമാണ് മേല്‍ തുക. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ പ്രത്യേകത വാണിജ്യവിളകള്‍ക്ക് കൈവന്ന മേല്‍ക്കൈയും നെല്ലുല്‍പ്പാദനത്തിലുണ്ടായ ഇടിവുമാണ്. ആ സ്ഥിതിയില്‍ മാറ്റം ദൃശ്യമാണ്. 2007-08ല്‍ 528 ലക്ഷം മെട്രിക് ട അരി ഉല്‍പ്പാദിപ്പിച്ചു. 2008-09ല്‍ ഉല്‍പ്പാദനം കൂടി. 5.90 ലക്ഷം മെട്രിക് ട ഉല്‍പ്പാദിപ്പിച്ചു. നെല്‍ക്കൃഷി ഭൂമിയിലും ഉല്‍പ്പാദനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് അരിയുല്‍പ്പാദനത്തിലെ വര്‍ധന. ഈ നേട്ടം വിപുലപ്പെടുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 622 കോടി രൂപയാണ് കാര്‍ഷികവികസനത്തിന് നീക്കിവച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവര്‍ഷത്തെ നിക്ഷേപമായ 419 കോടിയേക്കാള്‍ 50 ശതമാനം കൂടുതലാണ് ബജറ്റിലെ വകയിരുത്തല്‍. 500 കോടി രൂപയും നീക്കിവച്ചിട്ടുള്ളത് നെല്‍ക്കൃഷിക്കും നെല്ലുസംഭരണത്തിനും മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 376 കോടി രൂപ വകയിരുത്തുന്നുണ്ട്. മത്സ്യബന്ധനം 11.33 ലക്ഷം തൊഴിലാളികളുടെ ഉപജീവനമേഖലയാണ്. തൊഴിലാളിക്ഷേമത്തിനും പുനരധിവാസത്തിനും തുറമുഖവികസനത്തിനും മറ്റുമായി 2505 കോടി രൂപ ചെലവിടുകയോ അനുവാദം നല്‍കുകയോ ചെയ്തിട്ടുണ്ട്. മത്സ്യബന്ധനമേഖലയ്ക്കായി 79 കോടി രൂപ ബജറ്റ് വകയിരുത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷം അത് 50 കോടി രൂപയാണ്. ഐടി മേഖലയ്ക്ക് നടപ്പുവര്‍ഷത്തേതിനേക്കാള്‍ 77 ശതമാനം കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. 153 കോടി രൂപയാണ് ബജറ്റിലെ വകയിരുത്തല്‍. വന്‍കിടവ്യവസായങ്ങള്‍, പൊതുമരാമത്ത്, തുറമുഖ വികസനം, ടൂറിസം എന്നിവയ്ക്കും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാലവികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകും. വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യഗുണമേന്മയുടെ ചിഹ്നങ്ങളും ഭാവിവികസനത്തിന്റെ അടിത്തറയുമാണ്. ഈ രംഗങ്ങളില്‍ കേരളം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ ശക്തിപ്പെടുത്തി വികസിപ്പിക്കുകയാണ് ആവശ്യം. കൂടുതല്‍ മുടക്ക് ഈ രംഗങ്ങളില്‍ ആവശ്യമാണ്. വിദ്യാഭ്യാസമേഖലയ്ക്ക് റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളത്. 316 കോടി രൂപ. നടപ്പുവര്‍ഷത്തെ സംഖ്യയായ 208 കോടിയേക്കാള്‍ 50 ശതമാനം വര്‍ധനയാണിത്. അതില്‍ സ്കൂള്‍വിദ്യാഭ്യാസത്തിനുമാത്രമായി 121 കോടി നീക്കിവയ്ക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന 121 കോടി രൂപ, നടപ്പുസാമ്പത്തികവര്‍ഷത്തെ 57 കോടി രൂപയേക്കാള്‍ 112 ശതമാനം കൂടുതലാണ്. സര്‍വകലാശാലകളിലെ ലൈബ്രറി വികസനത്തിനായി 30 കോടി രൂപ നീക്കിവയ്ക്കുന്നു. പൊതുജനാരോഗ്യത്തിന് 166 കോടി രൂപ വകയിരുത്തുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപവര്‍ധന അടിസ്ഥാനമേഖലകളില്‍ നിര്‍ദേശിക്കുന്ന ബജറ്റാണ് ഇപ്പോഴത്തെ സംസ്ഥാന ബജറ്റെന്ന് മനസ്സിലാക്കാം. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സമീപനം പ്രഥമ ബജറ്റില്‍ (2006-07) ഇങ്ങനെ വിശദമാക്കി: "പൊതുമേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് വ്യവസായവികസനനയത്തിന്റെ കാതലായ വശം. ശാസ്ത്രീയമായൊരു സമയബന്ധിത പുനരുദ്ധാരണപരിപാടി തയ്യാറാക്കി അത് നടപ്പാക്കുന്നതിന് പ്രതിബദ്ധതയുണ്ടെങ്കില്‍ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളെയും താരതമ്യേന ചെറിയൊരു ബജറ്ററി സഹായത്തോടെ രക്ഷപ്പെടുത്താനാകും''. ആ നയത്തിന്റെ വിപുലീകരണവും ശാക്തീകരണവുമായി തുടര്‍ന്നുവന്ന ബജറ്റുകള്‍. യുഡിഎഫിന്റെ അവസാനബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചത് അഞ്ചുകോടി രൂപയായിരുന്നു. എല്‍ഡിഎഫിന്റെ പ്രഥമ ബജറ്റ് അത് 40 കോടി രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് ഒഴിയുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 70 കോടിയായിരുന്നു. 2009-10ല്‍ അവ നഷ്ടം നികത്തി 200 കോടി രൂപ ലാഭമുണ്ടാക്കി. അഞ്ച് സ്ഥാപനമാണ് നഷ്ടത്തിലോടുന്നത്. അവകൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാക്കാം. ലാഭത്തില്‍നിന്ന് സര്‍ക്കാരിന് ചെല്ലേണ്ട ലാഭവിഹിതവും പലിശയും കുറച്ച് ശേഷിക്കുന്ന തുകയുടെ 20 ശതമാനം സ്ഥാപനത്തിന്റെ നവീകരണത്തിനും വികസനത്തിനും ചെലവാക്കാം. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഓഹരി നിക്ഷേപമായോ വായ്പയായോ ലാഭത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാം. കൂടാതെ 125 കോടി രൂപ ചെലവില്‍ എട്ട് പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മൂന്നു രംഗങ്ങളിലെ ഇടപെടലുകളും നൂതനനിര്‍ദേശങ്ങളുമാണ് ഡോ. തോമസ് ഐസക്കിനെ വ്യത്യസ്തനായ ധനമന്ത്രിയാക്കുന്നത്. ചെലവുകളുടെ വിഭജനം എളുപ്പമാണ്. എന്നാല്‍, മുന്‍ഗണനാക്രമം നിശ്ചയിക്കലും നൂതനാശയങ്ങള്‍ പ്രയോഗിക്കലും മികവ് ആവശ്യമാക്കുന്ന കാര്യങ്ങളാണ്. ബജറ്റിന്റെ ഏറ്റവും തിളക്കമാര്‍ന്ന വശമാണ് ബിപിഎല്‍-എപിഎല്‍ വ്യത്യാസം കൂടാതെ 35 ലക്ഷം കുടുംബത്തിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള നിര്‍ദേശം. 35 ലക്ഷം കുടുംബങ്ങളെന്നാല്‍ ഒരു കുടുംബത്തില്‍ അഞ്ച് അംഗംവീതം കണക്കാക്കിയാല്‍ ഒരുകോടി 75 ലക്ഷം ആളുകളാണ്. ആര് നല്‍കുന്ന അരി എന്ന ചോദ്യം അനാവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ ചെറിയൊരംശം മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂവെന്ന് അറിയാത്തവരില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു രൂപ 85 പൈസയ്ക്ക് നല്‍കുന്ന അരി, മൂന്നു രൂപ 85 പൈസ സബ്സിഡി നല്‍കിയും അന്ത്യോദയപദ്ധതിപ്രകാരം മൂന്നു രൂപയ്ക്ക് അനുവദിക്കുന്ന അരി ഒരു രൂപവീതം സബ്സിഡി നല്‍കിയുമാണ് സംസ്ഥാനം ഇത്ര വിപുലമായ ജനകീയപദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ അരി വിതരണം ചെയ്യുന്നതോടെ, പൊതുകമ്പോളത്തില്‍ വില താഴും. മറ്റു ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഹോട്ടലുകളില്‍ ഉള്‍പ്പെടെ അരി ഉല്‍പ്പന്നങ്ങളുടെ വില കുറയും. സാധാരണക്കാരന്റെ മൊത്തം വരുമാനത്തിന്റെ മുഖ്യഭാഗം ഉപയോഗിക്കുന്നത് അരി വാങ്ങുന്നതിനാണ്. അരിവില താഴുമ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ഓരോ കുടുംബത്തിനും മറ്റ് ചെലവുകള്‍ക്ക് ബാക്കിയുണ്ടാകും. സാധാരണക്കാരന്റെ മറ്റൊരു പ്രധാന ചെലവാണ് മരുന്നും ആശുപത്രിച്ചെലവുകളും. ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോകാത്തവരുണ്ടാകില്ല. കൂടെക്കൂടെ പോകുന്നവരും കാണും. പ്രതിവര്‍ഷം കുടുംബമൊന്നിന് 30,000 രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാപദ്ധതി ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രമായി ചുരുക്കപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. രണ്ടു രൂപ നിരക്കില്‍ അരിക്ക് അര്‍ഹതയുള്ള 35 ലക്ഷം കുടുംബത്തിനും പദ്ധതിയുടെ പ്രയോജനമുണ്ട്. ഹൃദ്രോഗം, കിഡ്നി രോഗം തുടങ്ങിയവമൂലം കഷ്ടപ്പെടുന്നവര്‍ക്ക് 70,000 രൂപയുടെ ചികിത്സാസഹായത്തിനും വ്യവസ്ഥയുണ്ട്. എല്ലാത്തരം സാമൂഹ്യസുരക്ഷാപെന്‍ഷനുകളുടെയും പരിധി 300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആളൊന്നിന് 50 രൂപയുടെ വര്‍ധനയാണ് നല്‍കുന്നത്. എത്ര തൊഴിലെടുത്താലും കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന മേഖലകളാണ് കയര്‍, കൈത്തറി, പനമ്പ്, കരകൌശലം എന്നിവ. 50 കോടി രൂപയുടെ വരുമാനവര്‍ധന പദ്ധതി പുതുതായി നിര്‍ദേശിക്കുന്നു. ഭൂമിക്ക് തണലും സംരക്ഷണവും നല്‍കുന്ന വൃക്ഷങ്ങളും ചെടികളും കാലാവസ്ഥാസന്തുലനത്തില്‍ നിര്‍ണായക പ്രാധാന്യം വഹിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി അഞ്ചുകൊല്ലത്തിനകം 1000 കോടി രൂപയുടെ ഹരിതഫണ്ട് ഉണ്ടാക്കാനും രണ്ടുവര്‍ഷത്തിനകം പത്തുകോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുമുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഹരിതഫണ്ടിലേക്ക് ആദ്യവിഹിതമായി 100 കോടി രൂപ വകയിരുത്തുന്നു. അതിനുപുറമെ റിസര്‍വോയറുകളിലെ മണലും ചെളിയും നീക്കംചെയ്തുകിട്ടുന്ന തുകയില്‍ നാലിലൊന്ന് ഹരിതഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. കാര്‍ബ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഊര്‍ജ ഉപയോഗം നിയന്ത്രിക്കുന്നതിനും സമഗ്രമായ നിര്‍ദേശങ്ങള്‍ ബജറ്റിന്റെ സവിശേഷതയാണ്. സ്ത്രീ-പുരുഷ സമത്വത്തെ അവഗണിക്കുകയാണ് ബജറ്റുകളുടെ പൊതുരീതി. അതിനൊരു മാറ്റംവരികയാണ്. ബജറ്റില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സംസ്ഥാനബജറ്റ് കൈക്കൊള്ളുന്നത്. വനിതാവികസനത്തിന് 620 കോടി രൂപ പദ്ധതിത്തുകയില്‍നിന്ന് നീക്കിവയ്ക്കുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികനികുതി നിര്‍ദേശങ്ങളൊന്നുമില്ല. നികുതിസമാഹരണം ശക്തിപ്പെടുത്തിയും നികുതിയിതര വരുമാനങ്ങള്‍ സ്വരൂപിച്ചും അധിക വിഭവസമാഹരണം നടത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നിര്‍ബന്ധപൂര്‍വം വകയിരുത്തേണ്ട ചെലവുകളെല്ലാം ഒഴിവാക്കിയശേഷം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ലഭ്യമായ പദ്ധതിത്തുക 726 കോടിയാണ്. 2010 ബജറ്റ് വര്‍ഷത്തില്‍ ലാഭ്യമാകുന്ന പദ്ധതിത്തുക 2874 കോടി രൂപയാണ്. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

1 comment:

Anonymous said...

It is very a pity to me, I can help nothing to you. I think, you will find the correct decision.