Friday, November 19, 2010

Friday, March 19, 2010

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

ദേശാഭിമാനി ലേഖനം, മാർച്ച് 18

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്‍

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

2006 മേയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച കന്നി ബജറ്റിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഇപ്പോഴത്തെ ബജറ്റ്. എല്ലാവര്‍ക്കും വീതിച്ചശേഷം അവശേഷിക്കുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്നതാണ് സാമ്പ്രദായിക മുന്‍ഗണനാക്രമം. അത് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കി മറ്റുള്ളവര്‍ക്ക് എന്ന ജനപക്ഷസമീപനമാണ് ബജറ്റിന്റെ മുഖമുദ്ര. മാറിയ മുന്‍ഗണനാക്രമത്തിന്റെ പ്രതിഫലനമാണ് സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് നല്‍കുന്ന ഊന്നല്‍. പക്ഷേ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍കൊണ്ടുമാത്രം കൃഷി- വ്യവസായ- ഐടി മേഖലകളിലും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലും സ്ഥായിയായ വികാസം ഉണ്ടാവുകയില്ല. അതിന് ആ മേഖലകളില്‍ ഗണ്യമായ മൂലധനനിക്ഷേപം നടത്തണം. മൂലധനനിക്ഷേപത്തിലെ വര്‍ധന ഈ ബജറ്റിന്റെ പ്രത്യേകതയാണ്. 2005-06ല്‍ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റില്‍ അത് 4145.38 കോടി രൂപയായി ഉയര്‍ത്തി. 2005-06ലെ മൂലധനനിക്ഷേപത്തെ അപേക്ഷിച്ച് 407.42 ശതമാനം കൂടുതലും നടപ്പുസാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 113.54 ശതമാനം കൂടുതലുമാണ് മേല്‍ തുക. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ പ്രത്യേകത വാണിജ്യവിളകള്‍ക്ക് കൈവന്ന മേല്‍ക്കൈയും നെല്ലുല്‍പ്പാദനത്തിലുണ്ടായ ഇടിവുമാണ്. ആ സ്ഥിതിയില്‍ മാറ്റം ദൃശ്യമാണ്. 2007-08ല്‍ 528 ലക്ഷം മെട്രിക് ട അരി ഉല്‍പ്പാദിപ്പിച്ചു. 2008-09ല്‍ ഉല്‍പ്പാദനം കൂടി. 5.90 ലക്ഷം മെട്രിക് ട ഉല്‍പ്പാദിപ്പിച്ചു. നെല്‍ക്കൃഷി ഭൂമിയിലും ഉല്‍പ്പാദനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് അരിയുല്‍പ്പാദനത്തിലെ വര്‍ധന. ഈ നേട്ടം വിപുലപ്പെടുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 622 കോടി രൂപയാണ് കാര്‍ഷികവികസനത്തിന് നീക്കിവച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവര്‍ഷത്തെ നിക്ഷേപമായ 419 കോടിയേക്കാള്‍ 50 ശതമാനം കൂടുതലാണ് ബജറ്റിലെ വകയിരുത്തല്‍. 500 കോടി രൂപയും നീക്കിവച്ചിട്ടുള്ളത് നെല്‍ക്കൃഷിക്കും നെല്ലുസംഭരണത്തിനും മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 376 കോടി രൂപ വകയിരുത്തുന്നുണ്ട്. മത്സ്യബന്ധനം 11.33 ലക്ഷം തൊഴിലാളികളുടെ ഉപജീവനമേഖലയാണ്. തൊഴിലാളിക്ഷേമത്തിനും പുനരധിവാസത്തിനും തുറമുഖവികസനത്തിനും മറ്റുമായി 2505 കോടി രൂപ ചെലവിടുകയോ അനുവാദം നല്‍കുകയോ ചെയ്തിട്ടുണ്ട്. മത്സ്യബന്ധനമേഖലയ്ക്കായി 79 കോടി രൂപ ബജറ്റ് വകയിരുത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷം അത് 50 കോടി രൂപയാണ്. ഐടി മേഖലയ്ക്ക് നടപ്പുവര്‍ഷത്തേതിനേക്കാള്‍ 77 ശതമാനം കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. 153 കോടി രൂപയാണ് ബജറ്റിലെ വകയിരുത്തല്‍. വന്‍കിടവ്യവസായങ്ങള്‍, പൊതുമരാമത്ത്, തുറമുഖ വികസനം, ടൂറിസം എന്നിവയ്ക്കും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാലവികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകും. വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യഗുണമേന്മയുടെ ചിഹ്നങ്ങളും ഭാവിവികസനത്തിന്റെ അടിത്തറയുമാണ്. ഈ രംഗങ്ങളില്‍ കേരളം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ ശക്തിപ്പെടുത്തി വികസിപ്പിക്കുകയാണ് ആവശ്യം. കൂടുതല്‍ മുടക്ക് ഈ രംഗങ്ങളില്‍ ആവശ്യമാണ്. വിദ്യാഭ്യാസമേഖലയ്ക്ക് റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളത്. 316 കോടി രൂപ. നടപ്പുവര്‍ഷത്തെ സംഖ്യയായ 208 കോടിയേക്കാള്‍ 50 ശതമാനം വര്‍ധനയാണിത്. അതില്‍ സ്കൂള്‍വിദ്യാഭ്യാസത്തിനുമാത്രമായി 121 കോടി നീക്കിവയ്ക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന 121 കോടി രൂപ, നടപ്പുസാമ്പത്തികവര്‍ഷത്തെ 57 കോടി രൂപയേക്കാള്‍ 112 ശതമാനം കൂടുതലാണ്. സര്‍വകലാശാലകളിലെ ലൈബ്രറി വികസനത്തിനായി 30 കോടി രൂപ നീക്കിവയ്ക്കുന്നു. പൊതുജനാരോഗ്യത്തിന് 166 കോടി രൂപ വകയിരുത്തുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപവര്‍ധന അടിസ്ഥാനമേഖലകളില്‍ നിര്‍ദേശിക്കുന്ന ബജറ്റാണ് ഇപ്പോഴത്തെ സംസ്ഥാന ബജറ്റെന്ന് മനസ്സിലാക്കാം. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സമീപനം പ്രഥമ ബജറ്റില്‍ (2006-07) ഇങ്ങനെ വിശദമാക്കി: "പൊതുമേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് വ്യവസായവികസനനയത്തിന്റെ കാതലായ വശം. ശാസ്ത്രീയമായൊരു സമയബന്ധിത പുനരുദ്ധാരണപരിപാടി തയ്യാറാക്കി അത് നടപ്പാക്കുന്നതിന് പ്രതിബദ്ധതയുണ്ടെങ്കില്‍ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളെയും താരതമ്യേന ചെറിയൊരു ബജറ്ററി സഹായത്തോടെ രക്ഷപ്പെടുത്താനാകും''. ആ നയത്തിന്റെ വിപുലീകരണവും ശാക്തീകരണവുമായി തുടര്‍ന്നുവന്ന ബജറ്റുകള്‍. യുഡിഎഫിന്റെ അവസാനബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചത് അഞ്ചുകോടി രൂപയായിരുന്നു. എല്‍ഡിഎഫിന്റെ പ്രഥമ ബജറ്റ് അത് 40 കോടി രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് ഒഴിയുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 70 കോടിയായിരുന്നു. 2009-10ല്‍ അവ നഷ്ടം നികത്തി 200 കോടി രൂപ ലാഭമുണ്ടാക്കി. അഞ്ച് സ്ഥാപനമാണ് നഷ്ടത്തിലോടുന്നത്. അവകൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാക്കാം. ലാഭത്തില്‍നിന്ന് സര്‍ക്കാരിന് ചെല്ലേണ്ട ലാഭവിഹിതവും പലിശയും കുറച്ച് ശേഷിക്കുന്ന തുകയുടെ 20 ശതമാനം സ്ഥാപനത്തിന്റെ നവീകരണത്തിനും വികസനത്തിനും ചെലവാക്കാം. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഓഹരി നിക്ഷേപമായോ വായ്പയായോ ലാഭത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാം. കൂടാതെ 125 കോടി രൂപ ചെലവില്‍ എട്ട് പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മൂന്നു രംഗങ്ങളിലെ ഇടപെടലുകളും നൂതനനിര്‍ദേശങ്ങളുമാണ് ഡോ. തോമസ് ഐസക്കിനെ വ്യത്യസ്തനായ ധനമന്ത്രിയാക്കുന്നത്. ചെലവുകളുടെ വിഭജനം എളുപ്പമാണ്. എന്നാല്‍, മുന്‍ഗണനാക്രമം നിശ്ചയിക്കലും നൂതനാശയങ്ങള്‍ പ്രയോഗിക്കലും മികവ് ആവശ്യമാക്കുന്ന കാര്യങ്ങളാണ്. ബജറ്റിന്റെ ഏറ്റവും തിളക്കമാര്‍ന്ന വശമാണ് ബിപിഎല്‍-എപിഎല്‍ വ്യത്യാസം കൂടാതെ 35 ലക്ഷം കുടുംബത്തിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള നിര്‍ദേശം. 35 ലക്ഷം കുടുംബങ്ങളെന്നാല്‍ ഒരു കുടുംബത്തില്‍ അഞ്ച് അംഗംവീതം കണക്കാക്കിയാല്‍ ഒരുകോടി 75 ലക്ഷം ആളുകളാണ്. ആര് നല്‍കുന്ന അരി എന്ന ചോദ്യം അനാവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ ചെറിയൊരംശം മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂവെന്ന് അറിയാത്തവരില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു രൂപ 85 പൈസയ്ക്ക് നല്‍കുന്ന അരി, മൂന്നു രൂപ 85 പൈസ സബ്സിഡി നല്‍കിയും അന്ത്യോദയപദ്ധതിപ്രകാരം മൂന്നു രൂപയ്ക്ക് അനുവദിക്കുന്ന അരി ഒരു രൂപവീതം സബ്സിഡി നല്‍കിയുമാണ് സംസ്ഥാനം ഇത്ര വിപുലമായ ജനകീയപദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ അരി വിതരണം ചെയ്യുന്നതോടെ, പൊതുകമ്പോളത്തില്‍ വില താഴും. മറ്റു ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഹോട്ടലുകളില്‍ ഉള്‍പ്പെടെ അരി ഉല്‍പ്പന്നങ്ങളുടെ വില കുറയും. സാധാരണക്കാരന്റെ മൊത്തം വരുമാനത്തിന്റെ മുഖ്യഭാഗം ഉപയോഗിക്കുന്നത് അരി വാങ്ങുന്നതിനാണ്. അരിവില താഴുമ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ഓരോ കുടുംബത്തിനും മറ്റ് ചെലവുകള്‍ക്ക് ബാക്കിയുണ്ടാകും. സാധാരണക്കാരന്റെ മറ്റൊരു പ്രധാന ചെലവാണ് മരുന്നും ആശുപത്രിച്ചെലവുകളും. ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോകാത്തവരുണ്ടാകില്ല. കൂടെക്കൂടെ പോകുന്നവരും കാണും. പ്രതിവര്‍ഷം കുടുംബമൊന്നിന് 30,000 രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാപദ്ധതി ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രമായി ചുരുക്കപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. രണ്ടു രൂപ നിരക്കില്‍ അരിക്ക് അര്‍ഹതയുള്ള 35 ലക്ഷം കുടുംബത്തിനും പദ്ധതിയുടെ പ്രയോജനമുണ്ട്. ഹൃദ്രോഗം, കിഡ്നി രോഗം തുടങ്ങിയവമൂലം കഷ്ടപ്പെടുന്നവര്‍ക്ക് 70,000 രൂപയുടെ ചികിത്സാസഹായത്തിനും വ്യവസ്ഥയുണ്ട്. എല്ലാത്തരം സാമൂഹ്യസുരക്ഷാപെന്‍ഷനുകളുടെയും പരിധി 300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആളൊന്നിന് 50 രൂപയുടെ വര്‍ധനയാണ് നല്‍കുന്നത്. എത്ര തൊഴിലെടുത്താലും കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന മേഖലകളാണ് കയര്‍, കൈത്തറി, പനമ്പ്, കരകൌശലം എന്നിവ. 50 കോടി രൂപയുടെ വരുമാനവര്‍ധന പദ്ധതി പുതുതായി നിര്‍ദേശിക്കുന്നു. ഭൂമിക്ക് തണലും സംരക്ഷണവും നല്‍കുന്ന വൃക്ഷങ്ങളും ചെടികളും കാലാവസ്ഥാസന്തുലനത്തില്‍ നിര്‍ണായക പ്രാധാന്യം വഹിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി അഞ്ചുകൊല്ലത്തിനകം 1000 കോടി രൂപയുടെ ഹരിതഫണ്ട് ഉണ്ടാക്കാനും രണ്ടുവര്‍ഷത്തിനകം പത്തുകോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുമുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഹരിതഫണ്ടിലേക്ക് ആദ്യവിഹിതമായി 100 കോടി രൂപ വകയിരുത്തുന്നു. അതിനുപുറമെ റിസര്‍വോയറുകളിലെ മണലും ചെളിയും നീക്കംചെയ്തുകിട്ടുന്ന തുകയില്‍ നാലിലൊന്ന് ഹരിതഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. കാര്‍ബ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഊര്‍ജ ഉപയോഗം നിയന്ത്രിക്കുന്നതിനും സമഗ്രമായ നിര്‍ദേശങ്ങള്‍ ബജറ്റിന്റെ സവിശേഷതയാണ്. സ്ത്രീ-പുരുഷ സമത്വത്തെ അവഗണിക്കുകയാണ് ബജറ്റുകളുടെ പൊതുരീതി. അതിനൊരു മാറ്റംവരികയാണ്. ബജറ്റില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സംസ്ഥാനബജറ്റ് കൈക്കൊള്ളുന്നത്. വനിതാവികസനത്തിന് 620 കോടി രൂപ പദ്ധതിത്തുകയില്‍നിന്ന് നീക്കിവയ്ക്കുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികനികുതി നിര്‍ദേശങ്ങളൊന്നുമില്ല. നികുതിസമാഹരണം ശക്തിപ്പെടുത്തിയും നികുതിയിതര വരുമാനങ്ങള്‍ സ്വരൂപിച്ചും അധിക വിഭവസമാഹരണം നടത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നിര്‍ബന്ധപൂര്‍വം വകയിരുത്തേണ്ട ചെലവുകളെല്ലാം ഒഴിവാക്കിയശേഷം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ലഭ്യമായ പദ്ധതിത്തുക 726 കോടിയാണ്. 2010 ബജറ്റ് വര്‍ഷത്തില്‍ ലാഭ്യമാകുന്ന പദ്ധതിത്തുക 2874 കോടി രൂപയാണ്. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Friday, March 12, 2010

ഭാഗവതിന് പാദപൂജയോ

ദേശാഭിമാനിയിൽ നിന്ന്

ഭാഗവതിന് പാദപൂജയോ

ആര്‍ എസ് ബാബു

പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്. കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുകള്‍. രാമഭക്തനായ മഹാത്മാഗാന്ധിയെ അരുംകൊലചെയ്ത സംഘടനയാണിത്. മുസ്ളിം ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ നിലത്തെറിഞ്ഞത് താനാണെന്ന് അഭിമാനത്തോടെ പറയുന്ന ഗുജറാത്തിലെ ബാബു ബജ്രംഗി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകനാണ് ഭാഗവത്. അത് അരണബുദ്ധിയുള്ള മാധ്യമങ്ങള്‍ മറന്നു. സ്തുതിഗീതത്തിനായി ആര്‍എസ്എസ് പദങ്ങള്‍ മനോരമ, മാതൃഭൂമിയാദികള്‍ കടംകൊണ്ടു. കൊല്ലത്ത് പ്രാന്ത സാംഘിക് നടന്നുവെന്നാണ് 'മ' പത്രം പറഞ്ഞത്. മേഖലാ ഒത്തുചേരല്‍ അഥവാ കേരള സംസ്ഥാന സമ്മേളനം എന്നതാണ് സംഭവിച്ചത്. സര്‍സംഘചാലകിന്റെ ആഗമനം, പ്രണാമം, ധ്വജാരോഹണം തുടങ്ങിയവ നടന്നതായി ഈ പത്രങ്ങള്‍ വിവരിച്ചു. സാധാരണ വായനക്കാരന്‍ ഇരുട്ടിലായാലും സംഘപരിവാറിനെ അവരുടെ ഭാഷയില്‍ സുഖിപ്പിക്കുകയെന്ന കര്‍മമാണ് ഈ മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് ധ്വജാരോഹണം എന്നു പറയുക. ഒരുലക്ഷം ഗണവേഷധാരികള്‍ അച്ചടക്കത്തോടെ ഡ്രില്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ചുപറഞ്ഞു. 4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്. മതനിരപേക്ഷതയുടെ കാഴ്ചപ്പാട് എത്രവേഗമാണ് നമ്മുടെ ഒരുവിഭാഗം മാധ്യമങ്ങള്‍ നഷ്ടമാക്കുന്നത്. കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''- ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്? ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്യ്രദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല. തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി: "ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍''. രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി. ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം. ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത് മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം. "മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''- എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്. ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്യ്രത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്. പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.

Wednesday, March 3, 2010

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

ജനപ്രിയ സാമ്പത്തികനയം വേണ്ടെന്ന്

സൌദി അറേബ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിവരവെ, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ വിശേഷവിവരം എല്ലാവരുടെയും ശ്രദ്ധയില്‍പെടേണ്ടതാണ്. ഏതു തരത്തിലുള്ള വിലവര്‍ധനയും കുറച്ചുപേരെ വേദനിപ്പിക്കും എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. വിലക്കയറ്റത്തെ ഇത്രയധികം ലഘൂകരിച്ചുകാണാന്‍ കോഗ്രസ് നേതാവുകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അത് രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കുമെന്നും ഇവയൊന്നും നമ്മെ പണപ്പെരുപ്പത്തില്‍നിന്ന് രക്ഷിക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ജനപ്രിയ സാമ്പത്തികനയത്തിനുപകരം കുത്തക പ്രിയ സാമ്പത്തികനയമാണ് പ്രധാനമന്ത്രിക്ക് പഥ്യമായിട്ടുള്ളത് എന്നര്‍ഥം. തെരഞ്ഞെടുപ്പുകാലത്ത് ജനപ്രിയനയം ജനങ്ങള്‍ക്ക് വേണ്ടുവോളം വാരിവിളമ്പി നല്‍കുന്നതില്‍ കോഗ്രസ് നേതാക്കള്‍ തുടക്കംമുതല്‍ ഒരു പിശുക്കും കാണിക്കാറില്ല. ആവടി സോഷ്യലിസം ഇപ്പോള്‍ പലരും മറന്നുകാണും. സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ എഴുതിവച്ചെന്ന് വേണമെങ്കില്‍ സമാധാനിക്കാം. ഗരീബി ഹഠാവോ (ദാരിദ്യ്രം അകറ്റുക), ബേക്കാരീ ഹഠാവോ (തൊഴിലില്ലായ്മ അകറ്റുക) എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ ഇന്ദിര ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയുമാണ് ജനസമക്ഷം സമര്‍പ്പിച്ചിരുന്നത്. ഫലമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. കോഗ്രസ് അധികാരത്തിലെത്തിയാല്‍ നിത്യോപയോഗവസ്തുക്കളുടെ വില പഴയതോതിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് (റോള്‍ ബാക്ക്) മറ്റൊരു തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്ക് വാക്കുനല്‍കിയിരുന്നു. കോഗ്രസിന് വോട്ടുനല്‍കി അധികാരത്തിലെത്തിയാല്‍ സ്വര്‍ണത്തിന്റെയും പഞ്ചസാരയുടെയും വില കുറയ്ക്കുമെന്നു പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കുന്ന ജനോപകാരപ്രദമായ പരിപാടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വെറും വഞ്ചനയായിരുന്നു എന്ന് ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ജനപ്രിയ സാമ്പത്തികനയങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതോ ദീര്‍ഘവീക്ഷണത്തോടുകൂടിയതോ ആയിരുന്നില്ലെന്നാണ് മോഹന്‍സിങ് ഇപ്പോള്‍ പറയുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇത്രയും പറഞ്ഞത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല എന്നുതന്നെയാണ് വീറോടും വാശിയോടുംകൂടി പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. യുപിഎ അധികാരത്തില്‍ വന്നശേഷം പതിനൊന്നാംതവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒമ്പതുമാസത്തിനകം രണ്ടാം തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. കിറിത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ പെട്രോളിയം ഉല്‍പ്പന്നവിലനിയന്ത്രണം നീക്കംചെയ്ത് കമ്പോളത്തില്‍ വില നിശ്ചയിക്കുന്ന നിലവരും. സ്വകാര്യ കുത്തക കമ്പനിക്ക് ഭീമലാഭം കൊയ്തെടുക്കാനുള്ള വഴി ഓരോന്നായി തുറന്നിടുകയാണ് 'ദീര്‍ഘവീക്ഷണ'ത്തോടെയുള്ള നയം. കുത്തകപ്രിയ നയം നടപ്പാക്കിയതിന്റെ ഫലമായിട്ടാണ് 1957ല്‍ 316 കോടി ആസ്തിയുണ്ടായിരുന്ന 22 കുത്തക കമ്പനികള്‍ 1997ല്‍ 1,58,004 കോടി രൂപയുടെ ആസ്തിയുള്ളവരായി വളര്‍ന്നത്. 2007ല്‍ സമ്പന്നന്മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള 10 പേരുടെ ആസ്തി ഒന്നിച്ച് 6,12,055 കോടിയിലേറെ ഉയര്‍ന്നു. 2006ല്‍ 40 സമ്പന്നരായ ഇന്ത്യക്കാരുടെ സ്വത്ത് 6,80,000 കോടി രൂപയായിരുന്നത് 2007ല്‍ 14,04,000 കോടിയിലേക്കെത്തി. മാത്രമല്ല ഇന്ത്യയിലെ വന്‍കിടക്കാര്‍ 2007-2008ല്‍ 1,28,000 കോടി രൂപ വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന നിലയുമുണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് യുപിഎ സര്‍ക്കാരിന്റെ കുത്തകപ്രീണന നയത്തിലേക്കാണ്. ഇക്കൂട്ടര്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന നികുതിയിളവിന്റെ തുക സാധാരണക്കാരില്‍ ഞെട്ടലുളവാക്കുന്നതാണ്. 2008-2009ല്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയ നികുതിയിളവ് 4,18,095 കോടി രൂപയാണെന്ന് ബജറ്റ് രേഖ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കാര്‍ഷികമേഖലയ്ക്ക് നല്‍കിയ സൌജന്യത്തിന്റെ യഥാര്‍ഥ വസ്തുതയിലേക്ക് വെളിച്ചംവീശുന്ന ഒരു ലേഖനം പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനായ പി സായ്നാഥ് എഴുതിയത് വായിക്കുമ്പോള്‍ ധനമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകുന്നതാണ്. ഈ വര്‍ഷം മാത്രം വന്‍കിടക്കാര്‍ക്കായി ബജറ്റില്‍ നല്‍കിയ സമ്മാനം അഞ്ചുലക്ഷം കോടി രൂപയാണ്. അതായത് ഓരോ മണിക്കൂറിലും 57 കോടി രൂപ. കഴിഞ്ഞവര്‍ഷം ഈ സമ്മാനം മണിക്കൂറില്‍ 30 കോടി രൂപയായിരുന്നു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കോടിക്കണക്കായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതായി ഒന്നുമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടുമുണ്ട്. അവര്‍ക്കാണ് കൃഷിചെയ്യാനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കാനുമുള്ള വന്‍തോതിലുള്ള സഹായം അനുവദിക്കുന്നത്. കോഗ്രസ് തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നയം വ്യവസായമേഖലയിലായാലും കാര്‍ഷികമേഖലയിലായാലും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കെതിരാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് കോഗ്രസിന്റെ നയം ജനപ്രിയമല്ലെന്ന് പ്രധാനമന്ത്രി പരസ്യമായി സമ്മതിച്ചത്. അത് കുത്തകപ്രിയവും ജനവിരുദ്ധവുമാണ്. എണ്ണവില കുത്തനെ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയം ബഹുഭൂരിപക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് ചുട്ട മറുപടി നല്‍കേണ്ടത് ബഹുജനങ്ങള്‍തന്നെയാണ്. അതിനുള്ള അവസരമാണ് വരാനിരിക്കുന്ന നാളുകളില്‍ ലഭിക്കാന്‍ പോകുന്നത്.

ദേശാഭിമാനി മുഖപ്രസംഗം

Saturday, February 27, 2010

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

ഡോ. ടി എം തോമസ് ഐസക്

ദേശാഭിമാനി

2010-11ലെ കേന്ദ്രബജറ്റ് നല്‍കുന്ന ഉറപ്പുകളിലേക്ക് കണ്ണോടിക്കുക. ഒന്ന്, വിലക്കയറ്റം രൂക്ഷമാക്കും. രണ്ട്, ഇന്ത്യന്‍ കുത്തകകള്‍ ഇനിയും തഴച്ചു വളരും. മൂന്ന്, കേരളത്തിന്റെ റേഷന്‍ പുനഃസ്ഥാപിക്കില്ല; ആസിയന്‍ കരാറില്‍നിന്ന് ഒരു സംരക്ഷണവുമില്ല. നാല്, സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കും; റവന്യൂ കമ്മി പൂജ്യമാക്കാനാകില്ല. അസഹ്യമായ വിലക്കയറ്റത്താല്‍ പൊള്ളിപ്പിടയുകയാണ് രാജ്യത്തെ ജനങ്ങള്‍. സമാശ്വാസം തേടി കേന്ദ്രബജറ്റിനെ ഉറ്റുനോക്കിയവര്‍ അമ്പേ നിരാശരായി. വിലനിലവാരം കുതിച്ചുകയറുമ്പോള്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. 2009-10ലെ പുതുക്കിയ കണക്കു പ്രകാരം 1.31 ലക്ഷം കോടി ഉണ്ടായിരുന്ന സബ്സിഡി 1.16 ലക്ഷം രൂപയായി ഈ ബജറ്റില്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസബ്സിഡിയിലെ വെട്ടിച്ചുരുക്കല്‍ 400 കോടിയും വള സബ്സിഡിയില്‍ അത് 3000 കോടിയുമാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. മൂന്ന് രൂപയ്ക്ക് അരി 100 ദിവസത്തിനകം നടപ്പാക്കുമെന്നു പറഞ്ഞിട്ട് വര്‍ഷം ഒന്നായി. രണ്ടു രൂപയ്ക്ക് 25 ലക്ഷം കുടുംബത്തിന് അരി നല്‍കുന്ന കേരളത്തില്‍ മൂന്നു രൂപയ്ക്ക് 11 ലക്ഷം കുടുംബത്തിന് അരി ഉറപ്പു നല്‍കുന്ന നിയമത്തെക്കുറിച്ച് എന്തു പറയാന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധനയുടെ ഭാരം കഴിഞ്ഞ അര്‍ദ്ധരാത്രിമുതല്‍ ജനങ്ങള്‍ക്കു മീതേ പതിച്ചുകഴിഞ്ഞു. ഇതൊരു തുടക്കംമാത്രം. നികുതിവര്‍ധനയുടെ നേട്ടം സര്‍ക്കാരിനാണ്. കിരിത് പരീഖ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കണം. കമ്മിറ്റി നിര്‍ദേശം സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രത്യേകത. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന നിലവില്‍ 12 ശതമാനമാണ്. എണ്ണവില ഇനിയും കൂടുന്നതോടെ, വിലക്കയറ്റത്തിന്റെ എരിതീയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എണ്ണയായി മാറും. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ രണ്ടു ശതമാനം വര്‍ധന വിലക്കയറ്റം കുത്തനെ ഉയര്‍ത്തും. ഇതിലൂടെ 46,000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നികുതി കൂടുമ്പോള്‍ വിലയും ഉയരും. പ്രത്യക്ഷനികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കിഴിച്ച് എണ്ണവില വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് 60,000 കോടി രൂപയുടെ വിലക്കയറ്റമുണ്ടാകും. കൊടുംവേനലില്‍ ഉരുകുന്ന ജനതയ്ക്കു മീതെ പെയ്ത കനല്‍മഴയായി പുതിയ കേന്ദ്രബജറ്റ് മാറും. സാധാരണക്കാരന്റെ നിത്യോപയോഗസാധനങ്ങളെ ഒഴിവാക്കി ആഡംബരവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി തയ്യാറല്ല. സാധാരണക്കാര്‍ നല്‍കുന്ന പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രത്യക്ഷനികുതിയില്‍ 26,000 കോടി രൂപയുടെ ഇളവുകള്‍ നല്‍കി. നികുതിയിളവിന്റെ നേരിയ സൌജന്യം ഇടത്തരക്കാര്‍ക്ക് ലഭിക്കുമ്പോള്‍, ഉപഭോക്തൃച്ചെലവിലുണ്ടാകുന്ന കുതിച്ചുചാട്ടം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയ 80,000 കോടി രൂപയുടെ ഇളവുകള്‍ ഓര്‍ക്കുക. ഈ ഇളവുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, പുതുതായി കോര്‍പറേറ്റ് സര്‍ച്ചാര്‍ജ് കുറച്ചിട്ടുമുണ്ട്. ചുമ്മാതല്ല, സ്റോക് എക്സ്ചേഞ്ചുകളിലെ ഓഹരിക്കച്ചവടക്കാര്‍ മത്സരിച്ച് ലേലംവിളിച്ച് ഓഹരിവിലകള്‍ രണ്ടുശതമാനം ഉയര്‍ത്തിയത്. ഓഹരിസൂചിക അസ്ത്രവേഗത്തില്‍ കുതിച്ചുകയറുന്നത് സ്വപ്നംകാണുന്ന ചെറുന്യൂനപക്ഷത്തിന്റെ കൈയടിമാത്രമാണ് കേന്ദ്രധനമന്ത്രി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന സാധാരണജനത അദ്ദേഹത്തിന്റെ പരിഗണനയിലെങ്ങുമില്ല. കോര്‍പറേറ്റുകളുടെയും മറ്റും നികുതിനിരക്ക് വര്‍ധിപ്പിക്കാതെ അവരില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകുമെന്നാണ് ധനമന്ത്രി കണക്കില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെതന്നെ സംഭവിക്കട്ടെ. പക്ഷേ, കോര്‍പറേറ്റുകള്‍ക്കു നല്‍കിയ നികുതിയിളവുകള്‍ പിന്‍വലിക്കാതെയും ഇന്‍കംടാക്സിനും മറ്റും ചില ഇളവുകള്‍ നല്‍കിയിട്ടും റവന്യൂ കമ്മി 5.5ല്‍ നിന്ന് നാലു ശതമാനമായി കുറച്ച വിദ്യയെന്തെന്ന് ചിലരെങ്കിലും വിസ്മയിക്കുന്നുണ്ടാകും. നികുതിയിതര വരുമാനത്തിലെ വര്‍ധന പരിശോധിച്ചാലേ പ്രണബ് മുഖര്‍ജിയുടെ ചെപ്പടിവിദ്യ വെളിപ്പെടൂ. അവിടെ മറ്റുനികുതിയിതര മാര്‍ഗങ്ങള്‍”എന്നൊരിനമുണ്ട്. 2009-10ല്‍ ഈ ഇനത്തില്‍ കിട്ടിയത് 36,845 കോടി രൂപയാണ്. 2010-11ല്‍ പ്രതീക്ഷ 74,571 കോടി രൂപയും. ഇതാകട്ടെ, ജി- മൂന്ന് സെപ്ക്ട്രം വില്‍ക്കുമ്പോഴുണ്ടാകുന്ന വരുമാനമാണ്. ഇതെങ്ങനെ റവന്യൂ വരുമാനമാകും? സര്‍ക്കാരിന്റെ ആസ്തി വില്‍ക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ വരുമാനം മൂലധനവരുമാനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. മൂലധനവരുമാനത്തില്‍ കാണിക്കേണ്ട വര്‍ധന റവന്യൂ വരുമാനപ്പട്ടികയില്‍ എഴുതിച്ചേര്‍ത്ത കകെട്ടുവിദ്യയുടെ ബലത്തിലാണ് റവന്യൂകമ്മി നാലു ശതമാനത്തില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞെന്ന കേന്ദ്രധനമന്ത്രിയുടെ വീമ്പിളക്കല്‍. ഇത്രയേറെ അത്യധ്വാനം ചെയ്തിട്ടും കേന്ദ്രബജറ്റിന്റെ മൊത്തം ചെലവില്‍ കേവലം എട്ടു ശതമാനത്തിന്റെ വര്‍ധനയേ ഉളളൂ. 10- 12 ശതമാനം വിലക്കയറ്റമുളള സന്ദര്‍ഭത്തിലാണിത്. അതായത്, വിലക്കയറ്റംകൂടി കണക്കിലെടുത്താല്‍ 2009-10ലേതിനേക്കാള്‍ ചെറുതാണ് ഇപ്പോഴത്തെ ബജറ്റ്. മാന്ദ്യത്തില്‍നിന്ന് രാജ്യം കരകയറുന്നുവെന്നത് വസ്തുതതന്നെ. പക്ഷേ, ഉത്തേജകപാക്കേജേ വേണ്ടെന്ന് വയ്ക്കാറായിട്ടുണ്ടോ? യഥാര്‍ഥത്തില്‍ കമ്മിയുടെ പേരില്‍ വര്‍ധിച്ച ചെലവില്‍ വരുത്തിയ വെട്ടിക്കുറവ് വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ പൂര്‍ണ പ്രതീക്ഷ അദ്ദേഹം നല്‍കിയ ഇളവുകളിലും പ്രഖ്യാപനങ്ങളിലും സംപ്രീതരായ കുത്തകകള്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രക്ഷിക്കും എന്നതാണ്. ബജറ്റിനെ സഹര്‍ഷം സ്വാഗതംചെയ്തത് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകമാണെന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ സംഘടനകള്‍ നിര്‍ദേശിച്ച ഉദാരീകരണനയങ്ങള്‍ പൂര്‍ണമായും ബജറ്റില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് പുതുതായി ബാങ്കുകള്‍തന്നെ അനുവദിച്ചുകഴിഞ്ഞു. വിദേശമൂലധന നിക്ഷേപവും ഉദാരമാക്കും. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കും. 25,000 കോടിയാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പൊറുതിമുട്ടുമ്പോള്‍ കുത്തകകള്‍ ഇനിയും തഴച്ചുവളരും. കേരളത്തെ സംബന്ധിച്ചടത്തോളം ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. പശ്ചാത്തല സൌകര്യവികസനത്തിലുണ്ടായ വര്‍ധനയുടെ ആനുപാതികനേട്ടവും കേരളത്തിന് കിട്ടിയിട്ടില്ല. അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങള്‍മൂലം ഗ്രാമവികസനപദ്ധതികളിലും കേരളത്തിന്റെ നില പരിതാപകരമാണ്. കേന്ദ്രാവിഷ്കൃത സ്കീമുകളുടെ നടത്തിപ്പില്‍ ഒരിളവും ബജറ്റ് നല്‍കുന്നില്ല. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിന് പണ്ടുപറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നുമില്ല. പയര്‍ക്കൃഷിഗ്രാമങ്ങള്‍ക്കും ഹരിതവിപ്ളവമേഖലകള്‍ക്കുമുളള പുതിയ സ്കീമിനു പുറത്തായിരിക്കും കേരളം. കേരളത്തിന് ഏറ്റവും തിരിച്ചടിയാകുന്നത് ആസിയന്‍ കരാറിന്റെ നഷ്ടപരിഹാരമായി ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ആസിയന്‍ കരാര്‍മൂലം ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നമ്മുടെ വ്യവസായ സേവന കമ്പനികളുടെ കയറ്റുമതി ഉയരും. അതിനേക്കാള്‍ ഉറപ്പുള്ളതാണ് ആസിയന്‍ രാജ്യങ്ങളില്‍നിന്ന്, കേരളീയര്‍ കൃഷിചെയ്യുന്ന നാണ്യവിളകളുടെ ഇറക്കുമതികൂടുമെന്നുള്ളത്. ഇത് നാണ്യവിളകൃഷിക്കാരുടെ നട്ടെല്ലൊടിക്കും. പിടിച്ചുനില്‍ക്കുന്നതിനായി വിലസംരക്ഷണത്തിനും ഉല്‍പ്പാദന വര്‍ധനയ്ക്കും പാക്കേജുണ്ടാകുമെന്ന് കോഗ്രസ് നേതാക്കള്‍ നാട്ടിലാകെ പ്രസംഗിച്ച് നടന്നതാണ്. എവിടെ ആ പാക്കേജ്? ഗോവാ കടലോരം മോടിപിടിപ്പിക്കുന്നതിന് 200 കോടി രൂപയും തിരുപ്പൂരിന്റെ ശുചിത്വസൌകര്യത്തിന് അതിലേറെ തുകയും വകയിരുത്തിയ കേന്ദ്രധനമന്ത്രിക്ക് കേരളത്തിലെ കൃഷിക്കാരോട് കനിവുതോന്നാതെ പോയതെന്തുകൊണ്ട്? കേന്ദ്ര ബജറ്റ് സംസ്ഥാനസര്‍ക്കാരിനേറ്റ ഇരുട്ടടിയാണ്. സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കമ്മി ഇല്ലെന്നും അതിനാല്‍ അതു നികത്താന്‍ പ്രത്യേക സഹായം നല്‍കേണ്ടതില്ലെന്നുമാണ് ധനകമീഷന്റെ തീര്‍പ്പ്. വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക ധനസഹായം 1500 കോടി രൂപ ധനകമീഷന്‍ കേരളത്തിന് വകയിരുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍, അടുത്ത വര്‍ഷംമുതലേ അത് ലഭിക്കുകയുള്ളൂ. കേന്ദ്രപദ്ധതി അടങ്കല്‍ 15 ശതമാനം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിധന സഹായം എട്ടു ശതമാനമായി ഉയര്‍ത്താനേ തയ്യാറായിട്ടുള്ളൂ. എന്നാല്‍,സംസ്ഥാനസര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന ശാഠ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. അടുത്ത വര്‍ഷംമുതല്‍ റവന്യൂ കമ്മി കുറച്ചു തുടങ്ങണം. ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ എങ്ങനെയാണ് റവന്യൂ കമ്മി കുറയ്ക്കുക? ശമ്പളപരിഷ്കരണം നടപ്പാക്കിയില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടാണ് ധനകമീഷന്. ഏതായാലും ശമ്പള കുടിശ്ശിക നല്‍കേണ്ടതില്ലെന്ന് പച്ചയ്ക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടായാലും കമ്മി കുറയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. ഇത് ചെയ്തില്ലേല്‍ കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കാകെ ബജറ്റിലൂടെ അംഗീകാരം നല്‍കിയിരിക്കുകയാണ് ധനമന്ത്രി. കേന്ദ്രബജറ്റിന്റെയും പതിമൂന്നാം ധനകമീഷന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ചെറുത്തുനില്‍പ്പിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട്. ആരു ഭരിച്ചാലും നടപ്പാക്കാനാകാത്ത കാര്യങ്ങളും താങ്ങാനാകാത്ത ഭാരവും സംസ്ഥാനത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനോട് ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കഴിയണം. കേരളത്തെ എത്ര അവഗണിച്ചാലും ഒരു ചുക്കുമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം പ്രതിഫലിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രക്ഷോഭമുയരണം.

ദുരിതത്തിന്റെ ബജറ്റ്

ദുരിതത്തിന്റെ ബജറ്റ്

ദേശാഭിമാനി മുഖപ്രസംഗം

രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര്‍ വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം. 2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍. സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുക. സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടിയാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശങ്ങള്‍. സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കാണ് ഈദൃശ നീക്കങ്ങള്‍ എന്നതില്‍ സംശയത്തിനവകാശമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പ്രത്യക്ഷ നികുതിയിനത്തില്‍ 26,000 കോടി രൂപയുടെ വരുമാനം വരുംവര്‍ഷം കുറയുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അതിനര്‍ഥം അത്രയും തുകയുടെ ആനുകൂല്യങ്ങള്‍ വന്‍ വരുമാനക്കാരായ സമ്പന്നര്‍ക്ക് ലഭിക്കുമെന്നാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സൌജന്യം 80,000 കോടിയിലേറെയാണ്. അതേസമയം, വരുംവര്‍ഷം 60,000 കോടിയുടെ പരോക്ഷനികുതി പിരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. സമ്പന്നന് വാരിക്കോരി കൊടുക്കാന്‍ മടികാണിക്കാത്തവര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞ് ചോരയൂറ്റാന്‍ അമിതോത്സാഹമാണ് കാട്ടുന്നത്. ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല. കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല. യഥാര്‍ഥത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട് കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍. ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ കഴിഞ്ഞില്ല. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് കാര്‍മികത്വം വഹിക്കുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ലമെന്റിനു പുറത്തും അതിശക്തമായ പോരാട്ടം നടക്കേണ്ടതുണ്ട്. അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന കേരളം മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഭക്ഷണ ദൌര്‍ലഭ്യത്തിന്റെയും അടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Thursday, February 25, 2010

റെയില്‍വേ ബജറ്റ്: കേരളത്തിനു മുന്തിയ പരിഗണന

കേരളത്തിന് മുന്തിയ പരിഗണന

മാതൃഭൂമി മുഖപ്രസംഗം


റെയില്‍വേയുടെ ത്വരിതവികസനത്തിനും നവീകരണത്തിനും മുന്‍തൂക്കം നല്‍കി മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച ബജറ്റില്‍ ഇത്തവണയും യാത്രക്കൂലിയോ ചരക്കുകൂലിയോ കൂട്ടിയിട്ടില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസംപകരും. കേരളത്തിന് പുതുതായി എട്ടു തീവണ്ടികളാണ് ലഭിച്ചത്. ആറ് പുതിയ തീവണ്ടിപ്പാതകള്‍ക്ക് സര്‍വേ തുടങ്ങാനും പച്ചക്കൊടി കിട്ടി. പാലക്കാട് റെയില്‍വേ കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ അന്തിമാനുമതിയായതാണ് മറ്റൊരു പ്രധാനനേട്ടം. തിരുവനന്തപുരത്ത് കുടിവെള്ളപ്ലാന്റും അനുവദിച്ചു. എന്നാല്‍, ദക്ഷി ണ ചരക്ക്ഇടനാഴിയില്‍ കേരളത്തെ തഴഞ്ഞത് വലിയ ആഘാതമായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ചെയ്യുന്നത് മുന്‍നിര്‍ത്തിയെങ്കിലും കേരളത്തിന് ചരക്ക്ഇടനാഴിയില്‍ പരിഗണന നല്‍കേണ്ടതായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനുശേഷം റെയില്‍വേയില്‍ കാര്യമായ വികസനമുണ്ടായില്ലെന്ന കുറ്റസമ്മതത്തോടുകൂടിയതാണ് മമതയുടെ ബജറ്റ്. 1950ല്‍ 53,596 റൂട്ട് കിലോമീറ്ററുണ്ടായിരുന്ന റെയില്‍പ്പാതയിപ്പോള്‍ 64,015 കിലോമീറ്ററായേ വര്‍ധിച്ചിട്ടുള്ളു. 60 വര്‍ഷത്തിനകം 10,419 കിലോമീറ്ററര്‍മാത്രം വര്‍ധന.
ഈ സ്ഥിതിക്ക് പരിഹാരം കാണാനായി 2020ഓടെ 25,000 കിലോമീറ്റര്‍ റെയില്‍പ്പാത വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷന്‍ 2020ന് രൂപംനല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം 1000 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാനാണ് പദ്ധതി. അതനുസരിച്ച് പല പുതിയ പാതകള്‍ക്കും സര്‍വേ നടത്താന്‍ നിര്‍ദേശമായിട്ടുണ്ട്. മധുരയില്‍നിന്ന് കോട്ടയത്തേക്കും ദിണ്ഡിക്കലില്‍നിന്ന് കുമളിയിലേക്കും തലശ്ശേരിമൈസൂര്‍ റൂട്ടിലും സര്‍വേ നടത്തും. എരുമേലിപുനലൂര്‍തിരുവനന്തപുരം, ചെങ്ങന്നൂര്‍തിരുവനന്തപുരം, കോഴിക്കോട്മലപ്പുറംഅങ്ങാടിപ്പുറം റൂട്ടുകളിലും സര്‍വേ ആരംഭിക്കും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്​പ്രസ്സ് കേരളീയര്‍ക്ക് പൊതുവെ ഗുണം ചെയ്യും. മുംബൈഎറണാകുളം തുരന്തോ, തിരുവനന്തപുരം വഴിയുള്ള കന്യാകുമാരിഭോപ്പാല്‍ഭാരത് തീര്‍ഥ്, പുണെഎറണാകുളം സൂപ്പര്‍ഫാസ്റ്റ്, മംഗലാപുരംതിരുച്ചിറപ്പിള്ളി എന്നിവയ്ക്കു പുറമെ രണ്ട് പാസഞ്ചര്‍ വണ്ടികളും അനുവദിച്ചിട്ടുണ്ട്. എറണാകുളംകൊല്ലം മെമു സര്‍വീസ് പുതിയ തുടക്കമാവും. മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട്ടേക്കും തിരുവനന്തപുരംഎറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂരിലേക്കും നീട്ടിയത് ആശ്വാസമായി. മംഗലാപുരംകൊച്ചുവേളി ഏറനാട് എക്‌സ്​പ്രസ് പ്രതിദിനമാക്കിയിട്ടുണ്ട്. സാമൂഹികസുരക്ഷയ്ക്ക് ബജറ്റില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നു. റെയില്‍വേവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനുള്ള നിര്‍ദേശം സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമാണ്.
റെയില്‍വേജീവനക്കാര്‍ക്ക് ഭവനപദ്ധതി ആരംഭിക്കാനുള്ള നീക്കം 14 ലക്ഷം പേര്‍ക്ക് ഗുണംചെയ്യും. ആളില്ലാത്ത 17,000 ലെവല്‍ക്രോസിങ്ങുകളില്‍ അഞ്ചു വര്‍ഷത്തിനകം ആളെ നിയമിക്കുമെന്ന പ്രഖ്യാപനം തൊഴിലവസരവും വര്‍ധിപ്പിക്കും. ചരക്ക്ഇടനാഴിക്ക് പിന്നാലെ യാത്രയ്ക്കായി സുവര്‍ണറെയില്‍ഇടനാഴി പണിയാനായി ദേശീയ ഹൈസ്​പീഡ് റെയില്‍ അതോറിറ്റി ആരംഭിക്കാനുള്ള നിര്‍ദേശം റെയില്‍വേയുടെ അടിസ്ഥാനസൗകര്യവികസനത്തിന് കാര്യമായി പ്രയോജനപ്പെടും. പാലക്കാടിനുപുറമെ റായ്ബറേലി, കാഞ്ചറപ്പാറ, സിംഗൂര്‍ എന്നിവിടങ്ങളിലും പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കുന്നുണ്ട്. അഞ്ച് പുതിയ വാഗണ്‍ഫാക്ടറികള്‍, റെയില്‍ചക്രങ്ങള്‍ക്കായി ബാംഗ്ലൂരില്‍ ഡിസൈന്‍വികസന കേന്ദ്രം, 10 ഓട്ടോമൊബൈല്‍ആന്‍സിലറി ഹബുകള്‍, പുതിയ റെയില്‍ ആക്‌സില്‍ ഫാക്ടറി, ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ വികസനം എന്നിവയും അടിസ്ഥാനസൗകര്യമേഖലയിലുള്ള മറ്റു നിര്‍ദേശങ്ങളാണ്. റെയില്‍വേയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തം നേടാനും നിക്ഷേപപദ്ധതികള്‍ക്ക് 100 ദിവസത്തിനകം അനുമതിനല്‍കാനുമുള്ള പ്രഖ്യാപനം വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സാഹചര്യമൊരു ക്കും. എന്നാല്‍, തീവണ്ടികളിലെ ടോയ്‌ലറ്റുകളുടെ ശുചിത്വംപോലുള്ള ചില അടിസ്ഥാനകാര്യങ്ങളില്‍ ബജറ്റ് മൗനമവലംബിക്കുകയാണ്. ജനപ്രിയനിര്‍ദേശങ്ങളുമായാണ് ഇത്തവണയും മമതയുടെ ബജറ്റ്. അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി ഉണ്ടാകുമോ എന്നതാണ് വ്യക്തമാവാനുള്ള കാര്യം.

റെയില്‍വേ ബജറ്റ്: യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

യാത്രക്കാരോടു മമത; വികസനക്കുതിപ്പ്

തോമസ് ഡൊമിനിക്

മലയാള മനോരമ

വീണ്ടും ജനകീയവും ഭാവനാസമ്പന്നവുമായ റയില്‍വേ ബജറ്റ് അവതരിപ്പിച്ച യുപിഎ സര്‍ക്കാര്‍, യാത്രാനിരക്കു കൂട്ടാത്ത ബജറ്റ് എന്ന പാരമ്പര്യവും നിലനിര്‍ത്തി. ആദ്യ യുപിഎ സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണു നിരക്കുകൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള തന്ത്രം തുടര്‍ച്ചയായി വിജയകരമായി പരീക്ഷിച്ചത്.

ഇത്തവണ ടിക്കറ്റ് നിരക്കു കൂട്ടാന്‍ മമതയ്ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, നിരക്കു വര്‍ധിപ്പിക്കാതെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ക്കു പണം കണ്ടെത്തുകയെന്ന ബദല്‍ മാര്‍ഗമാണു മമത സ്വീകരിച്ചത്. ഇ-ടിക്കറ്റുകള്‍ക്കുള്ള സേവനനികുതിയില്‍ ഇളവു നല്‍കും. സ്ലീപ്പര്‍ ക്ളാസില്‍ പരമാവധി നികുതി 10 രൂപയും ഉയര്‍ന്ന ക്ളാസുകളില്‍
20 രൂപയും.

സാധാരണക്കാരുടെ ഉപയോഗത്തിനു ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കൊണ്ടുപോകാന്‍ വാഗണ്‍ ഒന്നിനു 100 രൂപയുടെ ഇളവ്, വിലക്കയറ്റം നേരിടുന്നതിനു റയില്‍വേയുടെ ഭാഗത്തു നിന്നുള്ള സംഭാവനയാണെന്നു ബജറ്റ് പ്രസംഗത്തില്‍ മമത പറഞ്ഞു.

ആളില്ലാത്ത 17,000 ലവല്‍ ക്രോസുകളുണ്ട്. ഇതില്‍ 3000 എണ്ണത്തില്‍ ഈ വര്‍ഷം കാവല്‍ക്കാരെ നിയോഗിക്കും, അടുത്ത വര്‍ഷം ആയിരമെണ്ണത്തിലും. അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ ലവല്‍ ക്രോസുകളിലും കാവല്‍ക്കാരെ നിയമിക്കും.
റയില്‍വേയില്‍ വന്‍തോതില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ അവസരം തുറക്കുന്ന ബജറ്റാണു മമത കൊണ്ടുവന്നിരിക്കുന്നത്. ഒപ്പം അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍നല്‍കുന്നതും. ഇവ രണ്ടും എത്രത്തോളം പ്രായോഗികമാകും എന്നു കണ്ടറിയണം. കാരണം, മമതയുടെ ആദ്യ ബജറ്റില്‍ പറഞ്ഞ പല പദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമഗ്രവികസനം എന്ന നയത്തിന്റെ പ്രതിഫലനം മമതയുടെ ബജറ്റിലുണ്ട്. ഇതു നാളെ പ്രണബ് മുഖര്‍ജിയുടെ കേന്ദ്ര ബജറ്റിലും കണ്ടാല്‍ അദ്ഭുതമില്ല. റയില്‍വേയുടെ വ്യാപാര വശം മാത്രം നോക്കാതെ സാമൂഹികവശം കൂടി നോക്കി മമത പല പദ്ധതികളും സൌജന്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടാതിരുന്നതും ടിക്കറ്റുകള്‍ തപാല്‍ ഒാഫിസ് വഴി നല്‍കുന്നതും 25 രൂപയ്ക്കു സീസണ്‍ ടിക്കറ്റ് നല്‍കുന്നതും റയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കുന്നതും ജീവനക്കാര്‍ക്കെല്ലാം പത്തുവര്‍ഷത്തിനുള്ളില്‍ വീട് ഉറപ്പാക്കുന്നതും അര്‍ബുദ രോഗികള്‍ക്കു സൌജന്യയാത്ര നല്‍കുന്നതുമെല്ലാം സമഗ്രവികസനത്തിന്റെ കീഴില്‍ വരും.

റയില്‍വേ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് ഇപ്പോള്‍ വളരെ കുറവാണ് - ആകെ പദ്ധതികളുടെ രണ്ടു ശതമാനമേയുള്ളൂ. ഇത് 20 ശതമാനമെങ്കിലുമായി ഉയര്‍ത്താനാണു മമത ആഗ്രഹിക്കുന്നത്. ആസൂത്രണക്കമ്മിഷനും ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. വാഗണുകള്‍, കോച്ച് നിര്‍മാണം, സിഗ്നലിങ്, സുരക്ഷാ സംവിധാനം എന്നിങ്ങനെ സ്വകാര്യ മേഖലയ്ക്കു പങ്കുചേരാവുന്ന ഒട്ടേറെ മേഖലകള്‍ റയില്‍വേയിലുണ്ട്. ഭരണപരവും നടപടിക്രമവും അടക്കമുള്ള എല്ലാ തടസ്സങ്ങളും നീക്കി സ്വകാര്യമേഖലയെ സ്വാഗതം ചെയ്യുമെന്നാണു മമത ഉറപ്പുനല്‍കുന്നത്. പിപിപി (പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്), സംയുക്തസംരംഭം എന്നീ നിലകളില്‍ സമര്‍പ്പിക്കപ്പെടുന്ന ഏതു പദ്ധതിക്കും 100 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നാണു മമത പറയുന്നത്.

ലാലു പ്രസാദ് യാദവിന്റെ കാലത്തു റയില്‍വേ വന്‍ ലാഭം ഉണ്ടാക്കുന്നതായി കാണിച്ചിരുന്നുവെങ്കിലും പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പല അടിസ്ഥാന വികസന പദ്ധതികളും നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആകെ 810 കിലോമീറ്റര്‍ ലൈന്‍ മാത്രമാണു പണിതത്. ആ സ്ഥാനത്തു വരുന്ന ഒരൊറ്റ വര്‍ഷം 1000 കിലോമീറ്റര്‍ ലൈന്‍ പണിയാനുള്ള പദ്ധതിയാണു മമത തയാറാക്കിയിരിക്കുന്നത്.

റെയില്‍വേ ബഡ്ജറ്റ് -വഞ്ചന

വഞ്ചന

എം പ്രശാന്ത്

ദേശാഭിമാനി

ന്യൂഡല്‍ഹി: റെയില്‍ ബജറ്റില്‍ കേരളത്തിനും ഇക്കുറിയും കടുത്ത അവഗണന. പാലക്കാട് കോച്ച് ഫാക്റിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ തുകയൊന്നും വകയിരുത്തിയില്ല. അനുവദിച്ച മൂന്ന് പുതിയ വണ്ടികളില്‍ എടുത്തുപറയാവുന്നത് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി മാത്രം. പാളമില്ലാത്തതുകൊണ്ടാണ് പുതിയ വണ്ടി ഇല്ലാത്തതെന്ന് വാദിക്കുന്ന റെയില്‍വെ, കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് നീക്കിവച്ചത് 102 കോടി രൂപ മാത്രം. 800 കി. മീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 5 കി. മീറ്റര്‍ (എറണാകുളം-കുമ്പളം). നീക്കിവച്ചത് 102 കോടി രൂപ. തിരുവനന്തപുരം കേന്ദ്രമായി റെയില്‍വെ സോ; ഹ്രസ്വദൂര സര്‍വീസുകള്‍; മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍നഗരങ്ങളിലേക്ക് പുതിയ വണ്ടികള്‍ വേണമെന്ന ആവശ്യവും നിരാകരിച്ചു. രാജ്യത്ത് 5 പുതിയ വാഗ ഫാക്ടറികള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നുവര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച ചേര്‍ത്തല വാഗ ഫാക്ടറിയെപ്പറ്റി പരാമര്‍ശം പോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു പുതിയ വണ്ടികളില്‍ രണ്ടെണ്ണം (എറണാകളും-ഡല്‍ഹി തുരന്തോ, ഹാപ്പ-എറണാകുളം) ഇനിയും തുടങ്ങിയിട്ടില്ല. കൊല്ലം-എറണാകുളം റൂട്ടില്‍ ഹ്രസ്വദൂര ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് പണം നീക്കിവെച്ചിട്ടില്ല. അതിനാല്‍ പദ്ധതി എന്നുവരുമെന്ന് നിശ്ചയമില്ല.

ഇന്നസെന്റു ചേട്ടാ അത്രയ്ക്കങ്ങോട്ട് വേണോ?

ഇന്നസെന്റ് ഒരു നല്ല നടനാണ്. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അതുകൊണ്ട് അദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷെ അദ്ദേഹം ഒരു നല്ല വിവരദോഷിയും കൂടിയാണെന്ന സത്യം താഴെ പറയുന്ന പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിക്കരുതായിരുന്നു. അതിൽ ഈയുള്ളവന് തീരെ ഇഷ്ടപ്പെടാതിരുന്ന വാചകം ഇവിടെ കോട്ട് ചെയ്യുന്നു “പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ദേശീയ വാർഡ് കിട്ടുന്നത് കഴിവു തന്നെ പക്ഷെ അതുകൊണ്ട് അവരെ ഏറ്റവും ഉന്നതരായി കണ്ട് ആദരിച്ചുകൊള്ളണമെന്ന് സുകുമാർ അഴീക്കോടിനെ പോലെ സർവ്വാദരണീയനായ ഒരാളോട് ഇന്നസെന്റ് ആവശ്യപ്പെട്ടത് അല്പം കടുത്തു പോയി. കേരളീയ സമൂഹത്തിൽ ബഹുഭൂരിപക്ഷവും സൂപ്പർ സ്റ്റാറുകളേക്കാൾ ആദരിക്കുന്നത് സുകുമാർ അഴീക്കോടിനെ പോലുള്ളവരെയാനെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇന്നസെന്റിൽനില്ലെന്ന് അദ്ദേഹം വരുത്തി തീർത്തെങ്കിലും നാം അതു വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. സുപ്പർ സ്റ്റാറുകളെ ( എക്സ് ഓർ വൈ) ദൈവമായി കണ്ട് ആരാധിക്കാൻ ഫാൻസ് അസോസിയേഷൻ കൊണ്ട് വരുമാനമുള്ളവർ തയ്യാറായേക്കും. മറ്റുള്ളവർക്ക് അതിന്റെ കാര്യമില്ല. നിങ്ങൾ തിലകനെ തള്ളുകയോ കൊള്ളുകയോ ചെയ്യുക. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണാധികാരികളും രാഷ്ട്രീയത്തിൽ ഉയർന്ന ശ്രേണികളിൽ ഇരിക്കുന്നവരും പോലും ആദരിക്കുന്ന അഴീക്കോട് മാസ്റ്ററിനെ തരം താഴ്ത്തി സംസാരിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പം അഹങ്കാരമാണ്........ പ്ലീസ് ഇന്നസെന്റ് നിങ്ങളെയൊക്കെ നടന്മാരെന്ന നിലയ്ക്ക് ഇഷ്ടപ്പെടുന്ന നമ്മളെ ക്കൊണ്ട് ഇങ്ങനെ അതുമിതും പറയിക്കാതിരിക്കൂ‍......
നിങ്ങൾക്കു തിലകനെ വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഇന്നു ഞാൻ നാളെ നീ എന്നാണ്!

ഇനി ഇന്നസെന്റിന്റെ പ്രസ്താവന ദേശാഭിമാനിയിൽ കണ്ടത് താഴെ വായിക്കുക!

അഴീക്കോട് അമ്മയുടെ പ്രശ്നത്തില്‍ ഇടപെടേണ്ട: ഇന്നസെന്റ്


കോഴിക്കോട്: 'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ സുകുമാര്‍ അഴീക്കോട് ഇടപെടേണ്ടെന്നും അദ്ദേഹം നല്ല സിനിമകള്‍ കണ്ട് നല്ല ചിന്തകളുമായി നാമം ജപിച്ച് വീട്ടിലിരിയ്ക്കട്ടെയെന്നും 'അമ്മ' പ്രിസഡന്റ് ഇന്നസെന്റ്. പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ അംഗങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമേ തിലകനുമായി ഉള്ളൂ. നേരാംവണ്ണം സിനിമ പോലും കാണാത്ത അഴീക്കോടിന് 'അമ്മ'യുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എന്താണ് യോഗ്യത. മധ്യസ്ഥത്തിന് ആള് വേണോ എന്ന് വിളിച്ച് ചോദിച്ച് നടക്കുകയാണ് അദ്ദേഹം. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ഇവരെ കോമാളികളായി ചിത്രീകിരിക്കുന്നത് മോശമാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനെപ്പോലുള്ളവരുടെ തൊഴിലിന്റെ ഭാഗമാണ്. അഴീക്കോടിനെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിപ്പിച്ചാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ തിരികെ ഏല്‍പ്പിക്കുന്ന സ്ഥിതിയാണുണ്ടാവുക. പ്രസംഗിക്കാന്‍ പോവുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ആരോപണങ്ങളുമായി അദ്ദേഹം ഇറങ്ങുന്നത്. പട്ടിണി കിടന്നയാള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെയാണ് അഴീക്കോട് ഇപ്പോള്‍ പെരുമാറുന്നത്. അതുകൊണ്ടാണ് എവിടെച്ചെന്നാലും ഇപ്പോള്‍ തിലകന്റെ വിഷയം ആവര്‍ത്തിക്കുന്നത്. താന്‍ എഴുതിയ പുസ്തകങ്ങളുടെ എണ്ണം വിളിച്ചു പറഞ്ഞ് നടക്കേണ്ട ഗതികേടിലാണ് അദ്ദേഹം. എന്നാല്‍ നല്ല നാല് സിനിമയില്‍ അഭിനയിച്ചാല്‍ നടന്മാര്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും. തിലകന്‍ ഉന്നയിച്ചിരിക്കുന്ന തര്‍ക്കങ്ങള്‍ 'അമ്മ'യ്ക്കുള്ളില്‍ തങ്ങള്‍ തീര്‍ക്കും. എം കെ സാനുവും ടി പത്മനാഭനുമൊക്കെയായുള്ള പ്രശ്നങ്ങള്‍ തീര്‍ത്തതിനു ശേഷം അഴീക്കോട് മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ മതി. അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. മധ്യസ്ഥത പറയാനുള്ള മാനസിക പക്വത അദ്ദേഹത്തിന് കൈവന്നിട്ടില്ല. അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമായി അഴീക്കോട് മാറിയിട്ടുണ്ട്. തിലകനെ 'അമ്മ' വിലക്കിയിട്ടില്ല. അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പരാതികളുണ്ടെങ്കില്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അത് മാധ്യമങ്ങളോട് പറഞ്ഞതാണ് ചെയ്ത തെറ്റ്. ഏത് നിമിഷവും സഹകരിക്കുന്ന സിനിമയില്‍നിന്ന് നടനെ നിര്‍മാതാവിന് പിരിച്ചുവിടാമെന്ന് അമ്മയുടെ ഭരണഘടയില്‍ വകുപ്പുണ്ട്. ഈ സാഹചര്യത്തില്‍ തിലകനെ ഒരു സിനിമയില്‍ വിലക്കിയതിന് എതിര്‍പ്പ് പറയാനാവില്ല. തിലകനൊപ്പം അഭിനയിക്കാന്‍ 'അമ്മ' അംഗങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആദ്യം തിലകന്റെ മറുപടി ലഭിയ്ക്കണം. മാര്‍ച്ച് ഒന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അന്ന് പ്രശ്ം തീരുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. തിലകനിലെ നടനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ അതിനപ്പുറമുള്ള ചില കാര്യങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ഇന്നസെന്റ് പറഞ്ഞു.

Tuesday, February 16, 2010

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?

ദേശാഭിമാനിയും ചിന്തയും മറ്റും വായിക്കാത്തവർക്കും, അതു കാണുമ്പോൾ തന്നെ തലചുറ്റുന്നവർക്കും വേണ്ടിയാണ് (അവർ വായിച്ചാലും ഇല്ലെങ്കിലും) അവയിലെ ചില ലേഖനങ്ങളും വാർത്തകളും മറ്റും ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 2010 ഫെബ്രുവരി 19 തീയതി വച്ച് ഇറങ്ങിയ ചിന്താ വാരികയിലെ ഒരു ലേഖനമാണ് ഇപ്പൊൾ ഇവിടെ പോസ്റ്റു ചെയ്യുന്നത്.

ചിന്തയില്‍ നിന്ന് :

മൂന്നാര്‍ ടാറ്റയുടെ സ്വന്തം സാമ്രാജ്യമോ?

ജി വിജയകുമാര്‍


നല്ലതണ്ണി ആറും മാട്ടുപ്പെട്ടി ആറും കന്നിയാറും ഒന്നിച്ചുചേരുന്ന സംഗമസ്ഥാനമാണ് മൂന്നാര്‍ പട്ടണം. ആ സംഗമസ്ഥാനത്തിന് തൊട്ടടുത്തായി മൂന്ന് കുന്നുകളില്‍ മൂന്ന് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍-ടാറ്റാ ടീ കമ്പനി 'ഗിഫ്ട'ായി നല്‍കിയ ഭൂമിയിലാണ് അമ്പലവും പള്ളിയും മോസ്ക്കും. സംഗമസ്ഥാനത്തിന് തൊട്ടുമുകളിലായി നല്ലതണ്ണി ആറിന്റെ തീരത്താണ് മൂന്നാറിലെ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. പച്ചക്കറിയും മത്സ്യവും മറ്റും വില്‍ക്കുന്ന അടച്ചുപൂട്ടിയ മാര്‍ക്കറ്റ്. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ. ആഴ്ചയില്‍ ഒരു ദിവസം ചരക്ക് ഇറക്കുന്നതിനായി ഈ സമയക്രമത്തില്‍ കുറച്ച് ഇളവ് അനുവദിക്കും. നിശ്ചിത സമയം ആകുമ്പോള്‍ ചന്തയുടെ സൂക്ഷിപ്പുകാര്‍ കച്ചവടക്കാരെയെല്ലാം പുറത്താക്കി ചന്ത അടച്ചുപൂട്ടും. പ്രവേശന കവാടത്തില്‍തന്നെ 'ചീ ഋിൃ്യഠഅഠഅ ഠലമ ഇീാുമ്യി'എന്ന ബോര്‍ഡ് കാണാം. അതേ, ഒരുപക്ഷേ ഇന്ത്യയിലെതന്നെ ഏക സ്വകാര്യചന്തയാണ് മൂന്നാറിലേത്. 'ഉടമസ്ഥാവകാശം' ടാറ്റാ ടീ കമ്പനിക്ക്. ചന്തയുടെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി മൂകസാക്ഷിയെപ്പോലെ പൊലീസ് ഔട്ട്പോസ്റ്റും. അതും ടാറ്റയുടെ 'ഗിഫ്റ്റ്' തന്നെ.

മാരിയപ്പനും മുത്തുവേലുവും പളനിസാമിയുമെല്ലാം ഈ ചന്തയില്‍ വര്‍ഷങ്ങളായി പച്ചക്കറി കച്ചവടം ചെയ്യുന്നവരാണ്. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലത്തുള്ള ഈ ചന്തയില്‍ അഞ്ഞൂറോളം ചെറു കച്ചവട സ്ഥാപനങ്ങളാണ് ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ചന്തയില്‍ നിന്നുള്ള വേസ്റ്റുകള്‍ മൊത്തം നല്ലതണ്ണി ആറിലേക്കാണ് ഒഴുക്കിവിടുന്നത്. അങ്ങനെ ജലമലിനീകരണവും നടക്കുന്നു. മേല്‍ക്കൂരയായുള്ള പോളിത്തീന്‍ ഷീറ്റ് കാറ്റത്ത് ഇളകിപ്പോയാല്‍ യഥാസ്ഥാനത്ത് സ്ഥാപിക്കണമെങ്കില്‍, എന്തിന് വില്‍പനയ്ക്കുള്ള എന്തെങ്കിലും സാധനം തൂക്കിയിടാന്‍ ഒരാണി അടിക്കണമെങ്കില്‍ ടാറ്റാ ടീ കമ്പനിയുടെ അനുവാദം വേണം. ഇല്ലാതെ എന്തുചെയ്താലും മണിക്കൂറുകള്‍ക്കകം കമ്പനി പൊളിച്ചുമാറ്റും. തങ്ങള്‍ നടപ്പാക്കുന്ന 'നിയമം' തെറ്റിക്കുന്നവരെ കമ്പനി അവിടെ വച്ചുപൊറുപ്പിക്കില്ല. കൈയോടെ അടിച്ചുപുറത്താക്കും. ഇതാണ് കമ്പനിയുടെ അലംഘനീയമായ രീതികള്‍. ആഴ്ചതോറും കരം കമ്പനിക്കു നല്‍കണം. കമ്പനിക്ക് 'നിയമം' നടപ്പാക്കാന്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഒന്നും സഹായം ആവശ്യമില്ല. 'സെക്യൂരിറ്റി' എന്ന പേരില്‍ കമ്പനി പോറ്റിവളര്‍ത്തുന്ന ഗുണ്ടാപ്പടയുണ്ട്.

കരംപിരിക്കാനും സ്വന്തം 'നിയമം' നടപ്പാക്കാനും കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യാരാജ്യത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും നിയമം ടാറ്റയെ അനുവദിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നിയമാനുസൃതം മൂന്നാര്‍ ടൌണ്‍ഷിപ്പിലെ ഭൂമിക്കുമേല്‍ കമ്പനിക്ക് എന്തെങ്കിലും അവകാശമുണ്ടോ? അതും ഇല്ല. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈവശപ്പെടുത്തിയാണ് ടാറ്റ മൂന്നാറില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചിരിക്കുന്നത്. മൂന്നാര്‍ പച്ചക്കറി-മത്സ്യ മാര്‍ക്കറ്റിനുനേരെ എതിര്‍വശത്ത് കാണുന്ന കച്ചവട സ്ഥാപനങ്ങള്‍ എല്ലാം ടാറ്റ പല കാലങ്ങളിലായി വിറ്റവയാണ്; ഇപ്പോഴും വാടകക്കാരായി കഴിയുന്നവരുമുണ്ട്. എന്നാല്‍ അവയില്‍ ഏതിലെങ്കിലും എന്തെങ്കിലും പുതുക്കിപ്പണിയലോ മാറ്റമോ വരുത്തിയാല്‍ കമ്പനി അധികൃതര്‍ അത് തടയും എന്നാണ് സ്ഥലത്തെ വ്യാപാരികള്‍ പറയുന്നത്.

മൂന്നാര്‍ പട്ടണത്തില്‍ ടാറ്റയുടെ ആധിപത്യത്തിന്റെ രുചി മൂന്നാര്‍ പഞ്ചായത്തിനും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സത്രത്തിനു സമീപം പഞ്ചായത്ത് ഒരു മൂത്രപ്പുര കെട്ടുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ കമ്പനി അധികൃതര്‍ അത് തടയുകയുണ്ടായി. മൂന്നാര്‍ പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം, യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ സ്ഥലം, ടാറ്റാ ടീ കമ്പനിയില്‍നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വിലയ്ക്കുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ടാറ്റയില്‍നിന്ന് ഭൂമി വിലയ്ക്കോ 'ദാന'മായോ വാങ്ങിയാല്‍ മാത്രമേ പറ്റൂ. മൂന്നാറിലെ ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിന് സ്ഥലം നല്‍കിയത് കമ്പനിയാണ്-1957ല്‍. 2007ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലി സ്മാരകമായി പിടിഎ ഒരു ഗേറ്റ് പണിതു-കമ്പനിയുടെ അനുവാദത്തോടെതന്നെ. ഇപ്പോള്‍ സ്കൂള്‍ പിടിഎ പ്രതിവര്‍ഷം കമ്പനിക്ക് 120 രൂപ ഗേറ്റിനുവേണ്ടി പാട്ടം നല്‍കണം.

ഇങ്ങനെ മൂന്നാര്‍ പട്ടണത്തില്‍ ആധിപത്യം സ്ഥാപിച്ച് തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതെ സമാന്തര സാമ്രാജ്യമായി വാഴുന്ന ടാറ്റാ കമ്പനി ഏറ്റവും ഒടുവില്‍ പൊതുസമൂഹത്തോടും രാജ്യത്തെ നിയമവാഴ്ചയോടും നടത്തിയ വെല്ലുവിളിയാണ് ചിറ്റുവരൈ എസ്റ്റേറ്റിലും ലക്ഷ്മി എസ്റ്റേറ്റിലും രണ്ട് തടയണകള്‍ കെട്ടിയത്. ആദിവാസികളുടെയും കാട്ടാനകളുടെയും വഴിതടഞ്ഞ് വൈദ്യുത മുള്ളുവേലി കെട്ടിയത് മറ്റൊരു നിയമലംഘനമാണ്. നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമപ്രകാരം സ്വന്തം ഭൂമിയില്‍ ഒരു മതില്‍കെട്ടണമെങ്കില്‍പോലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. ഈ സ്ഥലങ്ങള്‍ ടാറ്റയുടെ സ്വന്തം ഭൂമിയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പോലും ഏകദേശം രണ്ടുകോടിയില്‍ അധികം രൂപ മുടക്കി നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇവ സ്ഥിതിചെയ്യുന്ന മൂന്നാര്‍ പഞ്ചായത്തില്‍നിന്ന് അനുമതിവാങ്ങിയിട്ടില്ല. അതിനെക്കാള്‍ ഗുരുതരമായ സംഗതി, ഇവിടെ ഒരു സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനമല്ല, നദിയുടെ സ്വാഭാവികമായ പ്രവാഹത്തെ തടഞ്ഞുകൊണ്ട് ഡാമുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്. നിയമപ്രകാരം ഇതിനുള്ള അധികാരം സംസ്ഥാന ജലവിഭവവകുപ്പില്‍ നിക്ഷിപ്തവുമാണ്. അതിനര്‍ത്ഥം ഒരു സ്വകാര്യവ്യക്തിക്കോ കമ്പനിക്കോ ഇത്തരം ഡാമുകള്‍ നിര്‍മ്മിക്കാന്‍ അവകാശം ഇല്ല എന്നാണ്. സംസ്ഥാന സര്‍ക്കാര്‍തന്നെ അത്തരം ഒന്ന് നിര്‍മ്മിക്കുന്നത് പാരിസ്ഥിതികവും മറ്റുമായ ഒട്ടേറെ പഠനങ്ങള്‍ക്കുശേഷമാണ്. ഇവിടെ അതൊന്നും കൂടാതെയാണ്, സര്‍ക്കാരിന്റെ അറിവോ സമ്മതമോപോലും ഇല്ലാതെ രണ്ട് ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. ലക്ഷ്മി എസ്റ്റേറ്റിലാകട്ടെ എസ്റ്റേറ്റും കഴിഞ്ഞ് ഒരു കിലോമീറ്ററില്‍ അധികം വനത്തിന് ഉള്ളിലേക്ക് കടന്നാണ് കാട്ടിനുള്ളിലെ ജലസ്രോതസ്സുകളുടെ സ്വാഭാവിക നീരൊഴുക്കിനെ തടഞ്ഞുകൊണ്ട് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് തേയിലകൃഷിചെയ്യാന്‍ മാത്രം ഭൂമി പാട്ടത്തിനെടുത്ത കമ്പനിയാണ് എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കത്തക്കവിധം രണ്ടിടത്ത് തടയണ നിര്‍മ്മിച്ചത്.

കമ്പനി അതിന് നല്‍കുന്ന ന്യായീകരണങ്ങളാണ് ഏറെ വിചിത്രം. ചിറ്റുവരൈ എസ്റ്റേറ്റില്‍ തടയണ 70 വര്‍ഷമായി നിലവിലുണ്ടായിരുന്നുവെന്നും അത് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നുമാണ് ഒരു വാദം. പുതുക്കിപ്പണിയണമെങ്കിലും സര്‍ക്കാരിന്റെ അനുമതിവേണമെന്ന നിയമവ്യവസ്ഥ ടാറ്റയ്ക്ക് അറിയാത്തതല്ല; അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, അതംഗീകരിക്കുകയുമില്ല എന്ന ധാര്‍ഷ്ട്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. (മൂന്നാര്‍ മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് ഒരാണി അടിക്കണമെങ്കില്‍ കമ്പനിയില്‍നിന്ന് അനുവാദം വാങ്ങണമെന്നാണ് അലിഖിത നിയമം എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.) പണ്ട് ഏതോ കാലത്ത് ആ സ്ഥലത്തിനടുത്ത് ഒരു നിര്‍മ്മിതി ഉണ്ടായിരുന്നു എന്നത് ശരി. അത് വളരെക്കാലം മുമ്പുതന്നെ പൊളിഞ്ഞുപോയിരുന്നു എന്ന് മാത്രമല്ല അതിനും ഏകദേശം ഒന്ന് ഒന്നരമീറ്റര്‍ മുകളിലായാണ് ഇപ്പോള്‍ മുപ്പതടിയോളം ഉയരത്തില്‍ പുതിയ ഡാം കെട്ടിയിരിക്കുന്നത് എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. (കമ്പനിയുടെ 'സുരക്ഷാഗാര്‍ഡു'കളുടെ ചോദ്യംചെയ്യലും അനുമതിയും ഇല്ലാതെ അവിടേക്ക് കടക്കാന്‍ പറ്റില്ല എന്നത് മറ്റൊരു സംഗതി. ഇത് ടാറ്റയുടെ സ്വന്തം നാടാണല്ലോ!)

തൊഴിലാളികള്‍ക്ക് കുടിക്കാന്‍ വേണ്ട വെള്ളത്തിനുവേണ്ടിയാണെന്നതും വെറുമൊരു തട്ടിപ്പ് ന്യായം മാത്രമാണ്. കാരണം മൂന്നാര്‍ പട്ടണത്തില്‍ എന്നപോലെ ലായങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് മൂന്നാര്‍ പഞ്ചായത്താണ്. അതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് നാട്ടുനടപ്പ്. പക്ഷേ, അതൊന്നും ടാറ്റയ്ക്ക് ബാധകമല്ലത്രെ! സര്‍ക്കാരും പഞ്ചായത്തുമെല്ലാം തങ്ങള്‍ക്കു താഴെയാണെന്ന മട്ടിലാണ് ഇതേവരെ കമ്പനി പെരുമാറിക്കൊണ്ടിരിക്കുന്നത്.

കാട്ടുമൃഗങ്ങള്‍ക്ക് വെള്ളംകുടിക്കാന്‍ സൌകര്യമൊരുക്കാനാണത്രെ ലക്ഷ്മിയില്‍ ചെക്ക്ഡാം നിര്‍മ്മിച്ചത്. കാട്ടുമൃഗങ്ങള്‍ സുഗമമായി ഇറങ്ങി വെള്ളും കുടിച്ചിരുന്ന ചിറയ്ക്കുചുറ്റും ബണ്ടുയര്‍ത്തി അവയ്ക്ക് അവിടെ ഇറങ്ങാന്‍ പറ്റാതാക്കിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ആദിവാസികളും ആനക്കൂട്ടങ്ങളും സഞ്ചരിച്ചിരുന്ന വഴിത്താര അടച്ച് വൈദ്യുതിവേലി കെട്ടിയതാണ് ടാറ്റയുടെ നിയമവിരുദ്ധവും നിഷ്ഠൂരവുമായ മറ്റൊരു ചെയ്തി. തങ്ങളുടെ റോസാതോട്ടം സംരക്ഷിക്കാന്‍ അങ്ങനെ ചെയ്യുന്നതിന് അവകാശമുണ്ടെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ 1974 മാര്‍ച്ച് 29ന്റെ ലാന്റ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം തേയില കൃഷി ചെയ്യുന്നതിനും വിറകുമരം വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍ എവിടെയും റോസതോട്ടത്തിന്റെ കാര്യം വരുന്നില്ല. പാട്ടഭൂമിയില്‍ ടാറ്റയ്ക്ക് എന്തും ചെയ്യാനുള്ള അധികാരം 1971ലെ നിയമവും 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡും നല്‍കുന്നില്ല. കാട്ടിനുള്ളില്‍ ബോട്ടിങ്ങിനും മറ്റുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഇവ പണിചെയ്തത് എന്നതായിരിക്കണം യാഥാര്‍ത്ഥ്യം. ടീ മ്യൂസിയം എന്ന പേരിലുള്ള സ്ഥാപനത്തില്‍നിന്നുതന്നെ സന്ദര്‍ശകരില്‍നിന്ന് ആളൊന്നിന് 100 രൂപ ഈടാക്കുന്ന കമ്പനി ഇവയില്‍നിന്ന് ഇതിലും ഏറെ തുക ഈടാക്കാനുള്ള സാധ്യതയുണ്ട്.

മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിന് ടാറ്റയുടെ സാന്നിധ്യം നിലനിര്‍ത്തണമെന്നും മറ്റു കയ്യേറ്റക്കാരെ കുടിയിറക്കണമെന്നും വാദിക്കപ്പെടുന്നുണ്ട്. ടാറ്റയുടെ വിറകുമരം വളര്‍ത്തല്‍തന്നെ പരിസ്ഥിതിനാശം ഉണ്ടാക്കുന്നതാണ് എന്ന കണ്‍മുന്നിലെ യാഥാര്‍ത്ഥ്യംപോലും ഈ ടാറ്റ സ്തുതിപാഠകര്‍ കാണുന്നില്ല. വിറകിനായി യൂക്കാലിപ്റ്റസും ഗ്രാന്റീസുമാണ് വളര്‍ത്തുന്നത്. ഇവ രണ്ടും വലിയതോതില്‍ ഭൂഗര്‍ഭജലം ചൂഷണംചെയ്യുന്ന മരങ്ങളാണ്. മണ്ണില്‍നിന്ന് ജലം വലിച്ചെടുത്ത് പെട്ടെന്ന് തഴച്ചുവളരുന്നതിനാലാണ് ടാറ്റ ഇവ നട്ടുവളര്‍ത്തുന്നത്. അതിലും പ്രധാനമായ മറ്റൊരു കാര്യം മൂന്നാറില്‍ ടാറ്റയെ പിന്‍പറ്റിയാണ് റിസോര്‍ട്ട് മാഫിയ അനധികൃതമായി ഭൂമി കൈയേറ്റം നടത്തുന്നത് എന്നതാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള ഭൂമിയും പാട്ടഭൂമിയും റിസോര്‍ട്ടുകള്‍ക്കായി ടാറ്റ മുമ്പും ഇപ്പോഴും മുറിച്ചുവിറ്റിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

1971-ല്‍ കണ്ണന്‍ദേവന്‍ ഹില്‍സ് ഏറ്റെടുക്കല്‍ നിയമം വരുന്നതിനുമുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 2611.33 ഏക്കര്‍ ഭൂമിക്കുപുറമെ 6907.67 ഏക്കര്‍ ഭൂമി മറ്റു പല കമ്പനികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി ടാറ്റ വിറ്റിരുന്നു. ഇതുതന്നെ പൂഞ്ഞാര്‍ രാജാവും മണ്‍റോ സായിപ്പും തമ്മില്‍ ഉണ്ടാക്കിയതും രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ചതുമായ ഉടമ്പടിയുടെ ലംഘനമാണ്. അതിലും വലിയ ധിക്കാരമാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്‍ ഹില്‍സ് നിയമം നിലവില്‍ വന്നശേഷം 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിനു മുമ്പായി 38 പേര്‍ക്ക് 166 ഏക്കര്‍ 48 സെന്റ് 440 ചതുരശ്രലിംഗ്സ് ഭൂമി വിറ്റത്. എന്നാല്‍ അനധികൃതവും നിയമവിരുദ്ധവുമായ ഈ നടപടികളെയെല്ലാം കെ സി ശങ്കരനാരായണന്‍ ഐഎഎസിന്റെ അധ്യക്ഷതയിലുള്ള ലാന്റ് ബോര്‍ഡ് 1974-ല്‍ അംഗീകരിച്ചുകൊടുത്തതില്‍തന്നെ കോണ്‍ഗ്രസ് ഭരണകാലത്ത് നമ്മുടെ ഭരണ സംവിധാനം ടാറ്റയ്ക്കുമുന്നില്‍ വണങ്ങിനില്‍ക്കുന്നതിന്റെ ഉദാഹരണം കാണാവുന്നതാണ്.

1973 ഡിസംബര്‍ 4-ാം തീയതി ദേവികുളം അസിസ്റ്റന്റ് കളക്ടറായിരുന്ന മുകുള്‍ സന്യാല്‍ മൂന്നാര്‍ ടൌണില്‍ ടാറ്റ അനധികൃതമായി പുറമ്പോക്കുഭൂമി തുണ്ടുതുണ്ടുകളായി വില്‍ക്കുന്ന വിവരം സര്‍ക്കാരിനെയും ലാന്റ് ബോര്‍ഡിനെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 1982ല്‍ അന്ന് ദേവികുളം സബ്കളക്ടറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ടാറ്റ, നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയും പാട്ടഭൂമിയും മുറിച്ചുവില്‍ക്കുന്നതിനെതിരെ നടപടിക്ക് തുടക്കംകുറിച്ചെങ്കിലും അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും കോടതിയും അത് തടയുകയാണുണ്ടായത്. കോടതിയില്‍ അന്ന് സര്‍ക്കാര്‍ ടാറ്റയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ അനധികൃതമായ കൈയേറ്റങ്ങള്‍ അന്നുതന്നെ തടയാനാകുമായിരുന്നു. വീണ്ടും 1994ലും ദേവികുളം സബ്കളക്ടര്‍ ടാറ്റ നടത്തുന്ന നിയമവിരുദ്ധമായ ഭൂമി വില്‍പനയ്ക്കെതിരെ നോട്ടീസ് നല്‍കുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനമന്ത്രിസഭയില്‍ അംഗവുമായിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

ടാറ്റയ്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായത് 1996-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസില്‍ ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യന്‍ 2000 നവംബര്‍ 24ന് പുറപ്പെടുവിച്ച സുപ്രധാനമായ വിധിന്യായത്തില്‍ ടാറ്റ ഇത്തരം നിയമവിരുദ്ധ നടപടികള്‍ തുടരുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിരുന്നു. മേലില്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി മാപ്പുപറഞ്ഞാണ് കമ്പനി അന്ന് മറ്റു നടപടികള്‍ കൂടാതെ രക്ഷപ്പെട്ടത്.

പക്ഷേ, അതിനുശേഷവും ഭൂമി വില്‍പ്പനയും മൂന്നാറില്‍ നിയമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കലും ടാറ്റ തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. നേരിട്ട് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള കുറുക്കുവഴികളാണ് ടാറ്റ പിന്നീട് തേടിയത്. മുമ്പ് എപ്പോഴത്തെയുംപോലെ 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ (ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍) അതിന് കൂട്ടുനില്‍ക്കുകയാണുണ്ടായത്. വനം, റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ എന്നീ വകുപ്പുകളിലെ അഴിമതിക്കാരായ ഒരുകൂട്ടം ഉദ്യോഗസ്ഥരും എക്കാലത്തും ടാറ്റയുടെ പറ്റുപടിക്കാരായി എന്തിനും തയ്യാറായി ഉണ്ടായിരുന്നു. അവര്‍ ടാറ്റയ്ക്കുവേണ്ടി സര്‍വെ റിക്കാര്‍ഡുകളില്‍ കൃത്രിമം കാണിക്കുകയും കെഡിഎച്ച് വില്ലേജിലുള്ള ഭൂമി പള്ളിവാസല്‍ വില്ലേജില്‍ ഉള്‍പ്പെടത്തക്കവിധം വില്ലേജ് അതിര്‍ത്തിയിലെ സര്‍വെക്കല്ലുകള്‍തന്നെ മാറ്റി സ്ഥാപിക്കുകയും ചെയ്തതായാണ് ജില്ലാ കളക്ടര്‍ ഇപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ രേഖകളില്‍ കൃത്രിമം വരുത്തുകയും വില്ലേജ് അതിര്‍ത്തി മാറ്റി സ്ഥാപിക്കുകയും ചെയ്തശേഷമാണ് 2002 മുതല്‍ ടാറ്റാ അവിടെ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ക്ക് ഭൂമി വിറ്റത്. അങ്ങനെ ടാറ്റ മറിച്ചുവിറ്റ ഭൂമിയിലാണ് കെഡിഎച്ച് വില്ലേജിലും മാങ്കുളത്തും പള്ളിവാസലിലുമെല്ലാം നിയമവിരുദ്ധമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് ഇന്ന് മൂന്നാറിലെ ഭൂമി കൈയേറ്റത്തിന്റെപേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗ്വാഗ്വാവിളിക്കുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെയാണ് ഈ കൃത്രിമങ്ങള്‍ ഏറെയും നടന്നത് എന്നതാണ് വസ്തുത. അന്നെല്ലാം ഉമ്മന്‍ചാണ്ടി അതിനുനേരെ കണ്ണടയ്ക്കുകയാണുണ്ടായത്. ഇപ്പോഴും ടാറ്റയ്ക്കെതിരെ ഉറച്ചനിലപാട് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ലല്ലോ.

ഗ്രീന്‍ മൂന്നാര്‍ ബ്രൌണ്‍ മൂന്നാറായിക്കൊണ്ടിരിക്കുന്നുവെന്ന് ശരിയായിത്തന്നെ കേരള ഹൈക്കോടതി അടുത്തയിടെ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പരിശോധിക്കേണ്ട ഒരു സംഗതിയുണ്ട്. കഴിഞ്ഞ 50ല്‍ ഏറെ വര്‍ഷം മുന്‍സിഫ് കോടതിമുതല്‍ ഹൈക്കോടതിവരെയുള്ള നമ്മുടെ നീതിപീഠങ്ങള്‍ ടാറ്റയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് അനുകൂലമായി എത്രതവണ സ്റ്റേ കൊടുക്കുകയും വിധി എഴുതുകയും ചെയ്തിട്ടുണ്ടെന്നതാണ് അത്. വ്യാജ പരിസ്ഥിതി സംഘടനകളും ചില മാധ്യമപ്രവര്‍ത്തകരും അന്നും ഇന്നും ടാറ്റയ്ക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പട നയിക്കുന്നതും മൂന്നാറിലെ ഭൂപ്രശ്നത്തെ സങ്കീര്‍ണമാക്കുക മാത്രമാണ് ചെയ്യുന്നത്.

1971ല്‍ കണ്ണന്‍ദേവന്‍ ഭൂ നിയമം പാസാക്കിയതിനെതിരെ ടാറ്റ കൊടുത്ത കേസില്‍ നിയമത്തിനനുകൂലമായി സുപ്രിംകോടതി വിധിയെഴുതിയതുതന്നെ ഭൂരഹിത കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമി പതിച്ചുകൊടുക്കുന്നതിന് ലക്ഷ്യമിട്ടാണ് ആ നിയമം ഉണ്ടാക്കിയത് എന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ മൂന്നാറില്‍ അങ്ങനെ ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനും ലാന്റ്ബോര്‍ഡ് അവാര്‍ഡിനെതുടര്‍ന്ന് രൂപീകരിച്ച വിദഗ്ധസമിതി ഭവനപദ്ധതിക്കായി നീക്കിവെച്ച ഭൂമിയില്‍ ഭവനപദ്ധതി നടപ്പിലാക്കാനും നടപടി സ്വീകരിച്ചത് 1980ലും 1999ലും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണ്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും കപട പരിസ്ഥിതിവാദികളെയും ചില വലതുപക്ഷ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ടാറ്റ പിന്നില്‍നിന്ന് കളിക്കുകയും കോടതി ഇടപെടലിലൂടെ ആ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് തടയുകയുമാണുണ്ടായത്. ഇപ്പോഴും ഇക്കാനഗറിലെ പാര്‍പ്പിടങ്ങള്‍ പൊളിക്കണമെന്നും വര്‍ഷങ്ങളായി അവിടെ കഴിയുന്ന ചെറുകിട കുടിയേറ്റ കര്‍ഷകരെയും കച്ചവടക്കാരെയും കുടിയിറക്കണമെന്നും വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ടാറ്റയ്ക്കുവേണ്ടി നിഴല്‍യുദ്ധം നടത്തുകയാണ്.

മൂന്നാറിലെ ഭൂപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കില്‍ മൂന്നാര്‍ പട്ടണത്തിന്റെ പൂര്‍ണമായ നിയന്ത്രണം ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കണം. ടാറ്റ അനധികൃതമായി കൈയടക്കിവെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി 1974ലെ ലാന്റ് ബോര്‍ഡ് അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപിടിക്കണം. പാട്ടഭൂമിയില്‍ പാട്ടവ്യവസ്ഥയ്ക്ക് വിരുദ്ധമായി ടാറ്റ നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടണം. അതിന്റെ ഭാഗമായി ഇപ്പോള്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചുനീക്കണം. സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഈ നിലപാടിന് മൂന്നാറില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മൂന്നാര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജപകുമാറിന്റെയും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകനായ സോജന്റെയും മൂന്നാറില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ജോര്‍ജിന്റെയും വിനോദിന്റെയും നാരായണന്റെയും സര്‍ക്കാര്‍ ജീവനക്കാരായ സണ്ണിയുടെയും പ്രദീപിന്റെയും എല്ലാം ഹൃദയവികാരമാണ് എല്‍ഡിഎഫ് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്.

Friday, February 12, 2010

വാലന്റൈന്‍ ദിനവും മത പൊലീസും

വാലന്റൈന്‍ ദിനവും മത പൊലീസും

പി ജയരാജന്‍

എഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു ബിഷപ്പായിരുന്നു വാലന്റൈന്‍. റോമാ ചക്രവര്‍ത്തി ക്ളോഡിയസ് രണ്ടാമന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ക്രിസ്ത്യാനികളെ സഹായിക്കുന്നതുപോലും കുറ്റകൃത്യമായി കണ്ടിരുന്നു. വിവാഹം കഴിക്കാത്ത എല്ലാ യുവാക്കളും നിര്‍ബന്ധമായി പട്ടാളത്തില്‍ ചേരണമെന്ന് ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍, രഹസ്യമായി വാലന്റൈന്‍ ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തു. ക്രിസ്ത്യന്‍ യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കവെ വാലന്റൈന്‍ പിടിയിലാവുകയും തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു. ജയിലിലായിരിക്കെ ജയിലറുടെ മകളുമായി ഉറ്റ സൌഹൃദത്തിലായ വാലന്റൈന്‍ അവളെ ഒരു രോഗത്തില്‍നിന്നു സുഖപ്പെടുത്തുകയുണ്ടായി. ചക്രവര്‍ത്തിയെയും സൌഹൃദത്തിന്റെ തടവറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ വാലന്റൈനെ വധശിക്ഷയ്ക്ക് ഇരയാക്കി. പിന്നീട് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ദിനമായി ലോകമെങ്ങും ആചരിച്ചു തുടങ്ങി. ആഗോളവല്‍ക്കരണകാലമായതോടെ വാലന്റൈന്‍ ദിനത്തിന് ഏറെ പ്രചാരം ലഭിച്ചുതുടങ്ങി. ഇതിനുകാരണം ചില കോര്‍പറേറ്റ് കമ്പനികളുടെ ബോധവപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ്. ആശംസാ കാര്‍ഡുകളും സോഫ്റ്റ് റ്റോയ്സുകളും പെര്‍ഫ്യൂമുകളുമൊക്കെ ഉല്‍പ്പാദിപ്പിച്ച് കോടിക്കണക്കിനു ഡോളറാണ് ഇവര്‍ ലാഭമുണ്ടാക്കുന്നത്. എന്നാല്‍, ആഗോളവല്‍ക്കരണകാലത്തെ ഒരു പ്രത്യേകത വ്യാപാരത്തിന്റെയും വിവരസാങ്കേതികവിദ്യകളുടെയും ആഗോളവ്യാപനത്തോടൊപ്പം സങ്കുചിതവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചകൂടിയാണ്. ഇത് ഒരു വൈരുധ്യമാണ്. ഒരു ഭാഗത്ത് വാലന്റൈന്‍ ദിനത്തിന് സാര്‍വത്രികത കൈവന്നിരിക്കുന്ന അവസരത്തില്‍ത്തന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനവും മറുഭാഗത്തു നടക്കുന്നു. ഇന്ത്യയില്‍ പ്രതിരോധപ്രവര്‍ത്തനം പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത് സംഘപരിവാര്‍ സംഘടനകളാണ്. കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ നിരവധി അക്രമങ്ങള്‍അവര്‍ നടത്തുകയുണ്ടായി. 2009 ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനത്തിനുമുമ്പായി രാംസേനയുടെ തലവന്‍ പ്രമോദ് മുത്തലിഖ് വാലന്റൈന്‍ ദിനം പാശ്ചാത്യവീക്ഷണമാണെന്നും ക്രിസ്ത്യാനികളാണ് കൂടുതലായും ഇത് ആഘോഷിക്കുന്നതെന്നും എന്തുവിലകൊടുത്തും തങ്ങള്‍ ഈ ആഘോഷം തടയുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. വാലന്റൈന്‍ദിനത്തില്‍ ഒന്നിച്ചുകാണുന്ന യുവതീയുവാക്കളെ അപ്പോള്‍ത്തന്നെ വിവാഹം കഴിപ്പിക്കുമെന്നും അതിനായി പ്രത്യേക സംഘങ്ങളെ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി മുഴക്കുകയുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ വാലന്റൈന്‍ ദിനത്തില്‍ പെകുട്ടികള്‍ അതിരുവിട്ട വസ്ത്രധാരണത്തോടെ പുറത്തിറങ്ങുകയും അതിന്റെ ഫലമായി രാജ്യത്ത് പല സ്ഥലങ്ങളിലും ബലാത്സംഗങ്ങള്‍ നടന്നതായുമാണ് മുത്തലിഖ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍, വര്‍ഷത്തില്‍ മറ്റു ദിവസങ്ങളിലും ബലാത്സംഗങ്ങളും തദനുബന്ധമായ സ്ത്രീചൂഷണങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മുത്തലിഖിന് മറുപടിയില്ല. നവരാത്രി ആഘോഷങ്ങളില്‍ ഗുജറാത്തിലും രാജസ്ഥാനിലും മറ്റും പെകുട്ടികള്‍ അമിത ആടയാഭരണങ്ങള്‍ അണിഞ്ഞ് പുരുഷന്മാര്‍ക്കൊപ്പം രാത്രി മുഴുവന്‍ ഗര്‍ബാ നൃത്തം നടത്താറുണ്ട്. ഇതിലൊന്നും ഒരു പരാതിയുമില്ലാത്ത സംഘപരിവാര്‍ സംഘടനകള്‍ക്ക് വാലന്റൈന്‍ ദിനത്തോടുമാത്രം എന്തുകൊണ്ട് എതിര്‍പ്പ് എന്ന ചോദ്യത്തിന് അന്യമത വിരോധം പരത്തുകയാണ്, അല്ലാതെ സദാചാരബോധം ഉണര്‍ന്നതുകൊണ്ടല്ല എന്ന ഉത്തരമേയുള്ളൂ. മറ്റ് മതങ്ങളെ ദുഷിച്ചു പറയുന്ന ഹിന്ദുവര്‍ഗീയതയുടെ രീതിതന്നെയാണ് ഇവിടെയും കാണുന്നത്. കഴിഞ്ഞവര്‍ഷം മംഗളൂരുവിലെ പബ്ബില്‍ ഒത്തുകൂടിയ യുവതീയുവാക്കളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. ഇതിന്റെ മറവില്‍ യുവതികളെ പീഡിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ലോകം കാണ്ടു. വനിതാസംഘടനകളും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. രാം സേനാത്തലവന്‍ മുത്തലിഖിന് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ട് അവര്‍ പ്രതിഷേധിച്ചു. മംഗളൂരു നഗരം ദേശ-ഭാഷ വ്യത്യാസമെന്യേ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും താമസിച്ചുവരുന്ന സ്ഥലമാണ്. അവിടെയെത്തുന്ന യുവതീ യുവാക്കള്‍ പരസ്പരം സംസാരിക്കുന്നതുപോലും രാംസേനക്കാര്‍ വിലക്കുകയുണ്ടായി. മാത്രമല്ല, 2009 ഫെബ്രുവരി അഞ്ചിന് മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ബസില്‍ മറ്റൊരു സീറ്റിലിരുന്ന യുവാവുമായി സംസാരിച്ചതിന്റെ പേരില്‍ ഇരുവരെയും മംഗളൂരുവിലെ ഒരു ഉള്‍ഗ്രാമത്തില്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി മര്‍ദിച്ചത് ലോകം മുഴുവന്‍ അറിഞ്ഞ സംഭവമാണ്. "ചില ഗുണ്ടകള്‍ ഇപ്രകാരം ചെയ്താല്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണമെന്ന'' കര്‍ണാടകയുടെ ബിജെപിക്കാരനായ ആഭ്യന്തരമന്ത്രിയുടെ ന്യായീകരണവും ഉപദേശവും ഞെട്ടിക്കുന്നതായിരുന്നു. മാത്രമല്ല, പബ് ആക്രമണക്കേസില്‍ പ്രതിയായ മുത്തലിഖ് ഒരു ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ മൈസൂരുവിലും മറ്റും വര്‍ഗീയകലാപങ്ങള്‍ക്ക് കാരണമായി. മൈസൂരു കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യമുള്ള സംസ്കാരത്തെ നശിപ്പിക്കുന്നതും അതിന്റെ ഉദ്ഗ്രഥനത്തെ തടയുന്നതുമാണ് ഈ പ്രവണതകള്‍. ഈ വര്‍ഷവും വാലന്റൈന്‍ ദിനാഘോഷത്തെ പ്രതിരോധിക്കുന്നതിന് സംഘപരിവാര്‍ തയ്യാറെടുത്തിരിക്കുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയിലൊന്നും ഇത് ആഘോഷിക്കാന്‍ പാടില്ല എന്ന ഭീഷണിയുമായാണ് ഇത്തവണ മുത്തലിഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഒരു തരത്തിലുള്ള മതപൊലീസിങ്ങാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തികച്ചും എതിരാണ്. മതപൊലീസിന്റെ പ്രാകൃത രീതികള്‍ വിവിധ മാധ്യമങ്ങളില്‍ ചെറുതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായ ശിവരാജ് ചൌഹാന്‍ ആയുര്‍വേദ തിരുമ്മല്‍കേന്ദ്രങ്ങളുടെ പരസ്യബോര്‍ഡുകള്‍പോലും അതില്‍ ലൈംഗികത ഉണ്ടെന്നാരോപിച്ച് നിരോധിക്കുകയും കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്യുകയുണ്ടായി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍നിന്ന് മറ്റൊരു റിപ്പോര്‍ട്ടുകൂടി വന്നിരുന്നു. പരിവാര്‍ സംഘടനയായ സംസ്കൃതി ബച്ചാവോ മഞ്ച് ഭോപാലിലെ കടയുടമകളോട് അടിവസ്ത്രങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പ്രദര്‍ശിപ്പിച്ചാല്‍ കടയ്ക്ക് തീവയ്ക്കുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. ഇവരുടെ നേതാവിന് കഴിഞ്ഞവര്‍ഷം വനിതാ സംഘടനകള്‍ അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തതുകൊണ്ടാകാം ഇങ്ങനെ ഒരു നീക്കത്തിന് ഇവരെ പ്രേരിപ്പിച്ചത്! നിയമം കൈയിലെടുക്കുന്ന സംഘപരിവാറിന്റെ കൃത്യങ്ങള്‍ക്കെതിരെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധാവഹമാണ്. പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയ നടത്തിയ പ്രസംഗത്തോട് ഒരു പ്രസ്ഥാനത്തിന്റെയും തീരുമാനമില്ലാതെ ആകസ്മികമായി ചിലര്‍ പ്രതികരിച്ചതിന്റെ പേരില്‍ സിപിഐ എമ്മിനെയും ഡിവൈഎഫ്ഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മുഖ്യധാരാമാധ്യമങ്ങള്‍, സംഘപരിവാര്‍ സംഘടനകള്‍ ആണും പെണ്ണും മിണ്ടിയാല്‍ അപകടമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൌരസ്വാതന്ത്യ്രത്തിനുനേരെ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അതേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍പോലും സന്നദ്ധത കാട്ടുന്നില്ലെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സംസ്കൃതി ബച്ചാവോ മഞ്ചിന്റെ മേല്‍പ്പറഞ്ഞ ആഹ്വാനത്തിന്റെ അതേ ദിവസംതന്നെ മധ്യപ്രദേശിലെ മല്‍ഗാവിലുണ്ടായ ഒരു സംഭവം പ്രമുഖ വാര്‍ത്താചാനലായ ടൈംസ് നൌവില്‍ക്കൂടി ഇന്ത്യന്‍ ജനത കാണുകയുണ്ടായി. ലക്ഷക്കണക്കിനു രൂപ ചെലവിട്ടുകൊണ്ടു നടത്തിയ റഷ്യന്‍ യുവതികളുടെ അര്‍ധനഗ്നനൃത്തമായിരുന്നു ചാനലില്‍ നിറഞ്ഞുനിന്നത്. ആദിവാസിക്ഷേമവകുപ്പിന്റെ ബിജെപിക്കാരനായ മന്ത്രി വിജയ് ഷായുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി. ആദിവാസികളുടെ ഉന്നമനത്തിന് അര്‍ധനഗ്നനൃത്തമാകാം എന്നായിരിക്കുമോ മതപൊലീസിനെ നയിക്കുന്ന സംഘപരിവാറിന്റെ നിഗമനം! ഇതിനെതിരെ മധ്യപ്രദേശിലെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നുവന്നത് പരിവാര്‍ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണോ? സംഘപരിവാറിന്റെ ഊര്‍ജസ്രോതസ്സായ നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള വാര്‍ത്തയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സോവിയറ്റ്യൂണിയന്റെ പതനത്തിനുശേഷം രൂപംകൊണ്ട കോമവെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റേറ്റ്സ് രാഷ്ട്രങ്ങളായ ഉക്രയ്ന്‍, ജോര്‍ജിയ, കസാഖ്സ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ചെച്നിയ, കിര്‍ഗിസ്ഥാന്‍ മുതലായ രാഷ്ട്രങ്ങളില്‍നിന്ന് യുവതികള്‍ ശരീരവില്‍പ്പനയ്ക്കായി ഇന്ത്യയില്‍ എത്തുന്നു. ഇതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് രാജ്കോട്ട് ആണെന്നാണ് ദൈനിക് ഭാസ്കറും ഇന്ത്യാടുഡെയും നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളൊന്നും സംഘപരിവാര്‍ നേതാക്കക്കളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല. ഇന്ത്യയില്‍ പലയിടത്തും ദളിത്-പിന്നോക്ക-പട്ടിക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ അവരില്‍ ഒരു പ്രയാസവും സൃഷ്ടിക്കുന്നതായി നമുക്കനുഭവമില്ല. ഏത് പ്രശ്നത്തെയും മതസ്പര്‍ധയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാറിന്റെ ശൈലി. വാലന്റൈന്‍ ദിനം ലോകമെമ്പാടുമുയര്‍ത്തുന്ന സൌഹൃദത്തിന്റെ സന്ദേശത്തെ മതവൈരത്തിന്റെ ഖഡ്ഗമുയര്‍ത്തി തല്ലിത്തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അല്ലാതെ യുവതീയുവാക്കളിലെ വഴിപിഴച്ച പോക്കിനെ തടയുകയല്ല അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.

ദേശാഭിമാനി

Friday, January 29, 2010

ആണവ നിര്‍വ്യാപനം

ദേശാഭിമാനി ലേഖനം

ഇനി ഒപ്പിടുന്നതെന്തിന്?

പ്രഭാവര്‍മ

ഇന്ത്യന്‍ റിപ്പബ്ളിക്കിന് 60 തികയുമ്പോള്‍, രാജ്യത്തെ നയിക്കുന്നവര്‍ എങ്ങനെ ചിന്തിക്കുന്നു, ഏതു നയം പിന്തുടരുന്നു എന്ന പരിശോധന പ്രസക്തമാണ്. അമേരിക്കയും ചൈനയും ഒപ്പിട്ടാല്‍ സമഗ്ര ആണവ പരീക്ഷണനിരോധന കരാറിലും (സിടിബിടി) ആണവനിര്‍വ്യാപന കരാറിലും (എന്‍പിടി) ഒപ്പുവയ്ക്കാന്‍ ഇന്ത്യ തയ്യാറാണ് എന്നതാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവം; വിചിത്രമാണത്. ഇന്ത്യയുടെ അഭിമാനം രക്ഷിക്കുന്ന പ്രസ്താവമാണ് ഇത് എന്നാകാം പ്രത്യക്ഷത്തില്‍ ആര്‍ക്കും തോന്നുക. എന്നാല്‍,ഇന്തോ-യുഎസ് ആണവകരാറിനെ പശ്ചാത്തലത്തില്‍ നിര്‍ത്തിനോക്കിയാല്‍ ഇതേക്കാള്‍ വലിയ തമാശ മറ്റൊന്നില്ലെന്നു മനസ്സിലാകും. ഇന്തോ-അമേരിക്ക ആണവസഹകരണം സംബന്ധിച്ച് യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ഒപ്പുവച്ച് നിയമമാക്കിയ ബില്ലിന്റെ തലക്കെട്ട് ശ്രദ്ധിക്കുക. ഡട കിറശമ ിൌരഹലമൃ രീീുലൃമശീിേ മ്ുുൃീമഹ മിറ ിീി ുൃീഹശളലൃമശീിേ ലിവമിരലാലി മര എന്നാണത്. വെറും ആണവകരാറല്ല, ആണവനിര്‍വ്യാപനത്തിനുവേണ്ടിക്കൂടിയുള്ള കരാറാണ് അത് എന്നര്‍ഥം. ആണവനിര്‍വ്യാപനമെന്നത് നിയമത്തില്‍ ഒളിഞ്ഞുകിടക്കുകയല്ല, തലക്കെട്ടില്‍ത്തന്നെ തെളിഞ്ഞുനില്‍ക്കുകയാണ്. ഇന്തോ-യുഎസ് ആണവകരാര്‍ നിലവില്‍വന്നതോടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ച സ്ഥിതി നിലവില്‍വന്നുവെന്നര്‍ഥം. എന്‍പിടിയില്‍ വേറിട്ട് ഒപ്പുവയ്ക്കേണ്ട അവസ്ഥ ഇല്ലാതായി എന്നുചുരുക്കം. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ആ നിമിഷം കരാര്‍ തീരുമെന്നും ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോണ്ടലിസ റൈസ് പറഞ്ഞതും പ്രണബ് മുഖര്‍ജിയെ സാക്ഷിനിര്‍ത്തിയാണ്. കോണ്ടലിസ റൈസിന്റെ വാക്കുകള്‍ കരാറിലും നിയമത്തിലും നിയമത്തിന്റെ തലക്കെട്ടില്‍പ്പോലും സ്ഥാനംപിടിച്ചു. എച്ച്ആര്‍ 7081 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനല്ലാതെ ഇന്ത്യക്കിന്ന് സ്വാതന്ത്യ്രമില്ല. ഇതാണ് സത്യമെന്നിരിക്കെ മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകള്‍ക്ക് തമാശയ്ക്കപ്പുറത്തേക്ക് ഒരു പ്രാധാന്യവും ഉണ്ടാകുന്നില്ല. ഇതു മാത്രമല്ല തമാശ. അമേരിക്കയും ചൈനയും ഒപ്പുവച്ചാല്‍ ഇന്ത്യയും സിടിബിടി എന്ന സമഗ്ര ആണവപരീക്ഷണ നിരോധനകരാറില്‍ ഒപ്പുവയ്ക്കാമെന്നാണ് മന്‍മോഹന്‍സിങ് പറയുന്നത്. അമേരിക്കയും ചൈനയും ആണവായുധ രാജ്യങ്ങളാണ്. ഇന്ത്യ അതല്ല. ലോകന്യൂക്ളിയര്‍ ക്ളബ്ബില്‍ അംഗങ്ങളായി അഞ്ച് രാജ്യങ്ങളേയുള്ളൂ. ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവ. ഇന്ത്യ ഒന്ന്, രണ്ട് ന്യൂക്ളിയര്‍ ടെസ്റ് നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ആയുധം വികസിപ്പിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയെ ആണവായുധരാജ്യമായി ലോകത്ത് ആരും അംഗീകരിച്ചിട്ടില്ല. ആണവായുധരാജ്യമാണെന്നതുകൊണ്ടുതന്നെ ആണവനിര്‍വ്യാപനകരാര്‍, സമഗ്ര ആണവപരീക്ഷണനിരോധനകരാര്‍ എന്നിവയില്‍ ഒപ്പുവയ്ക്കുക എന്ന പ്രശ്നം അമേരിക്കയുടെയോ ചൈനയുടെയോ മുമ്പില്‍ ഉദിക്കുന്നില്ല. ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്നത് നേരത്തെതന്നെ സാധിച്ചുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളാണവ. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഇന്ത്യക്കും ആ രണ്ടു രാജ്യത്തിനുമിടയ്ക്ക് സമാനമായി ഒന്നുമില്ല. അമേരിക്കയും ചൈനയും ഈ നിമിഷത്തില്‍ എന്‍പിടിയിലും സിടിബിടിയിലും ഒപ്പുവയ്ക്കുന്നെന്ന് സങ്കല്‍പ്പിക്കുക. ആ രണ്ടു രാജ്യവും ആണവായുധരാജ്യങ്ങളായിത്തന്നെ തുടരും. ഇന്ത്യ ആണവായുധരഹിത രാജ്യമായും തുടരും. ഈ സാഹചര്യത്തിലാണ്, അമേരിക്കയും ചൈനയും ഒപ്പുവച്ചാല്‍... എന്ന മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളും തമാശയാകുന്നത്. ആണവപരീക്ഷണം നടത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോണ്ടലിസ റൈസ് പറഞ്ഞപ്പോഴോ, ആണവപരീക്ഷണം നടത്തില്ലെന്ന ഉറപ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആണവകരാറുമായി മുമ്പോട്ടുപോകുന്നതെന്ന് യുഎസ് കോഗ്രസിലെ വിദേശബന്ധസമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് ആവര്‍ത്തിച്ചപ്പോഴോ, സിടിബിടിയിലോ എന്‍പിടിയിലോ ഒപ്പുവയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കേണ്ട സ്ഥിതി കരാറോടെ ഇല്ലാതാകുന്നു എന്ന് യുഎസ് കോഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ബുഷ് ഭരണം കുറിപ്പ് വിതരണം ചെയ്തപ്പോഴോ, എച്ച്ആര്‍ 7081 എന്നറിയപ്പെടുന്ന നിയമത്തിന്റെ തലക്കെട്ടില്‍ത്തന്നെ ആണവനിര്‍വ്യാപനം സ്ഥാനംപിടിച്ചപ്പോഴോ മന്‍മോഹന്‍സിങ് വായ തുറന്നില്ല. ഒടുവില്‍ വൈകി ഈ ഘട്ടത്തില്‍ വായ തുറന്നു. പുറത്തുവന്നതാകട്ടെ, ലോകത്തിന് ഇന്ത്യയെ നോക്കി ചിരിക്കാനുതകുന്ന അന്താരാഷ്ട്രതമാശയായി മാറുകയും ചെയ്തു. സിടിബിടിയിലും എന്‍പിടിയിലും ഒപ്പുവച്ചാലുണ്ടാകുന്ന അവസ്ഥ അതില്ലാതെതന്നെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിട്ട്, അമേരിക്ക ഒപ്പുവച്ചാല്‍ ഞങ്ങളും ഒപ്പുവയ്ക്കാം എന്നുപറയുന്നതിനേക്കാള്‍ വലിയ തമാശ വേറെന്തുണ്ട്. അമേരിക്ക ഒപ്പുവച്ചാല്‍പ്പോലും അമേരിക്കയുടെ ആണവായുധരാജ്യമെന്ന പദവിക്ക് ഒരു കോട്ടവും തട്ടുന്നില്ല. ഇന്ത്യ ഒപ്പുവച്ചില്ലെങ്കില്‍പ്പോലും ആണവായുധപരീക്ഷണ സാധ്യത ഇനി ഇന്ത്യക്കുമുമ്പില്‍ ഇല്ലെന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ തമാശ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍

ദേശാഭിമാനി ലേഖനം

സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍

എ എം ഷിനാസ്

"സിദ്ധാന്തം പ്രത്യയശാസ്ത്രമണ്ഡലത്തിലെ വര്‍ഗസമരമാണ്'' -അല്‍ത്തൂസര്‍ കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. 1990കളില്‍ അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ പമ്പു'കളില്‍ ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും അതിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, ചരിത്രം അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ധ്വജവാഹകരും ബൌദ്ധിക സഹായികളുമായി മാറിയത്. 2010 ജനുവരി രണ്ടാംവാരം കൊച്ചി ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ഫൌണ്ടേഷന്‍ "ഇടതുപക്ഷം എങ്ങോട്ട്?'' എന്ന വിഷയത്തില്‍ ഒരു ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സ്ളൊവേനിയന്‍ ചിന്തകനും ലക്കാനിയന്‍ മാര്‍ക്സിസ്റുമായ സ്ളവോജ് സിസെക്കായിരുന്നു മുഖ്യ പ്രഭാഷകരിലൊരാള്‍. ഇതിന്റെ സംഘാടകരില്‍ ചിലര്‍ (ചിലര്‍മാത്രം) തീവ്ര ഉത്തരാധുനിക ചിന്താസരണികളെ (മാര്‍ക്സിസം എന്നു കേട്ടാല്‍ ഓക്കാനം വരുന്നവര്‍) താലോലിക്കുന്നവരാണ്. ഇവിടെ പ്രത്യേകം ഓര്‍ത്തിരിക്കേണ്ട കാര്യം, 'മാര്‍ക്സിസങ്ങള്‍' പലതുള്ളതുപോലെ ഉത്തരാധുനിക ചിന്താരൂപങ്ങളും പലവിധമുണ്ട് എന്നതത്രേ. ഉത്തരാധുനിക ചിന്താരൂപങ്ങളില്‍ ഉദാരവും യാഥാസ്ഥിതികവും അരാഷ്ട്രീയത പ്രസരിപ്പിക്കുന്നവയും സമൂലപരിവര്‍ത്തനത്വരയുള്ളവയും ഉണ്ട്. ചില ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റന്‍സ് പോസ്റ് മോഡേണിസം) മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ മാര്‍ക്സിസ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് അശ്ളീലമാര്‍ക്സിസത്തെ (്ൌഹഴമൃ ാമൃഃശാ) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല) യാഥാസ്ഥിതിക ഉത്തരാധുനികവാദികള്‍ സാംസ്കാരികപാഠങ്ങളെ അങ്ങേയറ്റം സങ്കുചിതമായും അരാഷ്ട്രീയമായും വിശകലനംചെയ്യുകയും സാമൂഹ്യവിഭജനങ്ങളെയും സ്ഥാപനവല്‍കൃത അധികാരകേന്ദ്രങ്ങളെയും സമര്‍ഥമായി മൂടിവയ്ക്കുകയും ചെയ്യുന്നു. ഇവര്‍ രാഷ്ട്രീയത്തെ വാചകക്കസര്‍ത്തായും ചരിത്രത്തെ പാഠപരതയായും ചുരുക്കുന്നു. മാത്രമല്ല, പരിവര്‍ത്തനാത്മകമായ ഒരു സാമൂഹ്യപ്രയോഗത്തിന്റെ അടിസ്ഥാനം അവര്‍ മുന്നോട്ടുവയ്ക്കുന്നുമില്ല. അശ്ളീല മാര്‍ക്സിസ്റുകളും യാഥാസ്ഥിതിക ഉത്തരാധുനികവാദികളും ഒരുപോലെ ഗ്രഹിക്കാത്ത പരമാര്‍ഥം, മാര്‍ക്സിസത്തെപ്പോലെ മുന്‍കൂട്ടി തീരുമാനിച്ച അതിര്‍ത്തിയോ പരിധിയോ ഇല്ലാത്ത സിദ്ധാന്തങ്ങള്‍ വേറെയില്ല എന്നതാണ്. അതായത് മാര്‍ക്സിസം ഓപ്പന്‍ എന്‍ഡഡ് (ീുലി ലിറലറ) ആണ്. മാര്‍ക്സ് തന്നെ മനസ്സില്‍ കണ്ടത് തന്റെ ചിന്തകള്‍ അസാധുവാകുന്ന ഒരു കാലമാണ്. നിര്‍ഭാഗ്യവശാല്‍, മാര്‍ക്സിന്റെ സിദ്ധാന്തം ഇപ്പോഴും പ്രസക്തവും സംഗതവുമാണ്. കാരണം, മുതലാളിത്തം അതിന്റെ രൌദ്രഭാവത്തില്‍ ഇപ്പോഴും തുടരുന്നു എന്നതുതന്നെ. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ചില ഉത്തരാധുനിക ബുജികള്‍ സ്ളവോജ് സിസെക്കിന്റെ പെട്രോള്‍ പമ്പിലേക്ക് ചേക്കേറിയത് അതിശയിപ്പിക്കുന്ന കൊച്ചിക്കാഴ്ചയായിരുന്നു. കാരണം, താന്‍ 'നാണമില്ലാത്ത വിധത്തില്‍ കൂസലില്ലാത്ത മാര്‍ക്സിസ്റാണെന്ന്' നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിസെക്കിന്റെ പെട്രോള്‍ പമ്പില്‍നിന്ന് ഡീസലടിക്കേണ്ട ഗതികേടിലായോ ഇവര്‍? ഏതായാലും സിസെക്ക് തന്റെ ഉത്തരവാദിത്തം കൊച്ചിയില്‍ ഭംഗിയായി നിര്‍വഹിച്ചു. ഇടതുപക്ഷം കാലത്തിനനുസരിച്ച് നവീകരിക്കണമെന്ന് ഊന്നിപ്പറഞ്ഞ സിസെക്ക് തന്റെ പ്രഭാഷണത്തില്‍ ചിത്രവധംചെയ്തത് മുതലാളിത്തത്തിന്റെ ചതുരുപായങ്ങളെയും അതിന് വിടുപണിചെയ്യുന്ന ഉത്തരാധുനികതയുടെ ചില തീവ്രരൂപങ്ങളെയും സ്വത്വരാഷ്ട്രീയത്തിന്റെ ഊന്നുവടികളുമായി രംഗത്തുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളെയുമായിരുന്നു. കമ്യൂണിസ്റ് മാനിഫെസ്റോയുടെ പ്രസാധനത്തിന്റെ 150-ാം വര്‍ഷം ഇറങ്ങിയ പുതിയ പതിപ്പിന് എഴുതിയ അവതാരികയില്‍ മൂലധനത്തിന്റെ നശീകരണാത്മകമായ ഫലശ്രുതികളെപ്പറ്റിയുള്ള മാനിഫെസ്റോയിലെ അപഗ്രഥനം ഇന്നത്തെ പില്‍ക്കാല മുതലാളിത്തത്തിനാണ് (ഹമലേ രമുശമേഹശാ) കൂടുതല്‍ ചേരുക എന്നെഴുതിയ സിസെക്ക് ഇടതുപക്ഷത്തെ ക്ഷുദ്രബുദ്ധിയോടെ വീക്ഷിക്കുന്ന ഉത്തരാധുനിക സാമന്തബുജികള്‍ ആഗ്രഹിക്കുന്നതുപോലെ പ്രസംഗിച്ചില്ല. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷം സര്‍ഗാത്മകമായി സ്വയം നവീകരണത്തിന് വിധേയമാകണം എന്ന് സിസെക് അടിവരയിട്ടു പറഞ്ഞു. അശ്ളീല മാര്‍ക്സിസ്റുകാരൊഴികെയുള്ളവര്‍ അംഗീകരിക്കുന്ന വാദമുഖമാണിത്. സിസെക്ക് എഡിറ്റ് ചെയ്ത ലെനിന്റെ രചനകളെക്കുറിച്ചുള്ള ഒരുപുസ്തകത്തില്‍ (ഞല്ീഹൌശീിേ മ വേല ഴമലേ : ടലഹലരലേറ ംൃശശിേഴ ീള ഘലിശി ളൃീാ 1917) ചരിത്രത്തിലെ തുറന്നതും സംഭവ്യവുമായ ഒരു മൂഹൂര്‍ത്തത്തിന്റെ പ്രാധാന്യം ഗ്രഹിക്കുന്നതില്‍ ലെനിന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതാവഹമായ പാടവത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ലെനിനിസത്തിന്റെ ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിപരമായി ഉയര്‍പ്പിക്കേണ്ടതുണ്ടെന്ന് സിസെക്ക് എഴുതുന്നു. മൂലധനത്തിന്റെ അന്തമില്ലാത്ത തേര്‍വാഴ്ചയ്ക്കും നവലിബറല്‍ സമവായത്തിനും മൂക്കുകയറിടാന്‍ ബഹുരാഷ്ട്രവ്യാപികളായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കും സിസെക്ക് വിരല്‍ ചൂണ്ടുന്നു. യാഥാസ്ഥിതിക ഉത്തരാധുനിക ചിന്തകനായ ലോത്യാര്‍ ആണ് ഉത്തരാധുനികതയെ 'ബൃഹത് ആഖ്യായികകളിലുള്ള അവിശ്വാസ'മായി നിര്‍വചിച്ചത്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഏറ്റവും 'ഉഗ്ര'മായ ബൃഹത് ആഖ്യാനം മാര്‍ക്സിസമാണ്. കാരണം, മാര്‍ക്സിസം സര്‍വാധിപത്യപരവും മര്‍ദനപരവുമാണ്. അത് സാമാന്യതയ്ക്കു വേണ്ടി വിശേഷതയെ ഗൌനിക്കാതിരിക്കുന്നു. ഇതാണ് ലോത്യാര്‍ സ്കൂളിന്റെ വാദമുഖം. ലോത്യാറിനും സമാനചിന്താഗതിക്കാര്‍ക്കും മറുപടിയായി 'ആരെങ്കിലും സര്‍വാധിപത്യമെന്ന് പറഞ്ഞോ?' എന്ന ശീര്‍ഷകത്തില്‍ സിസെക്ക് ഒരു മോണോഗ്രാഫ് എഴുതി. നവലിബറല്‍ സമവായത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ ആക്രമിക്കാന്‍ നവലിബറലിസത്തിന്റെ പ്രണേതാക്കള്‍ ഉപയോഗിച്ചുവരുന്ന പ്രത്യയശാസ്ത്ര സൂത്രമാണ് മാര്‍ക്സിസം സര്‍വാധിപത്യപരമാണെന്ന ആക്ഷേപമെന്ന് സിസെക്ക് പറയുന്നു. നവലിബറലിസത്തെ പരിരംഭണംചെയ്യുന്ന ഇത്തരം ഉത്തരാധുനികരെ നീചന്മാരും വഞ്ചകരുമായിട്ടാണ് സിസെക്ക് ചിത്രീകരിക്കുന്നത്. ലക്കാനിയന്‍ മനോവിജ്ഞാനീയ സങ്കേതങ്ങളുപയോഗിച്ച് ഉത്തരാധുനികതയെ വിശകലനംചെയ്യുന്ന സിസെക്ക് ഫ്രഡറിക് ജയിംസണെപ്പോലെ ഉത്തരാധുനികതയെ പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയായാണ് കാണുന്നത്. ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മുതലാളിത്തത്തിന്റെ ചക്രവാളത്തില്‍തന്നെയാണ് സംഭവിക്കുന്നതെന്നും മുതലാളിത്തത്തെ അവ ഗൌരവമായി ചോദ്യം ചെയ്യുന്നില്ലെന്നും സിസെക്ക് പറയുന്നു. മുതലാളിത്തത്തിന്റെ ചട്ടക്കൂടില്‍ മാത്രമേ ഇത്തരം വ്യവഹാരങ്ങളെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഉത്തരാധുനികാവസ്ഥ വ്യക്തികളില്‍ അടിമത്ത മനോഭാവവും ആത്മാനുരാഗവും മനോവിഭ്രാന്തിയോളമെത്തുന്ന സംശയരോഗവുമുണ്ടാക്കുന്നുവെന്നും അവനവന്റെ ആനന്ദാനുഭൂതികളാല്‍ ഉപരോധിക്കപ്പെട്ടവരായി അവരെ മാറ്റുന്നുവെന്നും ഒടുവില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നത് ദാസ്യത്തിലാണെന്നും സിസെക്ക് നിരീക്ഷിക്കുന്നു. ഈ രോഗാവസ്ഥകള്‍ മറികടക്കാന്‍ ഒരേയൊരു വഴിയേ ഉള്ളൂ. വിപ്ളവമെന്ന രാഷ്ട്രീയക്രിയ ആണത്. വിപ്ളവം ഉത്തരാധുനികാവസ്ഥ സാധ്യമാകുന്ന ലോകനിലയില്‍ (മുതലാളിത്തം) പരിവര്‍ത്തനമുണ്ടാക്കും. ലക്കാനിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ കര്‍തൃത്വങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യമായ പുതിയ പ്രതീകാത്മക വ്യവസ്ഥയ്ക്ക് ജന്മം നല്‍കാന്‍ വിപ്ളവമെന്ന രാഷ്ട്രീയപ്രവൃത്തിക്ക് കഴിയും. പ്രത്യേക വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളെയും ആവലാതികളെയും മാര്‍ക്സിസം പരിഗണിക്കുന്നില്ലെന്നും അസമത്വത്തിന്റെയും ചൂഷണത്തിന്റെയും സമഗ്രചിത്രത്തിനാണ് അത് ഊന്നല്‍ നല്‍കുന്നതെന്നും സ്വത്വരാഷ്ട്രീയവാദികള്‍ പറയും. സാമ്പ്രദായിക മാര്‍ക്സിസംപോലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവലാതികള്‍ ന്യായമല്ലെന്നു പറയുന്നില്ല. അവരുടെ സമരങ്ങളെ പിന്തുണയ്ക്കാനും അത് സന്നദ്ധമാണ്. പക്ഷേ, ആത്യന്തികമായി എല്ലാ തരത്തിലുള്ള ചൂഷണങ്ങളും അസമത്വങ്ങളും അവസാനിപ്പിക്കണമെങ്കില്‍ മുതലാളിത്തവ്യവസ്ഥയെ കടപുഴക്കണമെന്ന് മാര്‍ക്സിസ്റുകാര്‍ പറയും. സ്ത്രീവാദികള്‍ തുല്യവേതനത്തിനായി ഏതെങ്കിലും രാജ്യത്ത് സമരം ചെയ്ത് വിജയിച്ചാല്‍ മുതലാളിത്തം ആ 'നഷ്ടം' നികത്തുന്നത് മറ്റേതെങ്കിലും രാജ്യത്തില്‍ കുറഞ്ഞ വേതനത്തിന് ബാലവേല ചെയ്യിച്ചായിരിക്കും. സ്വത്വരാഷ്ട്രീയക്കാരുടെ പ്രാദേശിക സ്വഭാവമുള്ള ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള സമരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ (അന്യായങ്ങള്‍) പരിഹരിക്കപ്പെടുന്നതോടെ അവസാനിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സ്വത്വരാഷ്ട്രീയക്കാര്‍ അവര്‍ നേരിടുന്ന പ്രത്യേകം അനീതികളില്‍ ഊന്നുമ്പോള്‍ മാര്‍ക്സിസ്റുകാര്‍ അനീതികളുടെയും അസമത്വങ്ങളുടെയും സമഗ്രതയില്‍ ഊന്നുകയും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ അനാവരണംചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന്. സ്വത്വരാഷ്ട്രീയം ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നും അതിനെ വിശദീകരിക്കാന്‍ ഒരു ബൃഹത് ആഖ്യാനം വേണമെന്നും ആ ബൃഹത് ആഖ്യാനങ്ങള്‍ പല രൂപങ്ങള്‍ ആര്‍ജിക്കാമെന്നും പക്ഷേ, താന്‍ തെരഞ്ഞെടുക്കുന്ന ആഖ്യാനരൂപം മാര്‍ക്സിസമായിരിക്കുമെന്നും സിസെക്ക് എഴുതുന്നു. സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഭൂമികയെ പുതിയ മേഖലകളിലേക്ക് വികസിപ്പിച്ചിട്ടുണ്ടെങ്കിലും അത് 'പൊളിറ്റിക്കല്‍' എന്ന ആശയത്തെ ശോഷിപ്പിച്ചു എന്ന പക്ഷക്കാരനാണ് സിസെക്ക്. ആദ്ദേഹം എഴുതുന്നു; "

Thursday, January 28, 2010

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

പ്രഭാത് പട്നായിക്

ചിന്ത വാരിക

ഓരോ പൌരനും ഏറ്റവും ചുരുങ്ങിയ പൌരാവകാശങ്ങളും വ്യക്തി സ്വാതന്ത്യ്രങ്ങളുമെങ്കിലും ഉറപ്പാക്കിക്കൊണ്ട് ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നത്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത്തരം സ്വാതന്ത്യ്രങ്ങളില്‍ ഇടപെട്ട അടിയന്തിരാവസ്ഥയുടെ ചുരുങ്ങിയ കാലഘട്ടം, അത് ഏര്‍പ്പെടുത്തിയവരെ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി - അതിനുശേഷം അത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിട്ടില്ല. ഭരണഘടന പരിഷ്കരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിച്ചുവെങ്കിലും (അത് നടന്നിരുന്നുവെങ്കില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു) അതിനുള്ള നടപടി കൈക്കൊള്ളും മുമ്പുതന്നെ അത് ഉപേക്ഷിക്കേണ്ടിവന്നു. അതായത് മൌലിക ജനാധിപത്യസംവിധാനം ഒട്ടൊക്കെ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്; മാത്രമല്ല ജനങ്ങള്‍ അത് ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍, അത് വിഷമകരമായിത്തീരുകയും ചെയ്യും.

ഇത്തരം സ്വാതന്ത്യ്രങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന പ്രദേശങ്ങള്‍ രാജ്യത്തുണ്ട് എന്നത് ശരി തന്നെ. ഈ ജനാധിപത്യ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ഗിരിവര്‍ഗജനങ്ങളെപ്പോലെയുള്ള ചില വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്; മാത്രമല്ല പലപ്പോഴും ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുന്നത് ഈ സംവിധാനങ്ങളിലൂടെത്തന്നെയാണുതാനും. ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായിത്തീര്‍ന്നിട്ടുള്ള വന്‍തോതിലുള്ള സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, ഭീകരമായ വേഗത്തില്‍ അത് വിപുലമായിത്തീരുകയും ചെയ്യുന്നു. അതെന്തായാലും, ഇപ്പോഴും നിലനില്‍ക്കുന്ന ജനാധിപത്യഘടന ഏറെ പ്രശംസനീയം തന്നെയാണ്. കാരണം ജാതികളും ഉപജാതികളുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍ നിയമപരമായിട്ടെങ്കിലുമുള്ള സമത്വത്തിന്റെ സ്ഥാപനവല്‍ക്കരണം, വിപ്ളവകരമായ നേട്ടത്തില്‍ കുറഞ്ഞതൊന്നുമല്ല. അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വ്യഗ്രത കാണിക്കുന്നുവെന്ന വസ്തുത (നഗരങ്ങളിലെ സാമാന്യം ഭേദപ്പെട്ട ഇടത്തരക്കാര്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശം അവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്)തെളിയിക്കുന്നത്, ഇത്തരം ജനാധിപത്യപരമായ സംവിധാനങ്ങളാണ് തങ്ങളുടെ ശാക്തീകരണത്തിന് കാരണം എന്ന ബോധം അവരില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, രാജ്യത്ത് ഒരര്‍ഥത്തില്‍ ജനാധിപത്യം ക്ഷീണിച്ചുവരികയാണ് എന്നു കാണാം. അര്‍ത്ഥപൂര്‍ണമായ ജനാധിപത്യത്തിന് അനിവാര്യഘടകമായ കൂട്ടായ പ്രവര്‍ത്തനം ഫലത്തില്‍ ഇല്ലാതായിത്തീര്‍ന്നതുമായി ബന്ധപ്പെട്ടതാണിത്. ജനങ്ങള്‍ക്ക് ഇപ്പോഴും വോട്ടവകാശം ലഭിക്കുന്നുണ്ട്; അവരത് വിനിയോഗിക്കുന്നുമുണ്ട്. എന്നാല്‍ തങ്ങളുടെ ഭൌതിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നത് ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. പ്രകടനം നടത്തുന്നതുതൊട്ട്, പണിമുടക്കുകളും കര്‍ഷകസമരങ്ങളും വരെയുള്ള കൂട്ടായ ഇടപെടല്‍ വളരെ ദുര്‍ലഭമായിത്തീര്‍ന്നിരിക്കുന്നു. "സ്വത്വ രാഷ്ട്രീയ''ത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരി തന്നെ. അത്തരം സ്വത്വ രാഷ്ട്രീയം വര്‍ഗീയ ഫാസിസത്തിന്റെ തീവ്രവും അപകടകരവുമായ രൂപം കൈക്കൊള്ളുമ്പോള്‍പോലും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഒരു പള്ളി തകര്‍ക്കുന്നതിനുവേണ്ടിയും ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിനുവേണ്ടിയും സംവരണത്തിനുവേണ്ടിയും അഥവാ സംവരണത്തെ എതിര്‍ക്കുന്നതിനുവേണ്ടിയും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വംശീയമോ ജാതിപരമോ മതപരമോ പ്രാദേശികമോ വര്‍ഗീയമോ ആയ അതിര്‍ത്തികളെ മുറിച്ചുകടന്ന് ഒരു കൂട്ടായ്മയായി അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നില്ല.

അത്തരം കൂട്ടായ പ്രവര്‍ത്തനം അഥവാ പ്രക്ഷോഭം ഏറെക്കാലം നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ രാജ്യത്തിന്റെ കോളണി വിരുദ്ധ സമരം (ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യഘടന അതിന്റെ പൈതൃകമാണ്) കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിസ്ഫോടനംകൊണ്ട് ശ്രദ്ധേയമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല - രാജ്യത്തിന്റെ വിഭജനം എന്ന അതിന്റെ ദുരന്ത പര്യവസാനം ആ കൂട്ടായ്മയുടെ നിഷേധമായിരുന്നുവെങ്കില്‍ത്തന്നെയും. സ്വാതന്ത്യ്രത്തെ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും കൂട്ടായ പ്രക്ഷോഭം നടന്നുകൊണ്ടിരുന്നു; അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്തു. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, പിന്നീടത് നഷ്ടപ്പെടുകയാണുണ്ടായത്.

ഇത് വിശദമാക്കുന്നതിന് ചില ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാം. 1950കളുടെ ആദ്യത്തില്‍ കല്‍ക്കത്തയില്‍ ട്രാം ചാര്‍ജ് ഒരു പൈസ കണ്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അതിനെതിരായി ശക്തമായ ജനകീയസമരം നടന്നു. ചാര്‍ജ് വര്‍ധന പിന്‍വലിപ്പിക്കുന്നതിന് ആ സമരംകൊണ്ട് കഴിഞ്ഞു. അതുപോലെത്തന്നെ അമ്പതുകളുടെ അവസാനം പ്രസിദ്ധമായ വമ്പിച്ച ഭക്ഷ്യപ്രക്ഷോഭത്തിന് കല്‍ക്കത്ത സാക്ഷ്യംവഹിക്കുകയുണ്ടായി. സത്യജിത് റേയെപോലുള്ള പ്രമുഖ വ്യക്തികള്‍ അതിന് പരസ്യമായി പിന്തുണ നല്‍കി. 1960കളുടെ ഒടുവില്‍ മുംബൈയില്‍ വമ്പിച്ച വിലക്കയറ്റം ഉണ്ടായപ്പോള്‍ (ഇന്നിപ്പോള്‍ അനുഭവപ്പെടുന്ന വിലക്കയറ്റത്തേക്കാള്‍ രൂക്ഷമാകണമെന്നില്ല അന്നത്തെ വിലക്കയറ്റം) അഹല്യാ രംഗനേക്കര്‍, മൃണാള്‍ഗോറെ തുടങ്ങിയ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കിണ്ണം കൊട്ടിയും ചപ്പാത്തി കോലുയര്‍ത്തിയും നാടകീയമായി അവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എഴുപതുകളുടെ തുടക്കത്തില്‍, വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലാളികളുടെ ജീവിതനിലവാരത്തെ രൂക്ഷമായി ബാധിച്ചപ്പോള്‍, എഞ്ചിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് അടക്കം വമ്പിച്ച പണിമുടക്കുകള്‍ നടന്നു. (പ്രസിദ്ധമായ റെയില്‍വെ പണിമുടക്കിലാണ് അത് ചെന്നവസാനിച്ചത്). 1970കളുടെ തുടക്കത്തിലെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊണ്ട നിരവധി നടപടികളുടെ കൂട്ടത്തില്‍, കര്‍ഷകദ്രോഹപരമായ വ്യാപാര നടപടികളും ഉണ്ടായിരുന്നു. ഡെല്‍ഹിയിലെ ബോട്ട് ക്ളബ് മൈതാനത്ത് കൂറ്റന്‍ കര്‍ഷക റാലികള്‍ നടക്കുന്നതിന് അതിടയാക്കി. ചുരുക്കത്തില്‍ കൂട്ടായ പ്രക്ഷോഭം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു; അതിന്റെ ജീവരക്തം തന്നെയായിരുന്നു.

എന്നാല്‍ 1990കളുടെ തുടക്കംതൊട്ട് അത്തരം കൂട്ടായ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമായിത്തീര്‍ന്നത് അവയുടെ അഭാവം കൊണ്ടാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ കൈക്കൊണ്ട പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സംജാതമായ കാര്‍ഷിക പ്രതിസന്ധി കാരണം, 1,84,000 ഓളം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും അത്തരം നയങ്ങള്‍ക്കെതിരായി എടുത്തു പറയത്തക്കതായ കര്‍ഷക സമരങ്ങളോ റാലികള്‍ പോലുമോ ഉണ്ടായില്ല. തെലങ്കാനാ സമരവും തേഭാഗാ കര്‍ഷക സമരവും അവിടെ നില്‍ക്കട്ടെ. മഹേന്ദ്രസിങ് ടിക്കായത്തിന്റെ സമരങ്ങളെ ഓര്‍മിപ്പിക്കുന്ന സമരങ്ങളും പ്രകടനങ്ങളുംപോലും ഉണ്ടായില്ല. സ്വാതന്ത്യ്രത്തിനുമുമ്പ് സ്വാമി സഹജാനന്ദ സരസ്വതിയുടെയും മൌലാനാ ഭാഷനിയുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങളെപോലെയുള്ള സമരങ്ങളുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. കഴിഞ്ഞ കുറെ കാലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോള്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത് - പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍. എന്നിട്ടും ജനങ്ങള്‍ തികഞ്ഞ ശാന്തത കാണിക്കുന്നുവെന്നതാണ് ഈ കാലത്തിന്റെ എടുത്തു പറയത്തക്കതായ പ്രത്യേകത. കൂട്ടായ പ്രക്ഷോഭത്തിന്റെ അഭാവത്തെ, ഈ ശാന്തത കാണിക്കുന്നിടത്തോളം വ്യക്തമായി, മറ്റൊന്നും തന്നെ എടുത്തു കാണിക്കുന്നില്ല.

കൂട്ടായ നടപടിയുടെ "പിന്‍വാങ്ങല്‍'' ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സവിശേഷ സ്വഭാവമാണ്. "വ്യക്തികളു''ടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, എല്ലാവിധ കൂട്ടായ്മകളെയും ബൂര്‍ഷ്വാ ജനാധിപത്യം വ്യക്ത്യധിഷ്ഠിതമാക്കിത്തീര്‍ക്കുന്നു; അതുവഴി ജനങ്ങളെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു; സര്‍വശക്തരായ "സ്വതന്ത്ര'' ഏജന്റുമാരാണെന്ന് വാഴ്ത്തപ്പെടുന്ന വ്യക്തികളെപ്പോലും അങ്ങനെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു. ബൂര്‍ഷ്വാ വ്യവസ്ഥ ജനാധിപത്യത്തെ ഔപചാരികമായി ഉയര്‍ത്തിപ്പിടിക്കുന്ന അവസരത്തില്‍ത്തന്നെ, അതിനെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളടങ്ങുന്ന പതിവ് കാര്യമായി ചുരുക്കിക്കൊണ്ടു വന്നിരിക്കുകയാണ്. അണുവല്‍ക്കരിക്കപ്പെട്ട ഈ വ്യക്തികള്‍ക്കാകട്ടെ, പരിപാടികളുടെ കാര്യത്തില്‍ തമ്മില്‍ത്തമ്മില്‍ ഏറെയൊന്നും വ്യത്യാസമില്ലാത്ത പാര്‍ടികളില്‍ ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയമായ അവസരമേ ഉള്ളൂതാനും. അതുകൊണ്ട് പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തിലെ ബൂര്‍ഷ്വാ ജനാധിപത്യം കൂടുതല്‍ ദൃഢമായിത്തീരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതേ അവസരത്തില്‍ത്തന്നെ മുന്‍കാലങ്ങളിലെ കൂട്ടായ പ്രവര്‍ത്തനത്തോടുകൂടിയ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍നിന്ന് അത് പിന്‍വാങ്ങുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം കളഞ്ഞു കുളിച്ചുകൊണ്ടുള്ള ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് നാം മുന്നേറിയിരിക്കുകയാണ്.

വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ നിലവിലുള്ള അവശേഷിച്ച വ്യത്യാസങ്ങള്‍ കൂടി ഇല്ലായ്മ ചെയ്യുന്നത്, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ ആദര്‍ശമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന്, "വികസനത്തെ രാഷ്ട്രീയത്തിന് അതീതമായി കാണണം'' എന്ന വാദം പ്രധാനമന്ത്രി മുതല്‍ താഴോട്ടുള്ളവരെല്ലാം ന്യായമായ ഒരു സംഘഗാനംപോലെ ആലപിച്ചുകൊണ്ടിരിക്കുന്നു. "വികസനം'' എന്നാല്‍ എന്ത് എന്നതിന്റെ നിര്‍വചനം തന്നെ തര്‍ക്ക വിഷയമാണ്; രാഷ്ട്രീയ വിവാദം ഉള്‍ക്കൊള്ളുന്നതാണത്. അതുകൊണ്ട് "വികസനത്തെ'' രാഷ്ട്രീയത്തിനതീതമായി കാണണം എന്നുപറയുന്നത്, ഒരു പ്രത്യേക വികസന സങ്കല്‍പനത്തിന് (അതായത് പുത്തന്‍ ഉദാരവല്‍ക്കരണ സങ്കല്‍പനത്തിന്) മേല്‍ സമവായം ഉണ്ടാക്കിയെടുക്കുന്നതിനു തുല്യമാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സാര്‍വത്രികമായ അംഗീകാരം നേടിയെടുക്കുന്നതിനും വിവിധ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ത്തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനും അതുവഴി രാഷ്ട്രീയത്തെ വിരസമായ തിരഞ്ഞെടുപ്പായി ചുരുക്കുന്നതിനും ഉള്ള നീക്കമാണത്. രണ്ടു പേരുകളിലുള്ള സോപ്പുപൊടികളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതുമായി, ഇതിന് വലിയ വ്യത്യാസമൊന്നുമില്ല. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ബദല്‍ അജണ്ടകളില്‍നിന്ന് ഒന്നു തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കുന്നതിനുപകരം, ഒരു പ്രത്യേക അജണ്ട അവരുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുകയും ആ അജണ്ടയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കിടയിലും സമവായം നിര്‍മിച്ചെടുക്കുകയും ആണതിന്റെ ഉദ്ദേശം. ചുരുക്കത്തില്‍ ജനാധിപത്യത്തെ ശോഷിപ്പിച്ച് ദുര്‍ബലമാക്കുകയാണതിന്റെ ഫലം.

അത്തരം ഒരു അജണ്ട എല്ലാവര്‍ക്കും ഗുണമുണ്ടാക്കുകയാണെങ്കില്‍, ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനെ ഒരുപക്ഷേ അവഗണിക്കാം എന്ന് കരുതുക. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. ഗവണ്‍മെന്റ് അടക്കം എല്ലാവരും അത് അംഗീകരിച്ചതാണ്. അതുകൊണ്ട്, കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും തൊഴിലാളികള്‍ക്കും പ്രകടമായ വിധത്തില്‍ ദുരിതം വരുത്തിവെയ്ക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് അംഗീകാരം നേടാനുള്ള നീക്കമാണ്, "വികസന''ത്തിന്റെ മേല്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമം.

"രാഷ്ട്രീയത്തിന് അതീതമായ വികസന''ത്തെ സംബന്ധിച്ച പ്രസംഗങ്ങളൊക്കെയുണ്ടെങ്കിലും ഗവണ്‍മെന്റിന് ജനങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള പോംവഴി ഇപ്പോഴും ഉണ്ടായിട്ടില്ല. കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ടല്ലോ. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്നുള്ള പിന്‍വാങ്ങലില്‍, രാഷ്ട്രത്തിലെ നിയമനിര്‍മ്മാണ സംവിധാനം എടുത്തു പറയത്തക്ക വിധത്തില്‍ ഇനിയും ഉള്‍പ്പെട്ടു കഴിഞ്ഞിട്ടില്ല. ഇത്തരം പിന്‍വാങ്ങലില്‍, രാഷ്ട്രത്തിന്റെ മറ്റ് സംവിധാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. എക്സിക്യൂട്ടീവ് അത്തരം നേതൃത്വപരമായ പങ്ക് ഏറ്റെടുത്ത ഒരു ഘട്ടമാണ് അടിയന്തിരാവസ്ഥ. എന്നാല്‍, ആ അധ്യായത്തില്‍നിന്ന് എക്സിക്യൂട്ടീവ് പഠിച്ച ആരോഗ്യകരമായ പാഠം, തുടര്‍ന്ന് എക്സിക്യൂട്ടീവിനെ ചങ്ങലയ്ക്കിടുന്നതിലേയ്ക്കാണ് നയിച്ചത്. പില്‍ക്കാലത്ത്, ജുഡീഷ്യറിയാണ്, ബന്ദിനും പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും മറ്റും എതിരായി വിധി പ്രഖ്യാപിച്ചുകൊണ്ട്, കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങുന്നതിന് നേതൃത്വം നല്‍കിയത്. കൂട്ടായ പ്രക്ഷോഭങ്ങള്‍ക്കുള്ള വഴി കൊട്ടിയടച്ചുകൊണ്ടും കൂട്ടായ്മയെ വ്യക്ത്യധിഷ്ഠിതമാക്കിക്കൊണ്ടും ജനങ്ങളുടെ ഒരേയൊരു വക്താവായി ദീനാനുകമ്പയാല്‍ പ്രചോദിതമായ ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അല്‍പം ഇടം നല്‍കിക്കൊണ്ടും, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക എന്ന ബൂര്‍ഷ്വാ വ്യവസ്ഥയുടെ അജണ്ട നടപ്പാക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ് ജുഡീഷ്യറി ചെയ്തത്. നഗരങ്ങളിലെ ഇടത്തരക്കാരില്‍ ഒരു നല്ല വിഭാഗത്തിന്റെ ആവേശകരമായ പിന്തുണ ഈ അജണ്ടയ്ക്കു ലഭിക്കുകയും ചെയ്തു. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കള്‍ അവരായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ അവര്‍ ജുഡീഷ്യറിയെ തങ്ങളുടെ "രക്ഷകനായി'' കാണുകയും ചെയ്തു.

അതുകൊണ്ട് കൂട്ടായ പ്രക്ഷോഭത്തിന്റെ തളര്‍ച്ചയോടൊപ്പം നിയമനിര്‍മാണ സഭയോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുഡീഷ്യറിയുടെ പ്രാധാന്യം താരതമ്യേന വര്‍ദ്ധിക്കുന്നതിനും ഇടയായി. എല്ലാ തരത്തിലുള്ള "രാഷ്ട്രീയ''ക്കാരേയും ചെകുത്താന്മാരായി ചിത്രീകരിച്ചുകൊണ്ട് ഇതിന് മാധ്യമങ്ങളും അവരുടേതായ സംഭാവന നല്‍കി.

അത്തരം "ജുഡീഷ്യല്‍ ആക്ടിവിസ''ത്തിന്റെ അടിയില്‍ക്കിടക്കുന്ന അവിതര്‍ക്കിതമായ സൂചന എന്തെന്ന് ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റീസ് ആയ ജസ്റ്റീസ് ലഹോട്ടി വ്യക്തമാക്കുകയുണ്ടായി: സ്റ്റേറ്റിന്റെ മറ്റ് രണ്ട് തൂണുകള്‍ക്കും ഉപരിയായിട്ടാണ് ജുഡീഷ്യറി നിലകൊള്ളുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. "ചോദ്യം ചോദിക്കുന്നതിന് കോഴ'' വാങ്ങിയ അഴിമതിയില്‍ ചില പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കിയ സംഭവത്തില്‍ ഇടപെടാനുള്ള സുപ്രീംകോടതിയുടെ നിയമപരമായ അധികാരത്തെ മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചോദ്യം ചെയ്തതോടെ, ജുഡീഷ്യറിയുടെ ഈ കടന്നുകയറ്റത്തിന് ഒരു തിരിച്ചടി ലഭിച്ചു. അത്തരം ജുഡീഷ്യല്‍ കടന്നുകയറ്റത്തിന്റെ ഭാവി എന്തു തന്നെയായാലും, കൂട്ടായ പ്രക്ഷോഭത്തിന്റെ പിന്‍വാങ്ങല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു.

അത്തരം പിന്‍വാങ്ങലിനെ ജനങ്ങള്‍ എന്തുകൊണ്ടാണ് അനുവദിക്കുന്നത് എന്നത് ഒരു തര്‍ക്ക വിഷയം തന്നെയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ മൂലധനം, പ്രത്യേകിച്ചും ധനമൂലധനം, രാജ്യാതിര്‍ത്തികളെയും കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നതിനാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായിത്തീരുന്നു. അവരുടെ ചെറുത്തുനില്‍പ്പിന് ഓരോരോ പ്രത്യേക രാജ്യങ്ങളിലായി ഒതുങ്ങി നില്‍ക്കാതെ വഴിയില്ലല്ലോ. അങ്ങനെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുണ്ടാവുകയാണെങ്കില്‍ അത് മൂലധനത്തെ ആ രാജ്യത്തില്‍നിന്ന് പുറത്തേക്ക് ഓടിക്കും; അതുമൂലം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ധനപ്രതിസന്ധിയും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപക്കുറവും സംഭവിക്കും. അതുരണ്ടും തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. അതുപോലെത്തന്നെ, ജമീന്ദാരേയും ജോത്തേദാരെയും പോലെ പ്രത്യക്ഷത്തില്‍ ഭൌതികമായി കാണപ്പെടുന്ന ഒരു മര്‍ദ്ദക സംവിധാനത്തിന്റെ പ്രവര്‍ത്തന ഫലമായിട്ടല്ല, മറിച്ച് വിദൂരസ്ഥവും അമൂര്‍ത്തവുമായ വിപണിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് കാര്‍ഷികത്തകര്‍ച്ച സംഭവിക്കുന്നത്. അതിനാല്‍ കര്‍ഷകരുടെ കൂട്ടായ അണിചേര്‍ക്കല്‍ എളുപ്പമല്ല. കാരണം ദുരിതത്തിന്റെ മൂലകാരണംതന്നെ, മിക്കപ്പോഴും ദുര്‍ഗ്രഹമായിട്ടാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍, കൂട്ടായ പ്രവര്‍ത്തനത്തിന്റെ പിന്‍വാങ്ങാനുള്ള പ്രവണത, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ടികളുടെ ശരിയായ ഇടപെടലിലൂടെ അത്തരം കൂട്ടായ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിയുമെന്നത് ശരിതന്നെ. എന്നാല്‍ ആ കടമ വളരെ വിഷമകരമാണ്.

കൂട്ടായ പ്രക്ഷോഭത്തിന് വന്ന ഈ പതനത്തില്‍ പലരും കണ്ണീര്‍ വീഴ്ത്തുമെന്നും തോന്നുന്നില്ല. കാരണം അതിനെ ജുഡീഷ്യറി വീക്ഷിക്കുന്നതുപോലെ, "അരാജകത്വ''മായും "ജനങ്ങളെയാകെ ബന്ദികളാക്കി നിര്‍ത്തലാ''യും "നമ്മുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന് തടസ്സ''മായും മറ്റുമാണ് അവരും വീക്ഷിക്കുന്നത്. പണിമുടക്കുകളും ബന്ദുകളും മറ്റുള്ളവര്‍ക്ക് അസൌകര്യം ഉണ്ടാക്കും എന്ന കാര്യം നിഷേധിക്കുന്നില്ല. അസൌകര്യം ഉണ്ടാകും എന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് അവ നടത്തപ്പെടുന്നത്. അതിനാണ് അവയെ അവലംബിക്കുന്നത്. അത്തരം പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദുരിതം അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അവയ്ക്ക് യാതൊരു ന്യായീകരണവും ഇല്ലാത്ത സന്ദര്‍ഭങ്ങളിലും അവ പലപ്പോഴും അവലംബിക്കപ്പെടാറുണ്ട് എന്നതും നിഷേധിക്കുന്നില്ല. എന്നാല്‍ ജനാധിപത്യത്തിനുവേണ്ടി, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ കൂട്ടായ പ്രവര്‍ത്തനത്തിനുവേണ്ടി, നാം കൊടുക്കേണ്ടി വരുന്ന വിലയാണത്. ഈ വില ഏറ്റവും കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. എന്നാല്‍ അതുതന്നെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. അന്തസ്സാരമില്ലാത്ത, വിഘടനപരമായ, ഒട്ടും ന്യായീകരിക്കാനാവാത്ത പ്രതിഷേധങ്ങളെ ഒഴിവാക്കാന്‍ സമൂഹം പഠിച്ചുകൊള്ളും. ജുഡീഷ്യറിയുടെ വിധിയിലൂടെയോ അല്ലെങ്കില്‍ എക്സിക്യൂട്ടീവിന്റെ ഉത്തരവിലൂടെയോ അല്ല അത് സാധിക്കേണ്ടത്. അങ്ങനെ ചെയ്താല്‍, അത്, ക്രമസമാധാനം പാലിക്കുന്നതിനിടയില്‍, ജനാധിപത്യത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിലാണ് ചെന്നവസാനിക്കുക.

എന്നാല്‍ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്, ഇതിനേക്കാളൊക്കെ വലിയ മറ്റൊരു അപകടം കൂടിയുണ്ട്. വിഘടനപരവും വളരെയേറെ അപകടകരവും ആയേക്കാവുന്ന, സവിശേഷ സ്വത്വങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന, വ്യത്യസ്തമായ രീതിയിലുള്ള പ്രക്ഷോഭം അവയ്ക്കുപകരം സ്ഥാനം പിടിക്കുന്നു. വംശീയവും മതപരവും ഭാഷാപരവും വര്‍ഗീയവുമായ ചേരിതിരിവുകളെയെല്ലാം മറികടന്ന്, ഉണ്ടാകുന്ന വര്‍ഗപരമായ അണിചേരലും അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന കൂട്ടായ പ്രക്ഷോഭവും, വംശീയവും വര്‍ഗീയവും മതപരവും ഭാഷാപരവുമായ സംഘട്ടനങ്ങളെ അടക്കിനിര്‍ത്തുന്നു. അത്തരം കൂട്ടായ പ്രക്ഷോഭത്തില്‍നിന്നുള്ള പിന്‍മാറ്റം, നേരെ വിപരീതമായ, അത്തരം സംഘട്ടനങ്ങളെ വീണ്ടും ജനമധ്യത്തിലേക്കു കൊണ്ടുവരിക എന്ന ഫലമാണുണ്ടാക്കുക.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഇസ്ളാമിക ഭീകരപ്രവര്‍ത്തനം എന്ന പ്രശ്നം, യഥാര്‍ത്ഥത്തില്‍, മൌലികമായ, വര്‍ഗാടിസ്ഥാനത്തിലുള്ള, കൂട്ടായ ജനമുന്നേറ്റത്തിന്റെ തകര്‍ച്ചമൂലം ഉണ്ടായിത്തീര്‍ന്നതാണ്. അത്തരം ഇസ്ളാമിക ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രജനന കേന്ദ്രങ്ങളായ രാജ്യങ്ങള്‍, മുമ്പ് വര്‍ഗാടിസ്ഥാനത്തിലുള്ള ഉശിരന്‍ ജനമുന്നേറ്റങ്ങളാല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്ന രാജ്യങ്ങളായിരുന്നു. അത്തരം ജനമുന്നേറ്റങ്ങളുടെ തകര്‍ച്ചയാണ്, ഇസ്ളാമിക ഭീകര പ്രവര്‍ത്തനത്തെ മുന്നണിയിലേക്ക് കൊണ്ടുവന്നത്.

വിരോധാഭാസമെന്നു പറയട്ടെ, മിക്ക സന്ദര്‍ഭങ്ങളിലും ഈ തകര്‍ച്ച ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തത് സാമ്രാജ്യത്വത്തിന്റെ, പ്രത്യേകിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ മൂലമാണ്. അതുകൊണ്ട് അമേരിക്കയാണ് ഈ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന ചെകുത്താനെ നിര്‍മിച്ചത്. ഇന്നത് അവരെത്തന്നെ നേര്‍ക്കുനേരെ നേരിടുന്നു. ഇറാക്കിലായാലും, ഇറാനിലായാലും സുഡാനിലായാലും, ഇന്തോനേഷ്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും ഈ രാജ്യങ്ങളിലൊക്കെ പുരോഗമനപരമായ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഊര്‍ജ്ജസ്വലമായ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു: ആ ദേശീയതയുടെ അടിസ്ഥാനത്തില്‍ അവര്‍ വിപുലമായ ബഹുജനങ്ങളെ അണിനിരത്തി. എന്നാല്‍ ഇവയിലോരോന്നിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടത്തപ്പെട്ട അട്ടിമറി, ഈ രാജ്യങ്ങളില്‍ ഓരോന്നിലും ഉണ്ടായിരുന്ന പുരോഗമന ശക്തികളെ തകര്‍ത്തു. ഇന്നവ മതഭീകരതയുടെ വളര്‍ച്ചയ്ക്കു പറ്റിയ വളക്കൂറുള്ള മണ്ണാണ്.

ഇന്ത്യയിലെ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുണ്ടായത് സാമ്രാജ്യത്വ ഇടപെടല്‍ കൊണ്ടല്ല. സമകാലീന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്റെ സഹജമായ പ്രവണതയുടെ പ്രകടനം എന്ന നിലയിലാണ് അത് ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. ഭരണകൂടത്തിന്റെയും അതിന്റെ വിവിധ ഉപകരണങ്ങളുടെയും സഹായവും പ്രോല്‍സാഹനവും അതിന് ഉണ്ടായിരുന്നുതാനും; പുതിയ ബൂര്‍ഷ്വാ വ്യവസ്ഥിതി ദൃഢമായിത്തീരുന്നതിന്റെ ഗുണഭോക്താക്കളായ വര്‍ഗങ്ങളുടെയും ഗ്രൂപ്പുകളുടെയും പിന്തുണയും അതിനുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയെ അത് കവര്‍ന്നെടുക്കുകയായിരുന്നു. അതേ അവസരത്തില്‍ത്തന്നെ, ജനങ്ങളെ നിര്‍വീര്യരാക്കുന്ന ഈ പ്രക്രിയയെക്കുറിച്ചുള്ള വിജയബോധവും അത് ഈ വര്‍ഗങ്ങളിലും ഗ്രൂപ്പുകളിലും വളര്‍ത്തിയെടുക്കുകയും ചെയ്തു. പക്ഷേ, ഈ വിജയബോധം തെറ്റിദ്ധാരണാജനകമാണ്; കാരണം ഇവിടത്തെ കൂട്ടായ പ്രക്ഷോഭത്തിന്റെ നാശം, നമ്മുടേതായ ഫ്രാങ്കെന്‍സ്റ്റിന്‍ ചെകുത്താന്മാരെ ഉണ്ടാക്കുകയും ചെയ്യും. ഇസ്ളാമിക ഭീകരതയുടെ മാത്രം രൂപത്തിലായിരിക്കുകയില്ല, മറിച്ച് മറ്റു പല രൂപങ്ങളിലും അത് വളര്‍ന്നുവരും. ഇതിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ധനമൂലധനവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, "വന്‍ശക്തി''യാവാനുള്ള മോഹവും എല്ലായ്പ്പോഴും കാണാം. മൂലധനത്തിന്റെ നേതൃഘടകം ധനമൂലധനമായിട്ടുള്ള പശ്ചാത്തലത്തില്‍, പുത്തന്‍ ഉദാരവല്‍കൃത മൂലധനം ഇന്ത്യയിലേക്ക് വിജയകരമായി പറിച്ചു നടപ്പെട്ടതിനോടൊപ്പം നമ്മുടെ സ്വന്തം ബൂര്‍ഷ്വാസിക്കിടയില്‍ "വന്‍ശക്തി''യാവാനുള്ള "അധികാരമോഹ''വും ഉണ്ടാകുന്നതായികാണാം. "ചൈനയുമായുള്ള മല്‍സരത്തെക്കുറിച്ചും (അത് സുപ്രീംകോടതിപോലും ഇപ്പോള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതായി തോന്നുന്നു) "ആഗോളശക്തിയായി ഉയര്‍ന്നുവരുന്ന'' ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇടയ്ക്കിടെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ അതിന്റെ ലാക്ഷണിക സൂചനകളാണ്. അമേരിക്കന്‍ ഐക്യനാടുകളുമായും മറ്റ് പ്രമുഖ മുതലാളിത്ത രാജ്യങ്ങളുമായും ചില "നീക്കുപോക്കു''കളൊക്കെ വരുത്തിക്കൊണ്ടു മാത്രമേ ഈ "വന്‍ശക്തി'' അധികാരമോഹം സാധിത പ്രായമാക്കാന്‍ കഴിയൂ. എന്നാല്‍ ആ രാഷ്ട്രങ്ങളുടെ സമരങ്ങളില്‍ അവരുടെ കൂടെനില്‍ക്കണമെന്നും അതുവഴി അവരുടെ ശത്രുക്കളെ നമ്മുടെ ശത്രുക്കളാക്കണമെന്നും കൂടി അതിനര്‍ഥമുണ്ട്.

ഇതിനൊക്കെപുറമെ, വന്‍ശക്തിയാവാനുള്ള അധികാരമോഹം ജനാധിപത്യവിരുദ്ധമാണ്. കാള്‍മാര്‍ക്സ് പറഞ്ഞപോലെ, "മറ്റൊരു രാഷ്ട്രത്തെ അടിച്ചമര്‍ത്തുന്ന ഒരു രാഷ്ട്രത്തിന് സ്വയം സ്വതന്ത്രമാവാന്‍ കഴിയില്ല''. സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള അന്വേഷണമാണ് എല്ലാ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെയും അന്തഃസത്ത എന്നതിനാല്‍ അത്തരമൊരു രാഷ്ട്രം പരമാര്‍ത്ഥത്തില്‍ ജനാധിപത്യത്തെയും വെട്ടിച്ചുരുക്കും. ഇറാക്കില്‍ യുദ്ധത്തിലേര്‍പ്പെട്ട പ്രമുഖ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അധികപക്ഷവും ആ യുദ്ധത്തിന് എതിരായിരുന്നിട്ടും അവരെങ്ങനെ യുദ്ധം ചെയ്തു എന്നത് യാദൃച്ഛികമല്ല. ഇന്ത്യയും, ഇന്നത്തെ അതിന്റെ രാഷ്ട്രീയ - സാമ്പത്തിക സഞ്ചാരപഥത്തില്‍, അതേ ദിശയില്‍ത്തന്നെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്; ഒരു "പ്രമുഖ മുതലാളിത്ത ശക്തിയായി'' ഉയര്‍ന്നുവരുന്നതിന്റെയും "പ്രമുഖ മുതലാളിത്ത ശക്തി''കളുടെ സംഘത്തില്‍ അംഗമായിത്തീരുന്നതിന്റെയും ദിശയില്‍ത്തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെമേല്‍ മേധാവിത്വം സ്ഥാപിച്ചുകൊണ്ട് ഒരു "പ്രമുഖ മുതലാളിത്ത ശക്തി''യായി ഉയര്‍ന്നുവരുന്നതിന്, നമ്മുടെ സ്വാതന്ത്യ്രസമരത്തിന്റെ വീക്ഷണത്തെ മാത്രമല്ല, സ്വാതന്ത്യ്രസമരത്തില്‍നിന്ന് നമുക്ക് ഒസ്യത്തായി ലഭിച്ച ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയേയും തലകീഴാക്കി തിരിക്കേണ്ടതുണ്ട്.