Monday, March 23, 2009

കാളിദാസന്റെ ബ്ലോഗില്‍ നല്കിയ കമന്റുകള്‍

പിണറായി, പി.ഡി.പി, സി.പി.എം --സമകാലിക ചിന്തകള്‍ എന്ന ബ്ലോഗില്‍ നൽകിയ പ്രതികരണങ്ങൾ

1. ഇന്നലെ വരെ വർഗീയത്തീവ്രവാദത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച്‌ അതൊക്കെ അപകടങ്ങളാണെന്നു തിർച്ചറിഞ്ഞ്‌ ഞങ്ങളിതാ വർഗീയത ഉപേക്ഷിയ്ക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്‌ പി.ഡി.പി എൽ.ഡി എഫിനു പിന്തുണയുമായി വരുംപ്പോൾ സി.പി.എമ്മും പിണറായിയും ഇങ്ങനെ പറഞ്ഞെങ്കിൽ എത്ര നന്നായേനെ .അതായതു അല്ലയോ മദനീ നിങ്ങൾ പണ്ടു വർഗീയ തീവ്രവാ‍ാദ പ്രസ്ഥാങ്ങളുമായി നടന്നവരാണ്.അതുകൊണ്ടു തുടർന്നും നിങ്ങൾ വർഗീയ വാദികൾ തന്നെ ആയിരിയ്ക്കുന്നതാണു നല്ലത്‌, കഴിയുമെങ്കിൽ പഴയ ആ ഐ.എസ്‌എസ് തിരിച്ചുകൊണ്ടുവരണം.നിങ്ങൾ മുസ്ലീങ്ങളൂം ഹിന്ദുക്കളൂം തമ്മിലടിയ്ക്കണം.നിങ്ങളുടെ വോട്ടൊന്നും ഞങ്ങൾക്കു വേണ്ട.നിങ്ങൾ അങ്ങു യു.ഡി.എഫിൽ ചേർന്നുകൊള്ളൂ. എന്നു പറഞ്ഞിരുന്നെങ്കിൽ എത്ര രസമാറ്യിരുന്നു.എൽ.ഡി.എഫിനു പിന്തുണയുമായി വന്ന മുൻ ബി.ജെ.പി നേതാവ്‌ രാമൻ പിള്ളയോടും പറയണമായിരുന്ന്. നിങ്ങൾ വർഗീയ വാദികളായി ബി.ജെ.പിയിൽതന്നെ തിരിച്ചു പോകണം എന്ന്‌. ഒറീസയിൽ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്` ഉപേക്ഷിച്ച്‌ വരുന്ന നവീൻ പട്‌നായിക്കിനോടു പറയണമായിരുന്നു. അല്ലയോ നവീൻ, നിങ്ങൾ ബി. ജെ.പിയുമായുള്ള സഖ്യത്തിൽ തന്നെ മുന്നേറുക. ക്രിസ്ത്യാനികളെ ഒത്തുനിന്നു കൊന്നൊടുക്കുക എന്ന്‌. എന്റെ കാളിദാസാ വർഗീയതയുടെ പോർക്കളമായി മാറിക്കൊണ്ടിരിയ്ക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിച്ച്‌ ഒത്താലും ഒത്തില്ലെങ്കിലും ഈ രാജ്യത്തെ രക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ എങ്ങനെയും ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന സി.പി.എമ്മിന്റെ ശത്രുക്കളുടെ അതേ സ്വഭാവത്തിൽ പ്രതികരിയ്ക്കാൻ താങ്കൾ ഏതു മാധ്യമ സിഡ്ശിക്കേറ്റിന്റെ ഭാഗമാണെന്നറിഞ്ഞാൽ കൊള്ളാം.അതോ രാഷ്ട്രീയമായി സി.പി.എമ്മിനെ എതിർക്കുന്ന ശത്രുക്കളുടെ കൂടാരത്തിൽ താങ്കളും കുടിയേറിയോ?



2. കാളിദാസൻ മാഷേ,

‘പുതിയ ഒരു പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുമ്പോള്‍ അതിനു ചില മര്യാദകളൊക്കെയുണ്ട്.‘(കാളിദാസൻ)
ഈ പറഞ്ഞതു ശരിതന്നെ. പക്ഷെ, പി.ഡി.പിയെ ഇടതുമുന്നണിയിൽ ഇതുവര കക്ഷി ചേർത്തിട്ടില്ല. ഇപ്പോഴത്തേത്‌ നിരുപാധിക പിന്തുണയാണ്.
.
‘ബി ജെ പിയുമായി ആദ്യം കൂട്ടുകൂടിയത് സി പി എമ്മായിരുന്നു. 1977 ലെ തെരഞ്ഞെടുപ്പില്‍ അവരുമായി തുറന്ന സഖ്യം സി പി എമ്മിനുണ്ടായിരുന്നു.‘ (കാ‍ളിദാസൻ)

അതു അടിയന്തിരാവസ്ഥക്കാലത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സഖ്യമായിരുന്നു. അതു പോട്ടെ.പക്ഷെ അതിനേക്കാൾ വലിയ അബദ്ധം കാണിച്ചതു പിന്നീടാണ്. ബി.ജെ.പിയും ഇടതുപക്ഷവും പുറത്തുനിന്ന് ഒരുമിച്ചു പിന്താങ്ങി വി.പി.സിംഗ് പ്രധാനമന്ത്രിയായത്‌. അന്നു ഇടതുപക്ഷം കൈക്കൊണ്ട തീരുമാനം അബദ്ധമായിരുന്നു എന്ന പക്ഷക്കാരനാണ് മനോമനനും.

“വര്‍ഗ്ഗിയതയുടെ പോര്‍ക്കളമായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിക്കാനായി കേരളത്തില്‍ മദനിയുടെ കൂട്ട് അത്യാവശ്യമാണെന്നു പറയുന്ന മനോമനന്റെ ഉദ്ദേശ്യശുദ്ധി കരിനിഴല്‍ വീണതാണ്“(കാളിദാസൻ)

മദനിയ്ക്കു ദേശീയ രാഷ്ട്രീയത്തിൽ പ്രധാന്യമൊന്നുമില്ല. പക്ഷെ, കേരളത്തിലും ബംഗാളിൽനിന്നും ഇടതുപക്ഷത്തിനു കിട്ടുന്ന സീറ്റുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാണ്. ആകെ മൂന്നു സംസ്ഥാനത്തിന്റെ ബലത്തിലാണ് ദേശീയ രാഷ്ട്രീയത്തിൽ ഇത്രയെങ്കിലും ഒക്കെ ചെയ്യാൻ ഇടതുപക്ഷത്തിനു കഴിയുന്നത്‌. അതുംകൂടിയില്ലെങ്കിൽ ഇടതുപക്ഷവും സി.പി.എമ്മും എല്ലാം വട്ടപ്പൂജ്യം. ആ അവസ്ഥ കാളിദാസൻ ഇഷ്ടപ്പെടുന്നുവൊ? എന്നുവച്ച്‌ ഏതു അപകടത്തേയും കൂടുപിടിയ്ക്കണം എന്നല്ല.

കേരളത്തിൽ എന്നു മാത്രമല്ല ഇപ്പോ ദേശീയ തലത്തിൽ മൂന്നാം മുന്നണിയിൽ ഉള്ള എത്രപേർ തെരഞ്ഞെടുപ്പു കഴിഞ്ഞാലും അതിനുള്ളിൽ കാണും എന്നതുതന്നെ പ്രവചനാതീതമാണ്. പണ്ടു തെലുംകുദേശം ചെയ്തത്‌ ഓർമ്മയില്ലേ? ഇതൊക്കെ സി.പി.എമ്മിനും ഇടതുപക്ഷത്തെ ഇതര കക്ഷികൾക്കും അറിയുകയും ചെയ്യാം.

പക്ഷേ, ഞാൻ പറഞ്ഞില്ലേ? ഇടതുപക്ഷപോരാട്ടങ്ങളെ നിലവിലുള്ള യാഥാർഥിങ്ങൾ മനസ്സിലാക്കി എവിടെയെങ്കിലും ഒന്നു കൊണ്ടെത്തിയ്ക്കണ്ടേ?

ഇനി ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമെന്നു കണ്ടാൽ ഇടതുപക്ഷവും മൂന്നാം മുന്നണിയുമൊക്കെ ചേർന്നു കോൺഗ്രസ്സിനെ വീണ്ടും പിന്തുണ്യ്ക്കേണ്ട ഗതികേടു വരില്ലെന്ന്‌ എന്താണ് ഉറപ്പ്‌? എന്നാൽ ചോദിയ്ക്കും പിന്നെന്തിനാണ് ഇങ്ങനെ ഒരു മൂന്നാം മുന്നണിയും മറ്റും എന്ന്‌. . തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കുപരി രാഷ്ട്രീയ പോരാട്ടം എന്നൊന്നുണ്ട്‌. അതാണ് ഇടതുപക്ഷം ചെയ്യുന്നത്‌ അഥവാ അതേ കഴിയൂ.

“വര്‍ഗ്ഗിയത ഫണം വിരിച്ചാടുന്ന സ്ഥലങ്ങളുണ്ട് ഇന്‍ഡ്യയില്‍ പലയിടത്തും. നിര്‍ഭാഗ്യവശാല്‍ അവിടെയൊന്നും പിണറായിയുടെ പാര്‍ട്ടിക്ക് പ്രസക്തിപോലുമില്ല. അതുണ്ടാക്കാന്‍ ആ പാര്‍ട്ടി ഒന്നും ചെയ്യുന്നുമില്ല“(കാളിദാസൻ)

ഇതര സംസ്ഥാനങ്ങളിൽ പ്രസക്തി ഉണ്ടാക്കുവാൻ ആഗ്രഹമില്ലാഞ്ഞിട്ടോ ശ്രമിയ്ക്കാഞ്ഞിട്ടോ ആണെന്നു പറയാൻ കഴിയുമോ? ചെങ്കൊടിയ്ക്ക്‌ വേരു പിടിയ്ക്കാൻ പറ്റിയ എന്തെങ്കിലും സാഹചര്യങ്ങൾ അവിടങ്ങളിൽ ഇനിയും ഉണ്ടായിട്ടുണ്ടോ? ഇറങ്ങി നിൽക്കാൻ കൂടി കഴിഞ്ഞിട്ടു വേണ്ടേ? അതു കാളിദാസനു അറിയാതിരിയ്ക്കില്ലല്ലോ?

ഈ യാഥാർഥ്യം മനസിലാക്കിയിട്ടാണല്ലോ നയസമീപനങ്ങളുടെ കാര്യത്തിൽ വലിയ വിട്ടു വീഴ്ചകൾ ചെയ്യേണ്ടിവരുന്നത്‌.അല്ലാതെ ഇപ്പോൾ ഇടതുപക്ഷ മതേതരമുന്നണിയിൽ നിൽക്കുന്ന ലൊട്ടു ലൊട്ടുക്കു ബൂർഷ്വാ(തിരിച്ചറിയാൻ വേണ്ടി പറഞ്ഞതാണേ. ഇനി സി.പി.എമ്മും ബ്ബൂർഷ്വാസി ആണെന്നുമറ്റുമുള്ള ചർച്ച ഇക്കൂട്ടത്തിൽ ഒഴിവാക്കുക) പാർട്ടികളുമായി ചേർന്ന്‌ അധികാരത്തിലെത്തി സംപൂർണ്ണ സോഷ്യലിസം സ്ര്‌ഷ്ടിയ്ക്കാമെന്നാണോ? അതും കാളിദാസനറിയാം. പിന്നെ?
ഈ സി.പി.എം അങ്ങു പിരിച്ചു വിടാനോ?

കാളിദാസന്മാഷേ വിപ്ലവം വിദൂരതയിൽ തന്നെ എന്ന യാഥർഥ്യബോധം സി.പി.എമ്മും ഉൾക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്`. പിന്നെ പിടിവള്ളികലിൽ തൂങ്ങിയുള്ള ജീവന്മരണ പോരാട്ടം. ആകെയുള്ളത്‌ ആത്യന്തിക വിജയത്തെക്കുറിച്ചുള്ള ശുപപ്രതീക്ഷകൾ കൈവിടാത്തതിന്റെ ഒരു പിൻബലം.!

വേണമെങ്കിൽ സി.പി,എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും സാഹചര്യങ്ങൾക്കനുസരിച്ചുള്ള കൂട്ടു കെട്ടുകളെ അവസരവാദം എന്നു വിശേഷിപ്പിയ്ക്കാം. പക്ഷെ, അങ്ങനെ കണ്ടാൽ മതിയോ? ഇടതുപക്ഷത്തിന്റെ പ്രസക്തി നില നിൽക്കണ്ടേ?

കാളിദാസന്റെ ആദർശ ശുദ്ധിയിൽ സംശയിക്കുന്നില്ല. പക്ഷെ കാളിദാസൻ ഏതെങ്കിലുമൊരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥനത്തിന്റെ സജീവ പ്രവർത്തകനാണെങ്കിൽ കാളിദാസനു കാര്യങ്ങളെ ഇങ്ങനെ ദോഷൈക ദ്ര്‌ഷ്ടിയോടെ കാണാൻ കഴിയില്ല(ഇനി കാളിദാസൻ ഏതെങ്കിലും പ്രസ്ഥാനത്തിൽ അംഗമാണോ എന്നെനിയ്ക്കറിയില്ല)

“പിണറായി വി എസിനെ ബഹുമാനിക്കാത്തത് നല്ലതാണെന്നു റാല്‍ മിനോവിനു വിശ്വസിക്കാം . അതു പോലെ മദനി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍ കി ബഹുമാനിക്കേണ്ട വിശിഷ്ടതിഥിയാണെന്നും താങ്കള്‍ക്ക് വിശ്വസിക്കാം. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.“ (കാ‍ളിദാസൻ)

എന്നും കാണുന്ന അച്ഛൻ വീട്ടിൽ കയറി വരുമ്പോൾ നാം എല്ലായ്പോഴും എഴുന്നേറ്റുനിന്നു ബഹുമാനിച്ചെന്നു വരില്ല. പ്രത്യേകിച്ചും അച്ഛനുമായി എന്തെങ്കിലും സൌന്ദര്യപ്പിണക്കം ഇരിയ്ക്കുമ്പോൾ. പക്ഷെ പതിവില്ലാതെ ഒരന്യ ആൾ കയറിവന്നാൽ അതു പ്രായത്തിൽ കുറഞ്ഞ ആളാണെങ്കിലും ഇനി ശത്രുവാണെങ്കിലും നാം എഴുന്നെറ്റ്‌ ആനയിക്കില്ലേ? അതിനർഥം ഗ്വാർഡ്` ഓഫ് ഓർനെർ എന്നാണോ? പതിവില്ലാത്ത ആ സന്ദർശനം നൽകുന്ന സന്തോഷം. അതിനപ്പുറം ഒന്നുമില്ല. മദനിയെ സ്വീകര്യ്ക്കുന്നതിനേയും അങ്ങനെ കാണാതെ വലിപ്പ ച്ചെറുപ്പത്തിന്റെ കണക്കു പറയുന്നതിന്റെ ആവശ്യമുണ്ടോ?

സി.പി.എമ്മിന്റെ നിലപാടുകളെ ന്യായീകരിയ്ക്കുന്നവരെയെല്ലാം കണ്ണു മൂടപ്പെട്ടവർ എന്നും ആദർശമില്ലാത്തവർ എന്നും ഒക്കെ വിശേഷിപ്പിയ്ക്കുന്നതു പണ്ടും ഒരു ഫാഷൻ ആണ്. സി.പി.എം വിട്ടു പോയാൽ ആദർശ ധീരൻ. എല്ലാം തികഞ്ഞവൻ .അല്ലെങ്കിലോ ? ആദർശമില്ലാത്തവൻ.

എല്ലാ ഇടതുപക്ഷക്കാരനും കാളിദസനെപ്പോലെ ചിന്തിച്ചാൽ തൊട്ടതിലും പിടിച്ചതിലും ഒക്കെ കുറ്റം കണ്ടു പിടിച്ചാൽ ഇന്നെ ഇടതുപക്ഷ പാർട്ടികൾ എന്നൊരു വിഭാഗം തന്നെ ഉണ്ടാകില്ല. വിമർശിയ്ക്കാം. പക്ഷെ ബി.ജെ.പി യും മറ്റു സംഘപരിവാറുകളും മാത്രം ഉള്ള ഒരു ഇന്ത്യ സ്വപ്നം കാണുന്നവർക്കു ഉത്തേജനം നൽകുന്നതാകരുത്‌ അത്‌.

ഇപ്പോൾ ഒരു തെരഞ്ഞെടുപ്പു പോരട്ടത്തിലാണ്. തെരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്കു പരിഗണന കിട്ടുന്ന ഒരു അംഗ ബലം ഉണ്ടാക്കുക എന്നത്` മറ്റെന്തിനെക്കാളും ഇപ്പോൾ പരമ പ്രധാനം തന്നെ.

അണ്ണാൻ കുഞ്ഞും തന്നാലായത്‌ അല്പം ഇലക്ഷൻ സ്ക്വാഡു പ്രവർത്തനമുണ്ട്‌. രാത്രി വീണ്ടും വരും.

(രാത്രി വീണ്ടും വന്നു)
തുടർ കമന്റ്‌

3. മനോമനൻ ഈ പോസ്റ്റിനു മൂന്നാമതും കമന്റുന്നു.

അത്രകണ്ട് മഹത്വ വൽക്കരിയ്ക്കേണ്ട വ്യക്തിയാണ് മദനിയെന്ന് ആരും പറയില്ല. പിണറായിയും പറയില്ല. പണ്ട് തെറ്റുകൾ ചെയ്തവർക്ക്‌ അതു തിരുത്താനും അതിനു തയ്യാറായാലും അവരെ അംഗീകരിയ്ക്കാനും പാടില്ല എന്ന വാശി മദനി എൽ.ഡി.എഫിനെ പിന്തുണച്ചു എന്നതു കൊണ്ട്`മാത്രമാണ്.

അശൊകചക്രവർത്തിയെ (ഇനി മദനിയെ അശോകചക്രവർത്തിയാക്കിയെന്നൊന്നും ആക്ഷേപിയ്ക്കരുതേ. വാദം കൊഴുപ്പിയ്ക്കാൻ പറയുകയാണ്) ചരിത്രത്തിൽ നാം അറിയുന്നത്‌ മഹാനായ അശൊകൻ എന്നാണ്. എന്നാൽ കലിംഗയുദ്ധത്തിനും അതിനു ശേഷമുണ്ടായ മാനസാന്തരത്തിനും ശേഷമുള്ള പ്രവർത്തികളാണ് ആദ്ദേഹത്തെ മഹാൻ എന്നു വിളിയ്ക്കാനുള്ള കാരണം.കലിംഗയുദ്ധത്തിനു മുന്നേ ചെയ്തുകൂട്ടിയ പാതകങ്ങൾ മറക്കാനാകില്ലെങ്കിലും മാനസാന്തരത്തിനു ശേഷം ചെയ്ത സല്പ്രവർത്തികളെ നിഷേധിയ്ക്കേണ്ടതുണ്ടോ?

പച്ഛാത്താപമേ പ്രായഛിത്തം എന്ന സിദ്ധാന്തത്തിന്റെ ആനുകൂല്യമെങ്കിലും മദനിയ്ക്കും ജനപക്ഷം രാമൻപിള്ളയ്ക്കും ഒക്കെ കൊടുത്തുകൂടേ? ഇനിയും അത്തരം അപകടകരമായ ആശയങ്ങളും പ്രസ്ഥാനങ്ങളും ഉപേക്ഷിച്ചു പലർക്കും വരാൻ അതൊരു പ്രചോദനം ആയിക്കൂടെന്നുണ്ടോ?

പിന്നെ വേറൊന്ന്‌ ഇപ്പോൽ ഇവിടെ പലർക്കും ഇപ്പോൾ അദർശധീരന്മാരാകാൻ ഉള്ള കുറുക്കു വഴി സി.പി.എമ്മിനെ തള്ളിപ്പറയുക എന്നതാണ്. പിണറായിയെ തള്ളിപ്പറഞ്ഞാൽ വായു വേഗത്തിൽ ആദർശധീരരാകാം. ചുക്കിച്ചുളുങ്ങിയ കണ്ണുകളിലൂടെ ലോകത്തെ മുഴുവൻ കാഴ്ചകളും നോക്കിക്കാണുന്നതിലെ ദുരന്തമാണത്‌ ഇത്‌. ഏതാനും വ്യക്തികളിലൂടെ മാത്രം പ്രശ്നങ്ങളെ ചുരുക്കുന്ന കുറുക്കു വിദ്യ. അതാവുമ്പോൾ എളുപ്പം കാര്യങ്ങൾ പറഞ്ഞുതീർത്ത്‌ സായൂജ്യരാകാം.

സ്വാഭാവിക ശത്രുക്കളെക്കാൾ ഇന്ന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങൾ പ്രത്യേകിച്ച്‌ സി.പി.എം നേരിടേണ്ടി വരുന്നത്‌ ഈ അനുകൂല ശത്രുക്കളെയാണ്. അവരുടെ പ്രവർത്തികളിൽ ഒന്നു മില്ല. വെറും വാചോടാപം മാത്രം. ബദലായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു ചെയ്തു കാണിയ്ക്കണ്ടേ? സി.പി.എം വിട്ടുപോകുന്നവരൊക്കെ വല്ല പഞ്ചായത്തു തെരഞ്ഞെടുപ്പിലോ മറ്റോ ചില നമ്പരുകൾ കാണിച്ച്‌ ഉമ്മാക്കി കാണിച്ച്‌ ഏതെങ്കിലും ചില കോണുകളിൽ പെരുകിനിന്നിട്ട്‌ താമസിയാതെ ബലൂൺപോലെ ചീറിപ്പോകും.

ചിലർ ആകട്ടെ സി.പി.എമ്മിന്റെ ശത്രുപക്ഷത്തിൽ ഏതിന്റെയെങ്കിലുമൊക്കെ പുറമ്പോക്കുകളിൽ ചെന്നു ചായ്പു കെട്ടി കിടക്കും.അതോടെ അവരുടെ അതി വിപ്ലവം പൂർത്തിയാകും.സി.എം.പി, ജെ.എസ്.എസ്.....അങ്ങനെയങ്ങനെ.

നിലവിൽ സി.പി.എം മോശമാണെങ്കിൽ അതിനൊരു ബദൽ ഉണ്ടാക്കിയിട്ട്‌ ഇതാ അതിനേക്കാൾ നല്ലതൊരെണ്ണം എന്നു പറയാൻ കഴിയണം. അങ്ങനെ നല്ലൊരെണ്ണം വന്നാൽ നിലവിൽ മോശമായിട്ടുള്ളതു താനേ ഇല്ലാതായിക്കൊള്ളും.അതിനു കഴിയില്ലെങ്കിൽ ഉള്ളതെങ്കിലും നിലനിന്നു പോട്ടെ എന്നു കരുതാനുള്ള ഒരു മനോഭാവം ഉണ്ടാകണം.

ചർച്ചകൾ പലതും കാണുമ്പോൾ നല്ലതൊരുപാടുള്ളപ്പോൾ സി.പി.എമ്മിനു പുറകേ പോകുന്നത്‌ എന്തിനെന്ന മട്ടാണ്. പറയൂ, പകരം വയ്ക്കാൻ എന്തെങ്കിലും ഉണ്ടോ? നാലാളുടെ മുന്നിൽ അവതരിപ്പിയ്ക്കാൻ കൊള്ളാവുന്നത്‌? അതോ സി.പി.എം ഇല്ലാതാകുന്നതോടെ രാജ്യം രക്ഷപ്പെടുമെന്നോ? സി.പി.എം എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ടാണോ ഇത്യാ മഹാരാജ്യം ഇങ്ങനെയൊക്കെ ആയിപ്പോയത്‌?

4. നാലാമതും കമന്റുന്നു
എന്തിനേയും നെഗറ്റീവാ‍യിമാത്രം കാണുന്ന പ്രവണത ശരിയല്ല. ഒരിയ്ക്കൽ തെറ്റിന്റെ വഴിയേ സഞ്ചരിച്ചവർ നേർവഴിയ്ക്കു വന്നാലും പഴയ രീതിയിലേ നോക്കിക്കാണൂ എന്നു പറയുന്നത്‌ ഒരുതരം ദുശാഠ്യമാണ്.മദനിയും രാമൻ പിള്ളയുമൊക്കെ നിലപാടുമറ്റാനുണ്ടായ കാരണം എന്തുമാകട്ടെ. അവർ പഴയ തെറ്റകളെല്ലാം ഏറ്റുപറഞ്ഞ്‌ നേർവഴി വന്നാലും അംഗീകരിയ്ക്കില്ല എന്ന് ഇത്ര വാശിയെന്തിൻ? മദനി തന്നെ ബോംബെറിഞ്ഞ് കാലു നഷ്ടപ്പെടുത്തിയ പ്രതി പ്രായശ്ചിത്തം ചെയ്തപ്പോൾ അയാൾക്കു പോലും മാപ്പു നൽകാൻ തയ്യാറായി. അത്ര കണ്ട്‌ മാറ്റങ്ങൾ ഒരാളിൽ കാ‍ണുമ്പോൾ അവരെ അതിനോടു നിഷേധാത്മകമായ സമീപനം സ്വീകരിയ്ക്കേണ്ട യാതൊരു കാര്യവുമ്മില്ല. സുഹ്ര്‌ത്തേ മുസ്ലിം-ക്രിസ്തീയ നാമധാരികൾക്ക്‌ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട്‌ മറ്റിതര സംസ്ഥാനങ്ങളിൽ ജീവിയ്ക്കാൻ പറ്റാത്തത്ര സ്ഫോടനാത്മകമാണ് സ്ഥിതി ഗതികൾ.എന്ന കാര്യം ഓർക്കണം. ഇന്നലെവരെ നാം കണ്ട ഇന്ത്യ അല്ല, ഇപ്പോൾ. വർഗീയം വളരെയേറെ പുരോഗമിച്ചിരിയ്ക്കുകയാണ്. അതുകൊണ്ട്‌ കണ്ണിൽൽ എണ്ണ ഒഴിച്ച്‌ കാത്തിരുന്ന്‌ സി.പി.എമ്മിനെയും മറ്റു് ഇടതുപക്ഷകക്ഷികളേയും എതിർക്കാൻ വേണ്ടി എതിർക്കുക എന്ന സമീപനം തിരുത്തുക. ക്രിയാത്മകമായ വിമർശനങ്ങൾ വേണം .പക്ഷേ ഇടതുപക്ഷത്തെ -പ്രഹ്യേകിച്ച്‌ സി.പി.എമ്മിനെ മാത്രമേ എതിർക്കൂ എന്ന സമീപനവും ശരിയൊന്നുമല്ല.

5. അഞ്ചാമതും കമന്റി

സൂരജ്,

“ചില ‘സ്വയം പ്രഖ്യാപിത’ കമ്മൂണിസ്റ്റുകാര് അങ്ങനെയാണ്. അവരു പാര്‍ട്ടിയെ അടിയന്‍ ലച്ചിപ്പോം എന്നുപറഞ്ഞു നടപ്പാണ്. ചുറ്റുവട്ടത്ത് ഈവക ഉണ്ടച്ചുരുട്ടുകളേക്കാള്‍ ആയിരമിരട്ടി പ്രാധാന്യമുള്ള സാമൂഹിക/രാഷ്ട്രീയ/വികസന വിഷയങ്ങള്‍ വേറെ കിടന്നാലെന്ത്, സ്വയം പ്രഖ്യാപിത സിദ്ധാന്തക്കാര്‍ക്ക് അതൊന്നും കാണേണ്ടതില്ല. പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ എല്ലാ ചര്‍ച്ചയും തളച്ചിട്ടേ മതിയാവൂ.“

എന്റെ കമന്റുകളിൽ ഇതു എക്സ്പ്രെസ്സ് ചെയ്യപ്പെട്ടില്ല. ഇതും കൂടി ചേർത്തു സംത്ര്‌പ്തിപ്പെടുന്നു.

മറ്റൊരു ചൊല്ലു കൂടി:

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോരയല്ലോ കൊതുകിന്നു കൌതുകം.

എന്നതുപോലെയാണ് ഈ പാർട്ടിയുടെ രക്ഷകവേഷക്കാർ. അനുകൂല ശത്രു എന്നാണ് ഇത്തരം ചിലരെ പണ്ട്‌ വിശേഷിപ്പിച്ചിരുന്നത്‌ ഇന്ന്` അവർ പ്രതികൂലശത്രുക്കൾ എന്ന വിശേഷണത്തിനു അർഹരാകത്തക്ക നിലയിൽ പുരോഗമിച്ചിരിയ്ക്കുന്നു.

Blogger ആറാമതും കമന്റിട്ടു

6. കാളിദാ‍സൻ മാഷേ,

“ഇന്ന രിതിയില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടികളും ആളുകളും അതിനു കടകവിരുദ്ധമായി ചിലതൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ അവരെ വിമര്‍ശിക്കും.“

പലരും ഇങ്ങനെ നടിച്ചാണ് സി.പീമ്മിനെതിരെ തിരിയാറ്‌. കാളിദാസൻ അങ്ങനെ ഒരു നാട്യക്കാരൻ അല്ല എന്നു വിശ്വസിയ്ക്കാൻ തന്നെ എനിക്കിഷ്ടം. ഞാൻ സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പരിമിതികളും ദൌർബ്ബല്യങ്ങളും മറച്ചു വ്യ്ക്കാതെയാണ് അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ളത്‌. ഗതികേടു യു.പി.എ യെ പിന്തുണച്ചു എന്നതുകൊണ്ട്‌ ഒറീസയിൽ സി.പി.എമ്മിനു എന്തു ചെയ്യാൻ പറ്റും? ഗുജറാത്തിൽ മുൻപ്‌ എന്തു ചെയ്യാൻ പറ്റി? അതിനും മാത്രം അവിടെ സി.പി,എം ഉണ്ടോ?

അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്‌ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുന്ന വിധം ഇതൊന്നു കൊണ്ടു പോണ്ടേ? അതെന്തേ കാളിദാസൻ കാണാത്തത്‌? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം വളരാത്തത്`അല്ലെങ്കിൽ ഇടതുപക്ഷം വളരാത്തത്‌ പ്രകാശ്‌ കാരാട്ടും യച്ചൂരിയും വളർത്താത്തതുകൊണ്ടാണോ?
അങ്ങനെ പറയാൻ ഞാൻ ഒരുക്കമല്ല.

ശക്തികൊണ്ടല്ല സഖാവേ ബുദ്ധികൊണ്ടാണ് അവർ ഇടതുപക്ഷത്തെ നയിക്കുന്നത്‌. ആൾബലത്തിന്റെ ശക്തി മതിയാം വണ്ണം സംഭരിയ്ക്കും വരെ ഇതങ്ങു നിറുത്താൻ പറ്റില്ലല്ലോ. പിന്നെ മദനിയെയും ദേശീയരാഷ്ട്രീയത്തെയും ഒന്നും കൂട്ടിക്കുഴയ്ക്കാതിരിയ്ക്കുക.

കഴിഞ്ഞ തവണ പതിനെട്ടൂ ജയിച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്‌. ഇപ്പോൾ കാളിദാസനു ബോധിയ്ക്കാത്ത കൂട്ടൂകെട്ടുകൾ ഉണ്ടാക്കുന്നതിന്റെ പൊരുൾ കാളിദാസനും അറിയാവുന്നതു തന്നെ. ഒന്നു ഓർക്കുക. ഇടതുപക്ഷത്തിനു മലപ്പുറം ഇന്ന് പണ്ടേപ്പോലെ ഒരു ബാലികേറാമലയല്ല. ചെറുതല്ലാത്ത മാറ്റങ്ങൾ അവിടെ ഉണ്ടായിരിയ്ക്കുന്നു.. പിണറായി എങ്ങനെയുള്ള ആളെന്നു കാളിദാസൻ കരുതിയാലും. പിന്നെ ഇതൊന്നും പിണറായിയുടെ മാത്രം നയങ്ങളായി ആരോപിയ്ക്കുന്നത്‌ ശരിയല്ല. പിണറായി എത്ര ശക്തനാണെങ്കിലും തീരുമാനങ്ങളെ കുറച്ചൊക്കെ സ്വാധീനിയ്ക്കാൻ കഴിയും എന്നതിനപ്പുറം പിണറായിക്ക്‌ എന്നല്ല ഒരു നേതാവിനും തോന്നിയ രീതിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാനൊന്നും കഴിയില്ലെന്നു ഞങ്ങൾ കുറച്ചൊക്കെ വിശ്വസിയ്ക്കുന്നുണ്ട്‌. പിണറായിയും വി.എസ്സും എല്ലാം ഒന്നു പോലെയാണെന്ന്‌ അറിയണമെങ്കിൽ അവരൊക്കെ പാർട്ടി ഒന്നു വിട്ടു പോയി നോക്കണം. ആപ്പോ അറിയാം മനോമനൻ മഹാനവർകളെപ്പോലെയുള്ളവർ പിണറായി ഭക്തനാണോ വി.എസ് ഭക്തനാണോ എന്നൊക്കെ

പീന്നേ കാളിഅദാസൻ മാഷേ,
ഈ പിണറായിക്കെതിരെ സംസാരിയ്ക്കാത്തവർ ഒക്കെ പിണറായി ഭക്തൻ ആണെന്നു ധരിയ്ക്കരുതു കേട്ടോ. പിണറായിയെ എതിർത്തു സംസാരിച്ചാൽ കുറുക്കുവഴിയ്ക്കു മറ്റുപലരുടേയും മുന്നിൽ ചിലപ്പോൾ ആദർശധീരപ്പട്ടം കിട്ടൂം. പക്ഷെ പിണറായിയെ തള്ളീയും വി എസ്സിനെ പ്രശംസിച്ചും ഉള്ള ആദർശ പരി വേഷം മനോമനനെപ്പോലുള്ളവർ ആഗ്രഹിയ്ക്കുന്നില്ല.
താങ്കൾതന്നെ പറഞ്ഞതു പോലെ നല്ല കമ്മ്യൂണിസ്റ്റാകാൻ ആരുടേയും സർട്ടിഫിക്കറ്റ്‌ വേണ്ട. അതുപോലെ കമ്മ്യൂണിസ്റ്റാകാൻ അന്ധമയി പിണറായിയെ എതിർക്കണമെന്നോ അന്ധമയി വി,എസ്സിനെ പ്രകീർത്തിച്ചുകൊള്ളണം എന്നോ ഒരു നിയമവും ഇല്ലല്ലോ?ഉവ്വോ?

വി.എസ്സും പിണറായിയും ഒരുമിചു നിന്ന ഒരു കാലത്തിന്റെ മധുര സ്മരണകൾ മനോമനനും മറന്നിട്ടില്ല. ഞാനും ശരിയ്ക്കും തിരുവന്തപുരം കാരൻ തന്നെയാണു കാളിദാസ്മാഷ്. എന്തൊക്കെ കണ്ടിരിയ്ക്കുന്നു.(വീരവാദം അല്ല) ആദർശം ഉള്ളവരും ഇല്ലാത്തവരും എന്നൊരു വേർതിരിവിലേയ്ക്കു പോയാൽ ഒരുപാടു പറയേണ്ടിവരും. വാക്കും പ്രവ്ര്ത്തിയും തമ്മിലൊക്കെ ഉണ്ടാവേണ്ട ചില പൊരുത്തങ്ങളും പൊരുത്തക്കേടുകളും തുടങ്ങി ഒരുപാട്`......

പിന്നെ ഈ പാർട്ടിയിൽ അനീതിയ്ക്കെതിരെ പോരാടണമെങ്കിലും കൂടെ ആളു വേണം. പോരാട്ടം അനീത്യ്ക്കെതിരെ തന്നെന്നു കൂടെനിൽക്കുന്നവർക്കു ബോധ്യപ്പെടുകയും വേണം..ഒരു പ്രസ്ഥാനം ഒന്നാകെ അനീതിയുടെ പക്ഷത്തേയ്ക്കു കൂറുമാറി എന്നു വിശ്വസിയ്ക്കുക പ്രയാസമാണ്.

പാർട്ടിയ്ക്കുള്ളിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട്‌ അതിൽ ഒരു പക്ഷത്തെ മഹത്വവൽക്കരിച്‌ ആദർശത്തിന്റെ മൊത്ത കച്ചവടം സ്വയം ഏറ്റെടുക്കുന്നതു നന്നല്ല.നോക്കണേ ആദർശത്തിനും കുത്തകാവകാശം!

ഇതൊരു സംവാദമാകാൻ സഹകരിച്ചതിനു കാളിദാസനോടും മറ്റു കമന്റിയവരോടും നന്ദിയുണ്ട്‌

പറഞ്ഞ്‌ അവസാനിപ്പിയ്ക്കുകയല്ല.



ഇവിടെയാണു ഈ ചർച്ച നടന്നത്‌

മദനിയും, വി എസും, പിന്നെ പിണറായിയും

4 comments:

-: നീരാളി :- said...

"ഉളുപ്പില്ലാത്തവന്റെ "ഊര'മേല്‍ ഒരാല്‌ മുളച്ചാല്‍.... " എന്നൊരു പ്രയോഗം മലബാറുകാരന്‍ പ്രയോഗിക്കാറുണ്ട്‌....

കഷ്ടം സഖാവേ...

മനനം മനോമനന്‍ said...

ഇതൊക്കെ എളുപ്പം പറഞ്ഞു പോകാവുന്ന ബാലിശമായ പ്രതികരണങ്ങളാണ്. സങ്കീർണ്ണമായ സാമൂഹ്യാന്തരീക്ഷം നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ കുറ്റമറ്റ രാഷ്ട്രീയ പ്രവർത്തനം പ്രയോഗത്തിൽ വരുത്താൻ ശ്രമിയ്ക്കുന്നവർക്കേ അതിന്റെ പ്രയാ‍സങ്ങൾ മനസ്സിലാകൂ.

സി.പി.എം പ്രതിനിധികൾ പാർളമെന്റും അസ്സംബ്ലിയുമൊന്നും കാണരുതെന്നു ആഗ്രഹിയ്ക്കുന്നവർക്ക്‌ എന്തും പറയാം. ഏതിനും കമന്റിനു നന്ദി. ഉരിയാടാതെ പോയില്ലല്ലോ! ഉളുപ്പും ആലും മുതുകുമൊക്കെ നോക്കി രാഷ്ട്രീയം നടത്താവുന്ന സാഹചര്യങ്ങളല്ലല്ലോ ഇന്ന്‌ ഇന്ത്യയിൽൽ ഉള്ളത്‌!

ഇപ്പോഴും എൻ.ഡി.എഫുകാരും, ആർ.എസ്.എസുകാരുമൊക്കെ മത്സരിച്ച്‌ ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത്‌ സി.പി.എമ്മിനെ തന്നെയാണല്ലോ. മറ്റാർക്കും പരിക്കേൽക്കുന്നില്ലല്ലോ. സി.പി.എമ്മുകാരൻ എന്തിനുവേണ്ടി എത്ര ചോര ചിന്തിയാലും അതിനൊരു വിലയുമ്മില്ല. പക്ഷെ എൻ.ഡി എഫുകാരന്റേയും , സംഘ പരിവാരുകാരന്റേയും ചോരയ്ക്കു കണക്കു ചോദിയ്ക്കാൻ എത്ര പേരാണെന്നോ.?

ബിജിന്‍ കൃഷ്ണ said...

യാഥാര്‍ഥ്യ ബോധം തുളുമ്പുന്ന മറുപടികള്‍.. നിങ്ങള്‍ പറഞ്ഞത് പോലെ ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ്. പ്രസ്ഥാനത്തില്‍ ജീര്‍ണ്ണതകള്‍ ഉണ്ടെന്ന വസ്തുത ഉള്‍ക്കൊള്ളുന്നതായും ഒപ്പം മനസ്സിലാക്കുന്നു. നല്ലത്. സി. പി . എമ്മിനെ ഞാനും വിമര്‍ശിക്കും. പക്ഷെ ഇനി അതെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്.. സമയോചിതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും. അഭിവാദ്യങ്ങള്‍.

മനനം മനോമനന്‍ said...

http://kaalidaasan-currentaffairs.blogspot.com
ഈ ബ്ലോഗിലാണു ഈ ചർച്ച നടന്നത്‌.
കമന്റിനു നന്ദി. പിന്നെ കാണാം.