Saturday, March 21, 2009

ലോക സാമ്പത്തികത്തകര്‍ച്ചയും പുതുലോകക്രമസാധ്യതയും

ദേശാഭിമാനി ലേഖനം

പി ഗോവിന്ദപ്പിള്ള

ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം തുടങ്ങിയ പുത്തന്‍ മുതലാളിത്തനയങ്ങളുടെ ഫലമായി അമേരിക്കന്‍ ഐക്യനാട്ടില്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധി യൂറോപ്യന്‍ രാഷ്ട്രങ്ങളെയും തകര്‍ച്ചയുടെ ഗര്‍ത്തത്തിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. പശ്ചിമയൂറോപ്പിന്റെ ഗതകാലമഹത്വവും ലോകമേല്‍ക്കോയ്മയും വീണ്ടെടുക്കാനായി സ്ഥാപിക്കപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഈ ദുരന്തത്തെ മറികടക്കാന്‍ നടത്തുന്ന ശ്രമവും പാളിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ പുതിയ നായണമായ 'യൂറോ' ഒരു ഘട്ടത്തില്‍ ഡോളറിനെ വെല്ലുവിളിക്കാനുള്ള കഴിവുവരെ നേടിയതാണ്. എന്നാല്‍, ഇപ്പോള്‍ അത് അധോഗതിയിലായിരിക്കുന്നു. യൂറോയുടെ വിതരണവും വിനിമയവും നിലവാരവും നിയന്ത്രിക്കുന്ന ഒരു ബാങ്കുമുണ്ട്- ഇസിബി എന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇന്ത്യയുടെ 'റിസര്‍വ് ബാങ്കും' അമേരിക്കന്‍ ഐക്യനാട്ടിലെ 'ഫെഡറല്‍ റിസര്‍വും' ഇംഗ്ളണ്ടിലെ 'ബാങ്ക് ഓഫ് ഇംഗ്ളണ്ടും' മറ്റുംപോലെയാണ് ഇസിബിയുടെ ഘടനയും ലക്ഷ്യവുമെങ്കിലും ഇയു ഇപ്പോഴും ഒരു ശിഥിലസംവിധാനമാകയാല്‍ 'യൂറോ'യുടെ തകര്‍ച്ചയെ തടയാന്‍ അതിന് കഴിയുന്നില്ല. വളരെ പാടുപെട്ട് പതിറ്റാണ്ടുകള്‍ നീണ്ട അനന്തമായ കൂടിയാലോചനകളുടെയും ഒത്തുതീര്‍പ്പുകളുടെയും ഹിതപരിശോധനകളുടെയും നിയമനിര്‍മാണപരമ്പരയുടെയും ഫലമായി രൂപംകൊണ്ട 'ഇയു'വിന്റെ പരാജയം സമ്മതിച്ച് പിരിച്ചുവിടുകയും ഓരോ രാഷ്ട്രത്തിന്റെയും പരമാധികാരം പുനഃസ്ഥാപിക്കുകയുമല്ലേ നല്ലത് എന്ന ചോദ്യം നോബല്‍ സമ്മാനിതനായ ധനശാസ്ത്രജ്ഞന്‍ പോള്‍ ക്രൂഗ്മാന്‍ ചോദിക്കുന്നു. ഒരുപക്ഷേ അങ്ങനെ വേണ്ടിവന്നേക്കാമെന്ന് ചില 'ഇയു' നേതാക്കളും ഒത്തുമൂളുന്ന അവസ്ഥയാണിന്ന്. അമേരിക്കന്‍ ഐക്യനാടിനെയും യൂറോപ്പിനെയും സാമ്പത്തിക അരാജകത്വത്തിലേക്കു നയിക്കുകയും തൊഴിലില്ലായ്മയും മറ്റു ദുരിതങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഈ അശനിപാതം ലാറ്റിനമേരിക്കയെയും പൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളെയും വളരെ കുറച്ചു മാത്രമേ ബാധിച്ചിട്ടുള്ളൂ. എന്തുകൊണ്ട്? ലാറ്റിനമേരിക്കയുടെ കാര്യം മഹാകവി പാബ്ളൊ നെരൂദയുടെയും രക്തസാക്ഷി സാല്‍വദോര്‍ അലന്‍ഡെയുടെയും നാടായ ചിലിയിലെ ഇപ്പോഴത്തെ ഇടതുപക്ഷക്കാരിയായ പ്രസിഡന്റ് മിഷേല്‍ ബാഷ്ലെ ഈയാഴ്ച ആദ്യം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പറയുകയുണ്ടായി. "വാഷിങ്ട കോസെന്‍സസ്' അഥവാ 'വാഷിങ്ട സമവായം' എന്ന് അവര്‍ വിശേഷിപ്പിക്കുന്ന ആഗോളവല്‍ക്കരണാദിനയങ്ങള്‍ ഉപേക്ഷിക്കുകയും സാമ്പത്തിക-രാഷ്ട്രീയ പരമാധികാരവും ജനക്ഷേമപരിപാടികളും മുന്നോട്ടുകൊണ്ടുപോകുകയുംചെയ്യുന്ന നയങ്ങള്‍ മാത്രമേ മൂന്നാംലോകരാഷ്ട്രങ്ങള്‍ക്ക് രക്ഷ നല്‍കൂ. കമ്പോളത്തിന്റെ അനിയന്ത്രിതാധിപത്യത്തിന്റെ സ്ഥാനത്ത് ഭരണകൂടത്തിന്റെ വര്‍ധമാനമായ ഇടപെടലും നിയന്ത്രണവും ക്രമീകരണവുംകൊണ്ടുമാത്രമേ സാമ്പത്തികയന്ത്രം സുഗമമായി ചലിപ്പിക്കാനാകൂ. ഇത് അനുഭവത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ പഠിച്ചുവരുന്നതുകൊണ്ടാണ് പുരോഗമനവാദികളുടെയും ഇടതുപക്ഷക്കാരുടെയും സര്‍ക്കാരുകള്‍ ഒന്നിനുപുറകെ ഒന്നായി ലാറ്റിനമേരിക്കയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായ എല്‍സാല്‍വദോറിന്റെ കാര്യം പ്രസിഡന്റ് ബാഷ്ലെ പ്രത്യേകം എടുത്തുകാട്ടുകയും ചെയ്തു. ഇപ്പോഴും വലതുപക്ഷക്കാര്‍ ഭരിക്കുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും വടക്കെ അമേരിക്കന്‍ കുരുക്കുകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 1973ല്‍ ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷസര്‍ക്കാരിനെ അട്ടിമറിക്കുകയും പ്രസിഡന്റ് അലന്‍ഡെയെ വധിക്കുകയും ചെയ്ത സിഐഎക്കും അമേരിക്കന്‍ അധികൃതര്‍ക്കും ഇപ്പോള്‍ അങ്ങനെ ചെയ്യാനുള്ള കരുത്തില്ല. പന്ത്രണ്ടോളം ലാറ്റിനമേരിക്കന്‍ രാഷ്ട്രം ഇടതുപക്ഷത്തേക്കു നീങ്ങിക്കഴിഞ്ഞു. ഈ പ്രക്രിയ തുടരുകയും ചെയ്യുമെന്നാണ് സൂക്ഷ്മനിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സംഭവവികാസങ്ങളാണ് ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ദുഷ്ഫലങ്ങളില്‍നിന്ന് കുറെയെങ്കിലും ലാറ്റിനമേരിക്കയെ രക്ഷിച്ചുനിര്‍ത്തുന്നത്. എങ്കിലും പ്രതിസന്ധി ഒട്ടും ഏശിയിട്ടില്ലെന്നു പറയുന്നത് അതിശയോക്തിയാകും. ലോകസാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍നിന്ന് തീര്‍ത്തും വിമുക്തമല്ലെങ്കിലും ചൈന, തെക്കന്‍കൊറിയ, ജപ്പാന്‍, സിംഗങ്കപ്പുര്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ പാശ്ചാത്യരാഷ്ട്രങ്ങളേക്കാള്‍ കരുത്തോടെ അതിനെ നേരിടുന്നുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ഇന്ത്യയിലെ അനുഭവത്തില്‍നിന്ന് നമുക്ക് അത് മനസ്സിലാക്കാം. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നകാലത്ത് അനിയന്ത്രിതമായ ആഗോളവല്‍ക്കരണത്തെ ഒരതിര്‍ത്തിവരെയെങ്കിലും കടിഞ്ഞാണിടാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ കരുത്തിന് ആധാരം. ലാഭത്തില്‍ നടക്കുന്നതുള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കാന്‍മാത്രമല്ല വിദേശമൂലധനത്തിന് സുഗമമായി കടന്നുവരാനും അനുവദിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അന്നത്തെ ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ ചിദംബരത്തിന്റെയും ആഗ്രഹം. ഇടതുപക്ഷത്തിന്റെ എല്ലാ നിബന്ധനയും നിര്‍ദേശവും അവര്‍ സ്വീകരിച്ചില്ലെങ്കിലും സ്വകാര്യവല്‍ക്കരണപ്രക്രിയ ചില രംഗങ്ങളില്‍ നിര്‍ത്തിവയ്പ്പിക്കാനും മറ്റു രംഗങ്ങളില്‍ മന്ദീഭവിപ്പിക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. ചൈനയും ജപ്പാനും അമേരിക്കന്‍ ഐക്യനാടുമായി വളരെ അടുത്ത വ്യാപാരബന്ധമാണ് തുടര്‍ന്നുവന്നതെങ്കിലും അവര്‍ ഇരുവരും കൈവിട്ടു കളിച്ചില്ല. ഒരു ഘട്ടത്തില്‍ ജപ്പാന്‍ ഓട്ടോമൊബൈലുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്നത് നിര്‍ത്തണമെന്നുപോലും ആവശ്യപ്പെട്ടു. രണ്ടാംലോകമഹായുദ്ധാനന്തരകാലത്ത് അമേരിക്കയുടെ സംഭാവനയും വായ്പയും കൊണ്ട് വളര്‍ന്ന ജപ്പാന്‍ ഇപ്പോള്‍ അമേരിക്കയുടെ ഉത്തമര്‍ണസ്ഥാനത്ത് എത്തിയിരിക്കുന്നു. രാഷ്ട്രീയമായി ആഗോളതലത്തില്‍ അമേരിക്കയുടെ സഖ്യശക്തിയാണെങ്കിലും സാമ്പത്തികരംഗത്ത് സ്വന്തം താല്‍പ്പര്യം അടിയറവയ്ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ജപ്പാന്‍ ഇപ്പോള്‍ ചൈനയുള്‍പ്പെടെ ഏഷ്യന്‍ അയല്‍രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം അനുക്ഷണമെന്നപോലെ ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുമാറ് വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ചൈനയും സ്വന്തം കാര്യം വിട്ട് കളിക്കാന്‍ തയ്യാറല്ല. ചൈനയ്ക്ക് അമേരിക്കന്‍ വ്യാപാരബന്ധത്തിലൂടെ വലിയൊരു ഡോളര്‍ നിക്ഷേപം കൈവശമുണ്ട്. അങ്ങനെ ചൈനയും അമേരിക്കയുടെ ഉത്തമര്‍ണവിഭാഗത്തില്‍പ്പെടുന്നു. ഈ വമ്പിച്ച ഡോളര്‍ വ്യാപാരമിച്ചത്തിന്റെ ഒരു ഭാഗമെങ്കിലും ഐഎംഎഫ് എന്ന സാര്‍വദേശീയ നാണയനിധിയിലേക്കു കൈമാറിയാല്‍ ആഗോള സാമ്പത്തികത്തകര്‍ച്ചയെ മറികടക്കുന്നതിനുള്ള ശ്രമത്തില്‍ അത് ഐഎംഎഫിന് സഹായകരമാകുമെന്ന നിര്‍ദേശത്തോടുള്ള ചൈനയുടെ പ്രതികരണം അങ്ങുമിങ്ങും തൊടാതെയുള്ള ഒന്നായിരുന്നെന്ന് 'ഹിന്ദു'വിന്റെ പൂര്‍വേഷ്യന്‍ പ്രതിനിധി പി എസ് സൂര്യനാരായണ എഴുതുന്നു (ഹിന്ദു, മാര്‍ച്ച് 20).പ്രധാനമന്ത്രി വെന്‍ജിയാ ബാവോ ഇപ്രകാരമുള്ള നീക്കുപോക്ക് ഐഎംഎഫുമായി ഉണ്ടാക്കണമെങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തനരീതിയുംതന്നെ മാറ്റേണ്ടതുണ്ടെന്ന് സൂചിപ്പിച്ചു. അതായത്, ഇന്നത്തെ രീതിയില്‍ ഐഎംഎഫിന്റെ നിയന്ത്രണം അമേരിക്കയും മറ്റു പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും കൈകാര്യംചെയ്യുന്ന അവസ്ഥ മാറണമെന്നര്‍ഥം. സാമ്പത്തികത്തകര്‍ച്ച നേരിടാനുള്ള നടപടി ഇന്നത്തെ അമേരിക്കന്‍ ലോകാധിപത്യത്തെ താഴ്ത്തിക്കെട്ടിക്കൊണ്ടു മാത്രമേ സാധിക്കൂവെന്നതാണ് വെന്‍ജിയാ ബാവോയുടെ വ്യംഗ്യം. സിംഗപ്പുരും ഈ വിധത്തില്‍ ചിന്തിക്കുന്നെന്ന് അവിടത്തെ സീനിയര്‍ രാഷ്ട്രതന്ത്രജ്ഞനായ ലീ ക്യുവാന്‍ യൂവിന്റെ നിലപാടും വ്യക്തമാക്കുന്നു. ഈ കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങള്‍ സ്വദേശി വ്യവസായസംരക്ഷണം (നിയോ പ്രൊട്ടക്ഷനിസം) എന്ന നയത്തിലേക്കു നീങ്ങുകയാണ്. മാത്രമല്ല, പാശ്ചാത്യ മേല്‍ക്കോയ്മയെ വെല്ലുന്ന വിധത്തില്‍ ഒരു ഏഷ്യന്‍ സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിക്കാനുള്ള നിര്‍ദേശവും പരിഗണനയില്‍ വന്നിരിക്കുന്നു. അങ്ങനെ ഒരു പുതിയ ലോകസാമ്പത്തികക്രമത്തിലേക്കുള്ള നീക്കത്തിന്റെ ലക്ഷണം കാണുന്നു. ഈ പുതിയ സാമ്പത്തികക്രമത്തിന്റെ പുതിയ സ്വഭാവം വികസിതമുതലാളിത്ത രാഷ്ട്രങ്ങളും മൂന്നാംലോകരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തികവിടവ് അടയ്ക്കുകയെന്നതായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ സാമ്പത്തിക-ശാക്തിക സന്തുലനത്തിന്റെ നീക്കിബാക്കി പടിഞ്ഞാറന്‍ അധീശശക്തികളുടെ അധോഗതിയായിരിക്കുമെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ആ പുതിയ ഭാവി പെട്ടെന്ന് രൂപംകൊള്ളാന്‍ പോകുന്നെന്ന അമിതവിശ്വാസം അസ്ഥാനത്താകുമെന്നതും മറക്കേണ്ടതില്ല.

മറ്റുവാര്‍ത്തകള്‍
  • ഗംഗയില്‍ മുങ്ങിത്താഴുന്ന കോഗ്രസ്

  • നുണപറയുന്നതിന്റെ രാഷ്ട്രീയം

  • തൊഴിലുറപ്പു പദ്ധതി വിപുലമാക്കും

  • തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍

  • സാമൂഹ്യനീതി ഉറപ്പാക്കും

  • ബദല്‍നയങ്ങള്‍; ബദല്‍ശക്തി

  • സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

  • സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും

  • ഗാസയിലെ യുദ്ധവും സമാധാനവും

  • എന്തുകൊണ്ട് ബിജെഡി സിപിഐ എം സഖ്യം

  • ആക്രാന്തക്കുട്ടി

  • യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

  • ഭാഷയും സഹിഷ്ണുതയും

  • മതനിരപേക്ഷ കൂട്ടുകെട്ട് ശക്തിയാര്‍ജിക്കുന്നു

  • ക്യാമ്പസുകള്‍ ശക്തിപ്പെടുത്തുക സാമൂഹ്യനീതി ഉറപ്പാക്കുക

  • ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി

  • മൂന്നാം മുന്നണി

  • വൈകുണ്ഠസ്വാമികളും നവോത്ഥാനവും

  • ഏതു ഗുജറാത്ത് മോഡല്‍?

  • അമ്പരപ്പിക്കുന്ന അഴിമതി
  • No comments: