Friday, March 27, 2009

ആയുധ കരാര്‍ ഇസ്രയേലുമായുള്ള സഹകരണത്തിന് ഉദാഹരണം: പിണറായി



ദേശാഭിമാനിയിൽനിന്ന്‌


കോട്ടയം: അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഒട്ടിനില്‍ക്കുന്ന ഇസ്രയേലിനെ പ്രോല്‍സാഹിപ്പിക്കുന്ന യുപിഎ നയത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അവരുമായുള്ള മിസൈല്‍ കച്ചവട കരാറെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ളബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായി ഒരു തരത്തിലുള്ള ബന്ധവും മുന്‍കാലങ്ങളില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൃഡമായ സുഹൃത്ത് ബന്ധമാണ് കോഗ്രസ് സര്‍ക്കാരിനുള്ളത്.

മിസൈല്‍ കരാറിന്റെ കാര്യത്തിലും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ ഉണ്ടാക്കാന്‍ കഴിയുന്ന മിസൈലിനെക്കാളും ഗുണനിലവാരം കുറഞ്ഞ മിസൈല്‍ വാങ്ങുന്നുവെന്നാണ് ആക്ഷേപം. കരാറില്‍ ഇടപെട്ട കമ്പനിയെക്കുറിച്ച് ആക്ഷേപം ഉയരുകയും കരാര്‍ നിര്‍ദേശം തിരിച്ചയക്കുകയും ചെയ്തിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടു. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. അമേരിക്കന്‍ പ്രീണനമാണ് ഇത്തരം കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള കാരണം. ഗാസയിലെ കൂട്ടക്കൊലയെ പ്രകീര്‍ത്തിച്ച് ലേഖനം എഴുതിയവര്‍പോലും കോഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

ദേശീയ തലത്തില്‍ കോഗ്രസ് നയിക്കുന്ന മുന്നണി ദുര്‍ബലമായിരിക്കുന്നു. ലാലു പ്രസാദ് യാദവും മുലായം സിങ്ങും രാംവിലാസ് പസ്വാനും ചേര്‍ന്നുള്ള കുറുമുന്നണി ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിലുള്ള കോഗ്രസിന്റെ ഈ ദുര്‍ബലാവസ്ഥമൂലം കേരളത്തില്‍ യുഡിഎഫിന് നല്ല പരാജയം ഏറ്റുവാങ്ങേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് നയ സമീപനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയത്തെ സഹായിക്കും. പിഡിപിയുമായുള്ള എല്‍ഡിഎഫ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പിഡിപി നയം മാറ്റി എല്‍ഡിഎഫിനെ സഹായിക്കുന്നു. നാടിന് ഗുണമല്ലാത്ത നയസമീപനങ്ങള്‍ സ്വീകരിച്ചിരുന്നവര്‍ അത് തിരുത്തി മതേതര നിലപാട് ഉയര്‍ത്തി പിടിക്കുമ്പോള്‍ അത് വേണ്ട എന്ന പറയേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

No comments: